സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമണം..ഗതാഗതക്കുരുക്കിൽ കുടുങ്ങി സ്റ്റാലിനും; റഹ്മാൻ ഷോയ്ക്കെതിരെ അന്വേഷണം
ചെന്നൈയിൽ നടന്ന എആർ റഹ്മാൻ ഷോയ്ക്കെതിരെ അന്വേഷണം. ഞായറാഴ്ച സിആർ പനയൂരിലെ ആദിത്യ റാം പാലസിൽ നടന്ന 'മറക്കുമാ നെഞ്ചം' എന്ന പരിപാടിക്കെതിരെ നിരവധി പരാതികൾ ഉയരുന്നതിനിടയിലാണ് സുരക്ഷ, സംഘടനാ വിഴ്ചകളെ പറ്റി ഉന്നതതല അന്വേഷണം ആരംഭിച്ചത്.
പരിപാടി നടക്കുന്ന ഹാളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാൾ ആളുകൾക്ക് ടിക്കറ്റുകൾ വിതരണം ചെയ്തതോടെ കടുത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കുഴഞ്ഞ് വീണതായും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടന്നതായും പരാതികൾ ഉയർന്നിരുന്നു. മാത്രമല്ല പരിപാടിയെ തുടർന്ന് വലിയ ഗതാഗത കുരുക്കും അനുഭവപ്പെട്ടിരുന്നു.

ആളുകൾ കൂട്ടമായി എത്തിയതോടെ പരിപാടി നടക്കുന്ന സ്ഥലത്തേക്കുള്ള റോഡുകളിൽ മണിക്കൂറുകൾ നീണ്ട ഗതാഗത തടസം ആണ് അനുഭവപ്പെട്ടത്. പാർക്കിംഗ് സൗകര്യം ഇല്ലാതിരുന്നതിനാൽ പരിപാടി നടക്കുന്നിടത്ത് നിന്നും രണ്ടും മൂന്നും കിമി മുൻപ് പലർക്കും വാഹനം പാർക്ക് ചെയ്യേണ്ടി വന്നു. ഇതോടെ വലിയ ഗതാഗുരുക്കാണ് ഉണ്ടായത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വാഹനം ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ അകപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്.
20,000ത്തോളം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്ത് 50,000ത്തോളം ടിക്കറ്റുകൾ അനുവദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. പരിപാടിയിൽ ഉയർന്ന തുകയ്ക്കുള്ള ടിക്കറ്റ് എടുത്തവർക്ക് പോലും തിരക്ക് മൂലം പരിപാടി നടക്കുന്ന ഹാളിലേക്ക് കയറാൻ സാധിച്ചില്ലെന്ന് എക്സിലൂടെ പലരും പ്രതികരിച്ചിരുന്നു. 'വഞ്ചിക്കപ്പെട്ടെന്ന തോന്നലിലാണ് ഞങ്ങൾ. കുറഞ്ഞപക്ഷം മനുഷ്യത്വം കാണിക്കണം. 30 വർഷമായി എആർ റഹ്മാന്റ ആരാധകനാണ്. ആ ആരാധകൻ ഇന്ന് മരിച്ചു. സ്റ്റേജിലെ പെർഫോർമർക്ക് മറ്റ് ഭാഗത്ത് എന്താണ് നടക്കുന്നതെന്ന് കാണാൻ പോലും കഴിയുന്നില്ല', എആർ റഹ്മാനെ ടാഗ് ചെയ്ത് കൊണ്ട് ആരാധകരിൽ ഒരാൾ റോഷത്തോടെ പ്രതികരിച്ചത്.
അതേസമയം വിമർശനം കടുത്തതോടെ ഖേദം പ്രകടിപ്പിച്ച് സംഘാടകർ രംഗത്തെത്തി. പ്രതീക്ഷിച്ചതിൽ അധികം ആളുകൾ പരിപാടിക്ക് എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു പരിപാടി നടത്തിയ ഇവന്റ് മാനേജ്മെന്റ് കമ്പനിനിയായ എസിടിസി വിശദീകരിച്ചത്. അതിനിടെ വിമർശനം കടുത്തതോടെ എആർ റഹ്മാനും പ്രതികരിച്ചു. ഷോ ആസ്വദിക്കാൻ കഴിയാതിരുന്നവർ ടിക്കറ്റിന്റെ കോപ്പി അയച്ച് നൽകണമെന്നായിരുന്നു റഹ്മാൻ ആവശ്യപ്പെട്ടത്. 'പ്രിയപ്പെട്ട ചെന്നൈക്കാരെ, ഷോയ്ക്ക് ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ ഷോ ചില പ്രതികൂല സാഹചര്യങ്ങളാല്‍ ആസ്വദിക്കാന്‍ പറ്റാത്തവര്‍ ടിക്കറ്റ് കോപ്പി ഞങ്ങളുമായി ഷെയര്‍ ചെയ്യൂ.ഞങ്ങളുടെ ടീം ബന്ധപ്പെടും', റഹ്മാൻ എക്സിൽ കുറിച്ചു.












Click it and Unblock the Notifications