എന്റെ കാല് തല്ലി ഒടിച്ചു: ആത്മഹത്യ ശ്രമത്തിന്റെ പാട് മറയ്ക്കാനാണ് കയ്യിലെ ആ ഈ ടാറ്റുവെന്നും ശ്രീയ അയ്യർ
ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രീയ അയ്യർ. ആദ്യ ബന്ധത്തിലെ തകർച്ചയും ആത്മഹത്യക്ക് ശ്രമിച്ചതിനെക്കുറിച്ചെല്ലാമാണ് അഭിനേത്രി, അവതാരക, ബോഡി ബില്‍ഡർ എന്നീ നിലകളില്‍ പ്രശസ്തയായ ശ്രീയ തുറന്ന് പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
വളരെ കഷ്ടപ്പെട്ട് ജീവിച്ച് വന്ന വ്യക്തിയാണ് ഞാന്‍. ഓടിട്ട ഒരു ചെറിയ വീടായിരുന്നു ഞങ്ങളുടേത്. പാചകം ചെയ്യുന്നതിന് സമീപത്ത് തന്നെയാണ് കിടത്തം. റെഡ് ഓക്സൈഡിന്റെ തറയായതുകൊണ്ട് ചൂട് പോകാതെ അവിടെ തന്നെ നില്‍ക്കും. അപ്പോള്‍ അപ്പുറത്തെ വീട്ടില്‍ നിന്ന് ഐസ് വാങ്ങിക്കൊണ്ട് വന്ന് അതില്‍ ഇട്ട് തണുപ്പിച്ചൊക്കെയാണ് രാത്രി കിടക്കുന്നത്. എന്നാലും ചൂടൊന്നും അധികം പോകില്ലെന്നും ശ്രീയ പറയുന്നു.

മഴക്കാലമായാല്‍ ഓട് ചോർന്ന് ഇതിന് ഇടയിലൂടെ വെള്ളവും ഒഴുകുന്നുണ്ടാകും. അപ്പോള്‍ അടുപ്പ് കുറച്ചൂടെ നടുവിലേക്ക് കൊണ്ടു വരും. ആ ദിവസങ്ങളില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ല. ഉറങ്ങാന്‍ കിടന്നാല്‍ മുതുകത്തായിരിക്കും ചൂട് അടിക്കുന്നത്. ഒത്തിരിപാടായിരുന്നുവെന്നും ശ്രീയ പറയുന്നു.
ആത്മഹത്യ ചെയ്യാന്‍ അന്ന് തീരുമാനിച്ചത് ശരിയാണെന്ന് തന്നെ പറയാം. കാരണം അന്നത്തെ സഹാചര്യം അതായിരുന്നു. സുഹൃത്തുക്കളൊക്കെ വിളിക്കുന്നുണ്ടായിരുന്നെങ്കിലും നാട്ടുകാരെ ഫെയിസ് ചെയ്യുന്നതും നാട്ടുകാരുടെ ചോദ്യങ്ങളുമായിരുന്നു ഭയം. ഇന്നാണെങ്കില്‍ ഞാനത് ചെയ്യില്ല. ആ സിറ്റുവേഷന്‍ ഓര്‍മ്മിക്കുമ്പോള്‍ ഇന്നും സങ്കടം വരും. അന്ന് അച്ഛനെയും അമ്മയെയും കുറിച്ചോന്നും ഓര്‍മ്മ വന്നില്ല.
എന്നാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ശേഷമാണ് എന്ത് വന്നാലും കൂടെയുണ്ടാവുമെന്ന പിന്തുണയുമായി അമ്മ വന്നത്. അപ്പോഴാണ് നമ്മളെ വേണ്ടവരും ഉണ്ടെന്ന് മനസ്സിലായത്. സുഹൃത്തുക്കളും വലിയ പിന്തുണ നല്‍കി. അന്നത്തെ ആ ബന്ധം കാരണം അമ്മയ്ക്ക് എന്നോട് ദേഷ്യമായിരുന്നു. സംസാരിക്കുമെങ്കിലും ഇത്ര ധൈര്യമൊന്നും തന്നിരുന്നില്ല. ആരും കൂടെയില്ലെന്ന തോന്നലായിരുന്നു.
