വാലിബൻ എഴുതിയ ആളുടെ പേരെങ്കിലും തെറ്റാതെ പറയാമായിരുന്നു: അശ്വന്ത് കോക്കിനെതിരെ സജീവ് പാഴൂർ
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായ മലൈക്കോട്ടെ വാലിബന് സമ്മിശ്രമായ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിക്കുന്നത്. സിനിമ പുറത്തിറങ്ങി ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയ പലരും മലൈക്കോട്ടെ വാലിബനെതിരെ കടുത്ത വിമർശനവും പരിഹാസവുമായിരുന്നു ഉയർത്തിയത്. വന്‍ മാസ് പടം പ്രതീക്ഷിച്ച് പോയവരായിരുന്നു ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ അധികവും.
അശ്വന്ത് കോക്ക് ഉള്‍പ്പെടേയുള്ള യൂട്യൂബിലെ ചില റിവ്യൂവർമാരും ചിത്രത്തിന് മോശം അഭിപ്രായമായിരുന്നു നല്‍കിയത്. തന്റെ പതിവ് ശൈലിയില്‍ പരിഹാസം നിറഞ്ഞ രീതിയിലായിരുന്നു അശ്വന്ത് കോക്കിന്റെ മലൈക്കോട്ടെ വാലിബന്‍ റിവ്യൂ. എന്നാല്‍ ഇപ്പോഴിതാ അശ്വന്ത് കോക്കിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്തും നോവലിസ്റ്റുമായ സജീവ് പാഴൂർ.

വാലിബൻ എഴുതിയ ആളുടെ പേരെങ്കിലും മനസ്സിലാക്കി അത് തെറ്റാതെ പറയാനുള്ള മിനിമം ഉത്തരവാദിത്വം ഇത് ചെയ്യുന്നയാൾക്കുണ്ടെന്നാണ് സജീവ് പാഴൂർ ഫേസ്ബുക്കില്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
രണ്ട് തരം വീഡിയോയുടെ സ്ക്രീൻ ഷോട്ടുകളാണ് ചിത്രത്തിൽ. ഒന്ന് കോടികൾ മുതൽ മുടക്കി വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ ഒരു സിനിമ ചിത്രീകരിച്ചതിന്റെ മെയ്ക്കിങ് വീഡിയോ. രണ്ട് - റിവ്യൂ എന്ന പേരിൽ കാണിക്കുന്ന മോക്കിങ് വീഡിയോ. അനായാസമായും ഉത്തരവാദിത്വ രഹിതമായും ചെയ്യാൻ കഴിയുന്ന രണ്ടാമത്തെ ചിത്രത്തിന് പിന്നിലെ റിവ്യൂ എന്ന പേരിലെ പ്രവൃത്തി മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മൊബൈൽ ക്യാമറയും മൈക്കും തലക്ക് പിന്നിൽ ഒരു ലൈറ്റും കുറച്ച് അലുമിനിയം ഫോയിൽ പേപ്പറും ഒരു കളർ തുണിയും പിന്നെ കുറെ ചോറും പപ്പടവും 20 മിനിറ്റ് തോന്നുന്നതെല്ലാം പറഞ്ഞതും മതിയായിരുന്നു ഇതിന് നിക്ഷേപം. പക്ഷെ വാലിബന് അതിലും കുറച്ചു കൂടി നിക്ഷേപവും അധ്വാനവും ആവശ്യമുണ്ടായിരുന്നുവെന്ന് മേക്കിങ്ങ് വീഡിയോ കാണുമ്പോൾ മനസ്സിലാവും.
യുട്യൂബിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ റിവ്യൂ ഉപായത്തിലൂടെ സംഘടിപ്പിക്കപ്പെട്ടപ്പോൾ സിനിമയെ അതിന്റെ യഥാർഥ പ്രേക്ഷകരിൽ നിന്നും അകറ്റി. ഒപ്പം വൻ നഷ്ടത്തിനും വഴി വച്ചു. വാലിബൻ എഴുതിയ ആളുടെ പേരെങ്കിലും മനസ്സിലാക്കി അത് തെറ്റാതെ പറയാനുള്ള മിനിമം ഉത്തരവാദിത്വം ഇത് ചെയ്യുന്നയാൾക്കുണ്ട്. വ്യക്തിഹത്യയിലൂടെയും ദ്വയാർഥ പ്രയോഗമുള്ള പേരുകൾ ചാർത്തിയും മൊറാലിറ്റി തകർക്കുന്ന ഈ പ്രവർത്തി അപകട ഘട്ടത്തിലേക്കാണ് നീളുന്നത്. റിവ്യൂകൾ റിവ്യൂ ചെയ്യപ്പെടണമെന്ന് പുതിയ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications