അന്‍സിബയ്ക്കും സരയുവിനും വോട്ടില്ല, പിഷാരടിയും തോറ്റു: പിന്നാലെ അമ്മയില്‍ തർക്കം; ഒടുവില്‍ സമവായം
കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക ജനറല്‍ ബോഡി യോഗത്തില്‍ തർക്കം. പുതിയ ഭാരവാഹികളെ കണ്ടെത്താനായി നടത്തിയ തിരഞ്ഞെടുപ്പിന് ശേഷമാണ് തർക്കമുണ്ടായത്. പ്രസിഡന്റ് മോഹന്‍ലാല്‍, ട്രഷറർ ഉണ്ണി മുകുന്ദന്‍ എന്നിവരെ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ സിദ്ധീഖ് (ജനറല്‍ സെക്രട്ടറി), ജഗദീഷ്, ജയന്‍ ചേർത്തല (വൈസ് പ്രസിഡന്റ്, ബാബു രാജ് (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇതിന് ശേഷമായിരുന്നു എക്സിക്യൂട്ടീവിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നത്. 11 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.

എക്സിക്യുട്ടീവിലേക്ക് മത്സരിച്ചവരില്‍ നിന്നും 2 സ്ത്രീകളെ മാറ്റി നിർത്താനായിരുന്നു അമ്മ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവർ പരാജയപ്പെട്ടു. അന്‍സിബ, സരയൂ എന്നിവരെയായിരുന്നു മാറ്റി നിർത്തിയത്. ഏറ്റവും കുറവ് വോട്ട് ലഭിച്ചുവെന്ന കാരണത്താലായിരുന്നു ഇവരെ മാറ്റി നിർത്തിയത്. ഭരണ ഘടനപ്രകാരം നാല് വനിതങ്ങളാണ് അമ്മ ഭരണ സമിതിയില്‍ വേണ്ടത്.
പ്രധാന ഭാരവാഹികളായി ആരും ഭരണസമിതിയിലില്ല. ഈ സാഹചര്യത്തില്‍ രണ്ട് പേരെക്കൂടി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇവരെ പിന്നീട് അമ്മ എക്സിക്യൂട്ടീവ് യോഗം ചേർന്ന് തിരഞ്ഞെടുക്കും എന്നും കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍ ഇതിനെ എതിർത്തുകൊണ്ട് താരങ്ങള്‍ രംഗത്ത് വരികയായിരുന്നു. ബാബുരാജ്, ജയൻ ചേർത്തല, പിപി കുഞ്ഞികൃഷ്ണൻ എന്നിവരാണ് എതിർപ്പുയർത്തിയതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
3 സ്ത്രീകൾ എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച സാഹചര്യത്തിൽ അവരെ ഉൾപ്പെടുത്തണമെന്ന് അംഗങ്ങളായ മറ്റ് സ്ത്രീകളും ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ നിയുക്ത ജനറല്‍ സെക്രട്ടറി സിദ്ധീഖ് സ്വീകരിച്ച നിലപാടും ശ്രദ്ധേയമായി. മത്സരിച്ച 3 നടിമാരും എക്സിക്യൂട്ടീവിൽ ഉൾപ്പെടുമെന്നാണു മനസിലാക്കിയതെന്നും അതനുസരിച്ച് അവരെ മാറ്റി നിർത്താന്‍ പറ്റില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഇതിനിടയിലാണ് കാര്യങ്ങള്‍ വിശദമാക്കാനായി ജഗദീഷ് മുന്നോട്ട് വരുന്നത്. വരാനിരിക്കുന്ന എക്സിക്യൂട്ടീവ് സമിതിയായിരിക്കും ഒരാളെ കൂടി തിരഞ്ഞെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇതോടെ തർക്കം രൂക്ഷമാകുകയും ഒടുവില്‍ രു പേരു മാത്രം എക്സിക്യൂട്ടീവ് യോഗത്തിനു തീരുമാനിക്കാമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു.
തർക്കത്തിനൊടുവില്‍ സമവായമായതോടെ പ്രസിഡന്റ് മോഹന്‍ലാല്‍ പുതിയ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതേസമയം, എക്സിക്യുട്ടീവിലേക്ക് മഞ്ജു പിള്ള, കുക്കു പരമേശ്വരൻ എന്നിവരുടെ പേരുകൾ പരിഗണിക്കണമെന്ന് നടി ഉഷയും പ്രിയങ്കയും ആവശ്യപ്പെട്ടിരുന്നു. കുക്കു പരമേശ്വരന്റെ ആവശ്യം ഷീലു എബ്രഹാമിനെ പരിഗണിക്കണമെന്നായിരുന്നു. കാര്യങ്ങള്‍ ജനറല്‍ ബോഡിയില്‍ തന്നെ തീരുമാനിക്കണമെന്നായിരുന്നു ജോയി മാത്യുവിന്റെ ആവശ്യം.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിദ്ധീഖിന് 157 വോട്ട് ലഭിച്ചപ്പോള്‍ കുക്കു പരമേശ്വരന് 123 വോട്ടാണ് ലഭിച്ചത്. വൈസ് പ്രസിഡന്റുമാരില്‍ ജഗദീഷ്, ജയന്‍ ചേർത്തല എന്നിവർ യഥാക്രമം 245, 215 വോട്ടുകള്‍ നേടി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ബാബു രാജിന് 198 വോട്ടും നേടാനായി.
കലാഭവൻ ഷാജോൺ - 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു - 279, സുരേഷ് കൃഷ്ണ - 275, ടിനി ടോം - 274, അനന്യ -271, വിനു മോഹനർ -271, ടൊവിനോ തോമസ് -268, എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ലഭിച്ച വോട്ടുകള്‍.












Click it and Unblock the Notifications