ഫ്രുകുവുമായുള്ള കൂട്ട്, ഇച്ചിരി പോന്ന ചെറുക്കനെ നീ എന്താ ചെയ്തതെന്ന് അവർ ചോദിച്ചു; മഞ്ജു പത്രോസ് പറയുന്നു
ബിഗ് ബോസിൽ പങ്കെടുത്തത്തിന് പിന്നാലെ ഏറ്റവും കൂടുതൽ സൈബർ അധിക്ഷേപം നേരിട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടി മഞ്ജു പത്രോസ്. സഹമത്സരാർത്ഥിയായ ഫുക്രുവുമായുള്ള മഞ്ജുവിന്റെ അടുപ്പത്തിനെതിരെയാണ് ചിലർ രംഗത്തെത്തിയത്. എന്നാൽ ഇത്തരം സൈബർ ആക്രമണങ്ങളെ ശക്തമായി നേരിടാൻ അവർക്ക് സാധിച്ചു. അതേസമയം ആദ്യമൊന്നും തനിക്ക് അത് എളുപ്പമായിരുന്നില്ലെന്നും വളരെ അധികം പേടിച്ച് പോയിരുന്നുവെന്നും മഞ്ജു പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ബിഗ് ബോസ് യാത്രയെ കുറിച്ചും എന്തുകൊണ്ട് ഷോയിലേക്ക് പോകാൻ തീരുമാനിച്ചുവെന്നതിനെ കുറിച്ചും നടി അഭിമുഖത്തിൽ പറഞ്ഞു.
' ബിഗ് ബോസിലേക്ക് ഞാൻ പോയത് പൈസക്ക് വേണ്ടിയാണ്. കുറെ കടങ്ങളുണ്ടായിരുന്നു. ജോലി ചെയ്ത പണമൊക്കെ പലിശയിലേക്കാണ് പോയിക്കോണ്ടിരുന്നത്. അത് വീട്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. അങ്ങനെ ചാനലിനോട് ഒരു തുക സംസാരിച്ചു, അവർ അതിന് ഒകെ പറഞ്ഞു. രണ്ടാഴ്ച അവിടെ നിന്നാൽ ഇത്രയും പൈസ കിട്ടും കടം തീരും എന്ന് കണക്കുകൂട്ടി, അങ്ങനെയാണ് പോയത്.

ബിഗ് ബോസിൽ നിന്നും സന്തോഷത്തോടെ ആണ് പുറത്തിറങ്ങുന്നത്. അത്രയും ഫ്രസ്ട്രേറ്റഡ് ആയി പുറത്തിറങ്ങാൻ സാധിച്ചെങ്കിലെന്ന് കരുതിയ സമയത്താണ് എവിക്ഷൻ സംഭവിക്കുന്നത്. എല്ലാവരേയും കാണാം എന്നൊക്കെ ആലോചിച്ച് ഇറങ്ങിയപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു. ആ സമയത്ത് പക്ഷെ എനിക്ക് ഏറ്റവും കൂടുതൽ നന്ദിയും കടപ്പാടും മകനോടാണ്. ഞാൻ അനുഭവിച്ചതിന്റെ പത്തിരട്ടി അവൻ അനുഭവിച്ചിട്ട്. പക്ഷെ ഒരിക്കൽ പോലും അവൻ എന്നോട് ഇതിനെ കുറിച്ച് സംസാരിച്ചില്ല. അവൻ പറഞ്ഞത് അമ്മ കുറച്ച് നാളത്തേക്ക് യുട്യൂബിൽ നോക്കേണ്ടെന്നാണ്. അവൻ എല്ലാത്തിനും എന്റെ കൂടെ ചേർന്ന് നിന്ന മകനാണ്. അതുപോലെ അമ്മച്ചി , പപ്പ. ആരെന്ത് പറഞ്ഞാലും ഞങ്ങളുടെ മകളെ ഞങ്ങൾക്ക് അറിയാമെന്ന് അവർ പറഞ്ഞു, അതുപോലെ സിമി.
ആ ഒരു സമയം എന്നെ സംബന്ധിച്ച് പേടിച്ച് പോയി. ഞാൻ ഉദ്ദേശിച്ചതല്ല പുറത്ത് വന്നത്. ഞാൻ എങ്ങനെ ആളുകളെ ഫേസ് ചെയ്യും എന്നൊക്കെയായിരുന്നു ആശങ്ക. ശരിക്കും പാനിക്ക് ആയി പോയി. മകന്റെ പ്രായമുള്ള കുട്ടിയോട് ചേർത്ത് സംസാരിക്കുകയെന്നൊക്കെ പറയുന്നത് സഹിക്കാൻ പറ്റാത്ത കാര്യമാണ്. ആ സമയത്ത് എന്റെ ഭാഗ്യത്തിനാണ് തോന്നുന്നു, കൊറോണ വന്നിട്ട് ഫുൾ ലോക്ക് ഡൗൺ ആയിപ്പോയി.
വിമർശനം കടുത്തപ്പോൾ ഞാൻ എന്റെ നമ്പർ നമ്പർ കൊടുത്തു എല്ലാവർക്കും, ആർക്ക് വേണമെങ്കിലും എന്നെ വിളിച്ച് പറയാമെന്ന് പറഞ്ഞു. എന്റെ ഫോണിന് റെസ്റ്റ് ഉണ്ടായിരുന്നില്ല ആ സമയത്ത്. അങ്ങനെ തൃശൂരിൽ നിന്ന് ഒരു ചേച്ചി വിളിച്ചു. നീ എന്തുവാ അതിനകത്ത് കിടന്ന് കാണിച്ചത്, ഇച്ചിരിയില്ലാത്ത ചെറുക്കനോട് നിനക്ക് എന്തുവാടി, നീ ഞങ്ങടെ സാറിനെ ഇങ്ങനെ പറഞ്ഞുവല്ലേ, നീ കൊള്ളാവല്ലോ എന്ന് പറഞ്ഞു.ഞാൻ ചോദിച്ചു ഇച്ചിരിയില്ലാത്ത ചെറുക്കനെ ഞാൻ എന്താ ചെയ്തത് എന്ന്. അപ്പോൾ പറഞ്ഞത് നീ ചെയ്തതൊക്കെ ഞങ്ങൾ കണ്ടെടി എന്നാണ്. 23 വയസുള്ള പയ്യനോട് എനിക്ക് എന്ത് തോന്നാനാണ് ചേച്ചിക്ക് എന്തേലും തോന്നുവോ എന്ന് ഞാൻ തിരിച്ച് ചോദിച്ചു, ഞാൻ അങ്ങനത്തെ ആളേ അല്ല എന്നായിരുന്നു മറുപടി. നിങ്ങൾക്ക് സാധിക്കില്ലാത്തത് എനിക്കും സാധിക്കില്ലെന്ന് ഞാൻ പറഞ്ഞു. ഇവളോടൊന്നും സംസാരിക്കാനേ കൈയ്യില്ലെന്ന് പറഞ്ഞു വെച്ചിട്ട് പോയി.












Click it and Unblock the Notifications