ദുബായില്‍ റിയല്‍ എസ്റ്റേറ്റ്, സലൂണ്‍ ഉണ്ട്, ഫേസ്ബുക്കിൽ നിന്ന് ഇത്ര ഡോളർ, വരുമാനം വെളിപ്പെടുത്തി അഖിൽ
ജീവിക്കാന്‍ മാസം 3-3.5 ലക്ഷം രൂപയെങ്കിലും വേണം എന്നുളള പരാമര്‍ശത്തിന് പിന്നാലെ ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയായ അഖില്‍ മാരാര്‍. ഒരു അഭിമുഖത്തില്‍ ഇഎംഐയെ കുറിച്ചുളള ചോദ്യത്തിനായിരുന്നു അഖിലിന്റെ മറുപടി. എണ്ണയടിക്കാന്‍ മാസം അന്‍പതിനായിരം രൂപയ്ക്ക് മുകളില്‍ വേണമെന്നും ലോണ്‍ വേണോ എന്ന് ചോദിച്ച് ബാങ്കുകള്‍ തന്നെ ഇങ്ങോട്ട് വിളിക്കുകയാണ് എന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു.
ഇതോടെ, '' പണിക്കൊന്നും പോകാത്ത നിനക്ക് എങ്ങനെയാണ് ഇത്രയും പണം കിട്ടുന്നത്. ഇത് കള്ളപ്പണമല്ലേ, കുഴല്‍പ്പണം അല്ലേ'' എന്നൊക്കെയാണ് കമന്‌റില്‍ ആളുകള്‍ ചോദിക്കുന്നത്. ഇതേക്കുറിച്ചുളള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് അഖില്‍ മാരാര്‍ തന്റെ വരുമാന സ്രോതസ്സുകള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
''ഫേസ്ബുക്കില്‍ നിന്ന് ഒരു മാസം ഏകദേശം 900 ഡോളര്‍ ആണ് വരുമാനം ലഭിക്കുന്നത്. 900 X 88 അടിച്ചാല്‍ ഫേസ്ബുക്കില്‍ നിന്ന് എനിക്ക് ലഭിക്കുന്ന വരുമാനം നിങ്ങള്‍ക്ക് മനസ്സിലാകും. അത് പോലെ തന്നെ യൂട്യൂബ് നോക്കുക. ഞാന്‍ ഫേസ്ബുക്കിലോ യൂട്യൂബിലോ സ്ഥിരമായി കണ്ടന്റ് ഇടുന്ന കണ്ടന്റ് ക്രിയേറ്ററല്ല. എന്റെ എല്ലാ പ്രോഗ്രാമുകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജിഎസ്ടി അടക്കം പ്രതിഫലം വാങ്ങിയാണ് ചെയ്യുന്നത്.

എനിക്ക് സലൂണ്‍ ഉണ്ട്. എനിക്ക് ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ഉണ്ട്. ഞാന്‍ ഷെയര്‍ ട്രേഡ് ചെയ്യുന്ന ആളാണ്. ചെലവാക്കുന്ന കാര്യം പറഞ്ഞത് വലിയ ആഢംബരം എന്നായിട്ട് പറഞ്ഞതല്ല. നമ്മള്‍ ഓരോരുത്തരും വ്യത്യസ്ത തലത്തിലാണ് ചെലവാക്കുന്നത്. പണ്ട് എനിക്ക് 2000 രൂപ മാസം സിസി അടയ്ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കാര്‍ഷിക വായ്പ എടുത്തിട്ട് ഒരു മാസം 800 രൂപ ഇഎംഐ അടയ്ക്കാന്‍ പറ്റാതെ അത് മുടങ്ങി , സിബില്‍ സ്‌കോറില്‍ ഒരു ലോണും കിട്ടാത്ത അവസ്ഥ എനിക്ക് വന്നിട്ടുണ്ട്.
2 ലക്ഷം രൂപയുടെ ലോണ്‍ അഞ്ചേ മുക്കാല്‍ ലക്ഷം അടച്ച് ക്ലോസ് ചെയ്യുകയാണ് ചെയ്തത് പിന്നീട്. ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും കിട്ടാതിരുന്നിട്ടുളള ഒരാളാണ് ഞാന്‍. അങ്ങനെ കടന്ന് വന്ന വഴികളില്‍ നിന്ന് ഇതെങ്ങനെ നേടിയെടുക്കാം എന്ന് നോക്കി നേടിയെടുത്ത് കാണിച്ചു. ചെലവ് കൂടുന്നത് ഒരിക്കലും ഒരു മോശം കാര്യം അല്ല.
ഇന്ത്യയ്ക്ക് ഒരുപാട് കടങ്ങളുണ്ട്. ചൈനയ്ക്ക് ഒരുപാട് കടങ്ങളുണ്ട്. കടങ്ങള്‍ ഉണ്ടാകുന്നതിലല്ല കാര്യം. നമുക്കത് വീട്ടാനുളള ശേഷി ഉണ്ടാക്കുക എന്നതാണ്. തന്നോട് ചോദിച്ച ഒരു നോര്‍മല്‍ ചോദ്യത്തിനുളള ഉത്തരമാണ് അവിടെ പറഞ്ഞത്. എത്ര ഇഎംഐ ഉണ്ട് എന്ന് ചോദിച്ചു. തനിക്ക് വേണമെങ്കില്‍ പറയാതെ ഒഴിഞ്ഞ് മാറാമായിരുന്നു. യാഥാര്‍ത്ഥ്യം പറഞ്ഞത് എന്തിനാണെന്ന് വെച്ചാല്‍ മറ്റൊരാള്‍ മനസ്സിലാക്കാത്ത ചെലവുകളാണ് മറ്റ് പലര്‍ക്കും ഉളളത്.
ഒരാള്‍ നമ്മളോട് കടം ചോദിക്കുമ്പോള്‍ നമ്മള്‍ പറയും, കൊവിഡ് വന്ന സമയത്ത് നമുക്ക് ബുദ്ധിമുട്ട് വന്നു എന്ന്. കൊവിഡ് വന്ന സമയത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് വന്നിട്ടുളളത് എംഎ യൂസഫലി സാഹിബ് ആയിരിക്കും. കാരണം അത്രയും കോടികള്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുളള മനുഷ്യനാണ് സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുമ്പോള്‍ അത്രയും നഷ്ടം വരുന്നത്. ഏറ്റവും കൂടുതല്‍ പണം ഇന്‍വെസ്റ്റ് ചെയ്ത് ബിസിനസ്സ് ചെയ്യുന്നവനാണ് ഒരുപക്ഷേ ജീവിക്കാന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കാരണം ആ ലൈഫ്‌സ്റ്റൈല്‍ കൊണ്ട് നടക്കാനുളള ബുദ്ധിമുട്ടാണ്. ഇതൊക്കെ യാഥാര്‍ത്ഥ്യം ബോധത്തോടെ മനസ്സിലാക്കണം എന്നേ പറയാന്‍ പറ്റൂ''.












Click it and Unblock the Notifications