പിന്നെ അമ്മ തന്ന മോട്ടിവേഷനാണ് എന്റെ തലവര മാറ്റിയത്. എനിക്ക് വേണ്ടി അച്ഛനും അമ്മയുമുണ്ടെന്ന തോന്നല്‍ വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ജീവിക്കാന്‍ തോന്നി. അച്ഛനെ കഴിഞ്ഞ വർഷം എനിക്ക് നഷ്ടമായി. കാശിയില്‍ നിന്ന് വരുമ്പോള്‍ ട്രെയിനില്‍ വെച്ചായിരുന്നു മരണം. ഞാന്‍ കാര്‍ വാങ്ങിയപ്പോഴൊക്കെ അച്ഛന് വലിയ സന്തോഷമായി. അച്ഛനേയും കൊണ്ടായിരുന്നു കാർ വാങ്ങാന്‍ പോയത്. അന്ന് മരിക്കാത്തത് വലിയ സന്തോമുള്ള കാര്യമാണെന്ന് പിന്നീട് മനസ്സിലായെന്നും ശ്രീയ പറയുന്നു.
ഒന്നിലധികം തവണ താന്‍ ആത്മഹത്യ ചെയ്യാനായി ശ്രമിച്ചിരുന്നു. ഒരു തവണ മരിക്കാനായി കൈ മുറിച്ചതിന് ഏഴ് സ്റ്റിച്ചോളം ഇട്ടിട്ടുണ്ടായിരുന്നു. ആ പാട് മറക്കാന്‍ വേണ്ടിയാണ് അവിടെ ടാറ്റു അടിച്ചിരിക്കുന്നത്. എന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു. എന്റെ കാല്‍ തല്ലിയൊടിക്കുക വരെ ചെയ്തു. മാത്രമല്ല ഒന്നിനും സ്വതന്ത്ര്യമില്ലാത്ത അവസ്ഥയായിരുന്നു. എന്റെ ഫോണിലേക്ക് കോള്‍ വരുന്നത് പോലും നോക്കുമായിരുന്നുവെന്നും ശ്രീയ തുറന്ന് പറയുന്നു.
ബിഗ് ബോസ് താരമായിരുന്ന ബഷീർ ബഷിയായിരുന്നു ശ്രീയയുടെ ആദ്യ ഭർത്താവ്. നേരത്തേയും സമാനമായ തുറന്ന് പറച്ചില്‍ ശ്രീയ നടത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയർന്നത് വെറും ആരോപണങ്ങൾ മാത്രം ആയിരുന്നുവെന്നും താനും സുഹാനയും അവരുടെ ട്രാപ്പിൽ പെട്ട് പോവുക ആയിരുന്നുവെന്നുമായിരുന്നു ബഷീറിന്റെ വിശദീകരണം.
ഫേസ്ബുക്കിലൂടെ പരിചയപെട്ട ബന്ധമാണ് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. പിന്നീട് ഒരിക്കൽ വീട് വിട്ടിറിങ്ങി ശ്രീയ വന്നു എന്നും സഹായിക്കണം എന്നുപറഞ്ഞുള്ള ഫോൺ വിളി ആണ് തങ്ങൾക്ക് വിന ആയത്. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോരേണ്ടി വന്നതാണെന്നുമായിരുന്നു ബഷീറിന്റെ വാദം. എന്നാല്‍ ഈ ബന്ധത്തില്‍ തനിക്ക് വലിയ മർദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നുവെന്നാണ് ശ്രീയയുടെ തുറന്ന് പറച്ചില്‍.












Click it and Unblock the Notifications