രഞ്ജിനിക്ക് പിന്നീൽ ആരെങ്കിലുമുണ്ടോ?; എല്ലാത്തിനും മറുപടിയുമായി നടി..സിനിമ വിട്ടതിന് പിന്നിൽ...
കൊച്ചി: നടി രഞ്ജിനിയുടെ ഹർജിയുടെ പശ്ചാത്തലത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് തത്കാലം പുറത്തുവിടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സർക്കാർ. ഹേമ കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രഞ്ജിനി കോടതിയെ സമീപിച്ചത്. എന്നാൽ അവസാന നിമിഷം ഇത്തരത്തിൽ കോടതിയെ സമീപിച്ച നടിയുടെ നീക്കത്തിനെതിരെ വലിയ വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. രഞ്ജിനിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ആരെന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് താരം. മലയാളം ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്
'റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഞാൻ പറയുന്നില്ല. മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കുമെന്നായിരുന്നു ഞങ്ങളോട് പറഞ്ഞത്. അപ്പോൾ ഞാൻ നൽകിയ മൊഴി എങ്ങനെയാണ് റെക്കോഡ് ചെയ്തത് എന്ന് അറിയാനുള്ള അവകാശം എനിക്കുണ്ട്. പെട്ടെന്ന് പബ്ലിഷ് ചെയ്യുമ്പോൾ എനിക്ക് ആശങ്കയുണ്ടായി. നമ്മൾ പറഞ്ഞ കാര്യങ്ങൾ എന്താണ്, പഠനത്തിന്റെ നിഗമനം എന്താണ് തുടങ്ങിയ കാര്യങ്ങൾ കമ്മിറ്റി നമ്മളെ അറിയിക്കേണ്ടേ. അത് ഞങ്ങളുടെ അവകാശമാണ്.

ഞാനാണ് ആദ്യമായി കമ്മിറ്റിക്ക് മൊഴികൊടുത്തത്. അതല്ലേ ഞാൻ ഹർജി കൊടുത്തത്. ഭാവിയിൽ സുരക്ഷിതമായ സാഹചര്യം നമ്മുടെ സിനിമ മേഖലയിൽ ഉണ്ടായിരിക്കണം. അതുമാത്രമല്ല ലിംഗ അസമത്വവും ഇവിടെ നിലനിൽക്കുന്നുണ്ട്. പണ്ട് തൊട്ടേ ഉണ്ട്, ഇപ്പോഴും മാറിയിട്ടില്ല. പ്രതിഫലം, സ്റ്റാറ്റസ്, അവസരങ്ങൾ ഇതെല്ലാം ഒരുപോലെയല്ല. ഇതിലെല്ലാം തുല്യത വരണം. അതിനെല്ലാം വേണ്ടിയാണ് ഞാൻ കമ്മിറ്റിക്ക് മൊഴി നൽകിയത്.
1998 ൽ സിനിമ മേഖല വിട്ടയാളാണ് ഞാൻ. അതും പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ.ഒരു തിരിച്ചുവരവ് ഞാൻ ആഗ്രഹിച്ചിട്ടില്ല. കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കണമായിരുന്നു എനിക്ക്. സിനിമ മേഖലയിൽ നിന്നുള്ള മോശം അനുഭവങ്ങളും ഉണ്ട്. ഞാനെന്തിന് എന്നും തർക്കം പിടിക്കണം. പ്രതിഫലം ചോദിച്ചാൽ നമ്മൾ പ്രശ്നക്കാരിയാകും. പണിയെടുത്തതിന്റെ പൈസയല്ലേ ചോദിക്കുന്നത്. പ്രതിഫലത്തിന് വേണ്ടിയൊക്കെ സ്ഥിരം തർക്കം ഉണ്ടാവുന്നതൊക്കെ മടുപ്പിച്ചു. പ്രതിഫലത്തെ കുറിച്ച് ചോദിക്കുമ്പോൾ ഇവർ പ്രശ്നക്കാരിയാണ് അവസരം കൊടുക്കരുതെന്ന് നിർമ്മാതാക്കൾ മറ്റ് നിർമ്മാതാക്കളോട് പറയും. പൈസ ചോദിക്കുന്നുവെന്നല്ല പറയുക, പ്രശ്നക്കാരിയാണെന്നാണ്. അപ്പോൾ ആളുകൾ എന്താണ് വിചാരിക്കുക. ഇപ്പോഴും ഇതിനൊന്നും ഒരു മാറ്റവുമില്ല.
എന്നെക്കാൾ മോശം അനുഭവങ്ങൾ ഉണ്ടായവർ ഉണ്ട്. ചിലർ മൊഴി നൽകുമ്പോൾ കരഞ്ഞിട്ടുണ്ട്. ആർക്കെങ്കിലുമെതിരെ പ്രതികാരം തീർക്കാൻ അല്ല മൊഴി നൽകിയത്. ഈ പഠനത്തിൽ നിന്നും എന്തെങ്കിലും നടപടികൾ ഉണ്ടാവണം. എന്റർടെയിൻമെന്റ് ട്രൈബ്യൂണൽ വേണമെന്നാണ് ആവശ്യം. നമ്മുക്കൊരു സ്വകാര്യത വേണം. ഇന്റേണൽ കമ്മിറ്റിയൊക്കെ മണ്ടത്തരമാണ്. എല്ലാ ലൊക്കേഷനിലും ഐസിസി വെക്കുന്നത് പ്രായോഗികമല്ല. ചിലതൊക്കെ പേപ്പറിൽ ഒതുങ്ങും.
അടുത്തിടെ എന്റെ ലൊക്കേഷനിൽ നടക്കാത്ത കാര്യത്തെ കുറിച്ച് ചില യുട്യൂബ് ചാനലുകൾവാർത്ത നൽകി. ഇതിനെതിരെ പോലീസിനെ സമീപിച്ചപ്പോൾ അവർ തന്നെ പറയുന്നത് കാര്യമില്ലെന്നാണ്. അപ്പോൾ പിന്നെ ഞാൻ ആരോട് പരാതി പറയും. ട്രൈബ്യൂണൽ വന്നാൽ എനിക്ക് ശക്തമായ പോരാടാം.












Click it and Unblock the Notifications