തിയേറ്റർ പരാജയമായിട്ടും ആ മോഹന്‍ലാല്‍ ചിത്രത്തിന് വന്ന റിട്ടേണ്‍ 20 കോടിയാണ്; കാരണം ആ ഫാക്ടർ: അഖില്‍ മാരാർ
സിനിമ മേഖലയിലെ സമരത്തോട് യോജിപ്പില്ലെന്ന് ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖില്‍ മാരാർ. പണ്ട് മുതല്‍ തന്നെ സമരം, ഹർത്താല്‍ എന്നിവയോട് യോജിപ്പ് ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. പക്ഷെ നമുക്ക് പ്രാക്ടിക്കലായ ഒരു പരിഹാരം മാർഗ്ഗമുണ്ടാകണം. ഇവിടെ നിർമ്മാതാക്കളുടെ സംഘടന ഉന്നയിക്കുന്ന വിഷയം യാഥാർത്ഥ്യമാണ്. ഒരുപാട് നിർമ്മാതാക്കളും നിക്ഷേപകരും മലയാള സിനിമയില്‍ പണം മുടക്കിയിട്ട് വലിയ പ്രശ്നങ്ങളില്‍പ്പെട്ട് കിടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഈ പ്രതിസന്ധിയുടെ എല്ലാം കാരണം താരങ്ങള്‍ മാത്രമാണ് എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ബിഗ് ബ്രദർ എന്ന് പറയുന്ന ചിത്രം പ്രത്യക്ഷത്തില്‍ തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന് പറയുന്ന ഒരു ഫാക്ടർ ഉണ്ടായിരുന്നതുകൊണ്ട് ആ സിനിമക്ക് 20 കോടിയുടെ ലാഭമുണ്ടായിരുന്നു. അതിന്റെ നിർമ്മാതാക്കളില്‍ ഒരാള്‍ എന്റെ അടുത്ത സുഹൃത്തായതുകൊണ്ടാണ് ഈക്കാര്യം അറിയുന്നത്.

തിയേറ്ററില്‍ പൂർണ്ണമായും പരാജയപ്പെട്ട സിനിമക്ക് 20 കോടിയോളും റിട്ടേണ്‍ ലഭിക്കാനുണ്ടായ കാരണം അന്നത്തെ സാറ്റ്ലൈറ്റ്, ഓവസീസ്, ഒടിടി മൂല്യമാണ്. അതിന് കാരണക്കാരനായ മോഹന്‍ലാലിന് ഇത്രയും രൂപ നമുക്ക് കൊടുക്കാന്‍ പറ്റും. രണ്ട് കാര്യമുണ്ട്, നിങ്ങള്‍ക്ക് ഇഷ്ടം അല്ലെങ്കില്‍ ആ നടനെ വെച്ച് സിനിമ എടുക്കേണ്ട. രണ്ടാമത് നിങ്ങള്‍ക്ക് ആ നടനെ വെച്ച് സിനിമ എടുക്കണമെങ്കില്‍ അദ്ദേഹം അർഹിക്കുന്ന ഒരു മൂല്യമുണ്ട്. അത് അയാള്‍ പറയുന്ന മൂല്യമായിരിക്കില്ല, അർഹിക്കുന്ന മുല്യമായിരിക്കുമെന്നും അഖില്‍ മാരാർ പറയുന്നു.
ബേസില്‍ ജോസഫിന്റെ കാര്യം എടുക്കുകയാണെങ്കില്‍ അയാളുടെ കഴിഞ്ഞ സിനിമകളില്‍ പലതും ഹിറ്റാണ്. ഏതൊരു ആക്ടറുടേയും ഇന്‍പുട്ട് കളക്ഷനില്‍ ഉണ്ടാകുക ആദ്യത്തെ മൂന്ന് ദിവസം മാത്രമാണ്. നാലാമത്തേയും അഞ്ചാമത്തേയും ദിവസം മുതല്‍ കളക്ഷന്‍ വരുന്നുണ്ടെങ്കില്‍ അത് ആ സിനിമയുടെ വിജയമാണ്. ടോട്ടാലിറ്റിയുടെ വിജയമാണ്. എന്നാല്‍ നേരത്തെ പറഞ്ഞത് പോലെ ആദ്യത്തെ മൂന്ന് ദിവസം കളക്ഷനുണ്ടാക്കുന്നത് ലീഡ് ചെയ്യുന്ന ആക്ടർ തിയേറ്ററിലേക്ക് പുള്ള് ചെയ്യുന്ന ആളുകളാണ്.
ഇന്ന് ഒ ടി ടിയും സാറ്റ്ലൈറ്റുമൊന്നും ഇല്ല. അതുകൊണ്ടാണ് നിർമ്മാതാക്കള്‍ വലിയ പ്രതിസന്ധിയിലേക്ക് പോയത്. ഒരു നടനെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ആ നടനെക്കൊണ്ട് തിരിച്ച് കിട്ടുന്ന റിട്ടേണ്‍ എത്രയുണ്ടെന്ന് നോക്കി അതിന്റെ അഞ്ചിലൊന്ന് അയാള്‍ക്ക് നല്‍കുക. അതായത് ഒരു സിനിമയില്‍ ഇന്ന നടന്‍ അഭിനയിച്ച് കഴിഞ്ഞാല്‍ 5 കോടി രൂപ കിട്ടുമെങ്കില്‍ മിനിമം 1 കോടി രൂപ അദ്ദേഹത്തിന് നല്‍കുക.
ആ സിനിമ കൂടുതല്‍ ലാഭത്തിലേക്കാണ് പോകുന്നതെങ്കില്‍ തിയേറ്ററർ ഷെയറോ മറ്റ് ബിസിനസ് ഷെയറുകളോ കൊടുക്കാവുന്നതാണ്. ഇത്തരം പരിഹാര മാർഗ്ഗങ്ങളാണ് വേണ്ടത്. കാടടച്ച് വെടിവെച്ച് വലിയ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ഈ നിർമ്മാതക്കളൊന്നും സിനിമ ചെയ്യുന്നില്ല. അതുകൊണ്ട് അവരെ തള്ളിക്കളായാം എന്ന വാദത്തോടും എനിക്ക് യോജിപ്പില്ല. എന്ത് പ്രശ്നത്തിനും പരിഹാരമാണ് വേണ്ടത്.
പരിഹാര മാർഗ്ഗങ്ങള്‍ ആർക്കും നിർദേശിക്കാം. ഒരു സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റർ ഒട്ടിക്കുന്നവന്‍ തൊട്ട്, തിയേറ്റർ പരിസരത്ത് ചായ വില്‍ക്കുന്നവർക്ക് വരെ വരുമാനം ലഭിക്കുന്നുണ്ട്. ഓട്ടോറിക്ഷക്കാരന് അധികമായി ഒരു ഓട്ടം ലഭിച്ചേക്കും. ഇത്തരം ഒരു മേഖലയെ സമരത്തിലെ സ്തംഭിപ്പിപ്പിക്കുകയല്ല വേണ്ടത്. പ്രായോഗിമായി എന്ത് ചെയ്യാന്‍ പറ്റും എന്നാണ് അന്വേഷിക്കേണ്ടതെന്നും അഖില്‍ മാരാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications