'സത്യത്തിന്റെ കണിക പോലും ഇല്ല'; 24 മണിക്കൂറിനുള്ളിൽ പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയെന്ന് എആർ റഹ്മാൻ
മുംബൈ: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികളുമായി എ ആർ റഹ്മാൻ. റഹ്മാനും ഭാര്യ സൈറയും 29 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയാനുള്ള തീരുമാനം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇത് പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനമാണ്. തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഓൺലൈൻ മാധ്യമങ്ങളിൽ ഉൾപ്പെട്ടെ അനാവശ്യമായ ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിച്ചു.
റഹ്മാന്റെ ബാന്റിലെ ബാസിസ്റ്റ് മോഹിനി ഡേയുടെ വിവാഹ മോചന വാർത്തയും വന്നതോടെ റഹ്മാനെയും മോഹിനിയെയും ബന്ധപ്പെടുത്തിയുള്ള വാർത്തകൾ പല ഓൺലൈൻ മാധ്യമങ്ങളിലും വന്നു. ഇതിന് അടിസ്ഥാന രഹിതമാണെന്ന് മോഹിനി തന്നെ വ്യക്തമാക്കിയതാണ്.

ഇതിന് പിന്നാലെ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് തനിക്കെതിരെ വ്യാജവാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ എ ആർ റഹ്മാൻ വക്കീൽ നോട്ടീസയക്കുകയായിരുന്നു.
അദ്ദേഹത്തിൻ്റെ നിയമോപദേശകൻ്റെ മാർഗനിർദേശപ്രകാരം പുറപ്പെടുവിച്ച നോട്ടീസ്, കെട്ടിച്ചമച്ച കഥകളും അഭിമുഖങ്ങളും ഉപയോഗിച്ച് റഹ്മാൻ്റെ പ്രശസ്തിയെ അപകീർത്തിപ്പെടുത്തുന്ന എല്ലാ വ്യക്തികളെയും സ്ഥാപനങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ട്.
വിവാഹ മോചനം പ്രഖ്യാപിച്ചത് മുതൽ ചില മാധ്യമങ്ങളും യൂട്യൂബർമാരും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിച്ചെന്നും ഇവയിലൊന്നും സത്യത്തിന്റെ കണിക പോലും ഇല്ലെന്നും റഹ്മാൻ പറയുന്നു. റഹ്മാനെ അപകീർത്തിപ്പെടുത്താൻ സാങ്കല്പികവും വ്യാജവുമായ കഥകൾ കെട്ടിച്ചമയ്ക്കുകയാണ് എന്നും നോട്ടീസിൽ പറയുന്നു.
കുറ്റകരമായ കണ്ടന്റ് ഒരു മണിക്കൂറിനുള്ളിൽ അവർ നീക്കം ചെയ്യേണ്ടതുണ്ട്, ഇത് പാലിക്കുന്നതിന് പരമാവധി 24 മണിക്കൂർ വരെ അനുവദിക്കും. അങ്ങനെ ചെയ്തില്ലെങ്കിൽ, 2023 ലെ ഭാരതീയ ന്യായ സൻഹിതയിലെ 356-ാം വകുപ്പ് പ്രകാരം ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യപ്പെടും. കുറ്റവാളികൾക്ക് കോടതി നിശ്ചയിക്കുന്ന പ്രകാരം പിഴയോട് കൂടിയോ കൂടാതെയോ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് നോട്ടീസ് മുന്നറിയിപ്പ് നൽകുന്നു.
റഹ്മാന്റെയും ഭാര്യയുടെയും വേർപിരിയൽ ഞെട്ടലോടയാണ് ആരാധകർ കേട്ടത്. ഇരുവരേയും സ്നേഹത്തോടെയല്ലാതെ ആരാധകർ കണ്ടിട്ടില്ല. 15 വർഷത്തോളം റഹ്മാന് വേണ്ട വസ്ത്രം തിരഞ്ഞെടുക്കുന്നത് ഭാര്യയായിരുന്നു. ഗുജറാത്ത് സ്വദേശിയാണ് റഹ്മാന്റെ ഭാര്യ സൈറ.
1994 ൽ ആയിരുന്നു വിവാഹം. ഭാര്യയക്ക് തന്റെ ജീവിതത്തിൽ ഉള്ള പങ്കിനെക്കുറിച്ച് റഹ്മാൻ പലതവണ വ്യക്തമാക്കിയതാണ്. പരസ്പരം ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരുമിച്ച് തുടരാൻ പറ്റാത്ത രീതിയിലുള്ള വിടവ് ഇരുവരുടെയും ബന്ധത്തിൽ രൂപപ്പെട്ടെന്ന് സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു.












Click it and Unblock the Notifications