ആ സ്വത്ത് കിട്ടിയാല്‍ ഞാന്‍ കോടീശ്വരി: പക്ഷെ അവരാണ് തടസ്സം, കേസിനെക്കുറിച്ച് നടി സജ്ന
ഭർത്താവ് ഫിറോസുമായി പിരിയുന്ന കാര്യം വ്യക്തമാക്കി ബിഗ് ബോസ് താരവും അഭിനേത്രിയുമായ സജ്ന രംഗത്ത് എത്തുന്നത് കഴിഞ്ഞ ദിവസമാണ്. ഇരുവരും ചേർന്ന് എടുത്ത തീരുമാനമാണ് ഡിവോഴ്സ് എന്നും സജ്ന വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന് പിന്നാലെ പുതിയ ചില കാര്യങ്ങള്‍ക്കും താരം തുടക്കം കുറിച്ചിരിക്കുകയാണ്.
നേരത്തെ പ്രാങ്ക് ഫോണ്‍ കോളുകളും മറ്റുമായി ഫിറോസും സജ്നയും യൂട്യൂബ് ചാനലില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സജ്ന നൂർ എന്ന പേരില്‍ സ്വന്തമായി ഒരു ചാനല്‍ സജ്ന ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ നാട്ടിലേക്ക് പോയതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയാണ് താരം.

സ്വന്തം നാടായ ഇടുക്കിയിലാണ് സജ്ന എത്തിയിരിക്കുന്നത്. വാപ്പായുടെ കൂടെ കുട്ടിക്കാലത്ത് ഒരുപാട് തവണ വരികയും നില്‍ക്കുകയും ചെയ്ത സ്ഥലമാണ്. ഒരിക്കല്‍ കൂടെ ഇവിടെ വരുമ്പോള്‍ വല്ലാത്ത ഒരു വികാരമാണ്. വാപ്പായുടെ ഓർമ്മകള്‍ മനസ്സിലേക്ക് വരികയാണ്. കൊല്ലത്തായിരുന്നു താമസമെങ്കിലും വെക്കേഷന്‍ സമയം മൊത്തം ഇവിടെയായിരുന്നുവെന്നും സജ്ന പറയുന്നു.
ഉമ്മ പറഞ്ഞ ഒരുപാട് ഓർമ്മകളുണ്ട്. വീടിരിക്കുന്ന മലയിലേക്ക് കുറേ നടന്ന് കയറണം. താഴെയുള്ള അരുവിയിലെത്തിയാണ് കുളിയും അലക്കുമൊക്കെ. ഇവിടേക്ക് വരുമ്പോള്‍ തേങ്ങാച്ചോർ പോലുള്ള പ്രത്യേക ഭക്ഷണമൊക്കെ കിട്ടുമായിരുന്നു. എവിടെയൊക്കെ പോയാലും ഇടുക്കിയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. പച്ചപ്പിന്റെ ആ ഒരു മണമുണ്ട്. അത് വല്ലാത്തൊരു അനുഭവമാണ്.
വാപ്പായുടെ ഉമ്മയൊക്കെ ഈ എസ്റ്റേറ്റുകളില്‍ പണിയെടുത്തിട്ടുണ്ട്. രാത്രി സമയത്ത് വരുമ്പോള്‍ ഈ വഴികളിലൂടെ മുയലൊക്കെ പോകുന്നത് കാണാം. രാത്രിയിലെ യാത്രയാണ് കൂടുതല്‍ ഭംഗി. ഇടുക്കി ഹൈവേക്ക് അരികില്‍ ഒരു പ്രോപ്പർട്ടിയുണ്ട്. ചെറിയ പ്രശ്നങ്ങളുണ്ട്. വാപ്പായുടേയും വാപ്പാന്റെ അളിയന്റേയും പേരിലാണ് ആ സ്ഥലം കിടക്കുന്നതെന്നും സജ്ന പറയുന്നു.
ഈ സ്ഥലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് വേണ്ടിയാണ് ഇങ്ങോട്ട് വന്നത്. അവർ ഒത്തുതീർപ്പിന് തയ്യാറല്ല. വാപ്പ അവർക്ക് എഴുതിക്കൊടുത്തതാണ് എന്ന് പറയുന്നത്. അങ്ങനെയാണെങ്കില്‍ അതിന്റെ തെളിവ് കാണിക്കാന്‍ പറഞ്ഞു. എന്തായാലും പത്തേക്കറോളം സ്ഥലമുണ്ട്. ഇതൊക്കെ ഒന്ന് സെറ്റിലായി കഴിഞ്ഞാല്‍ എനിക്ക് ജീവിക്കാന്‍ വേറെ ഒന്നും വേണ്ട. കോടീശ്വരിയായ പാവപ്പെട്ട പിച്ചക്കാരി എന്ന് പറയുന്നത് പോലെയാണ് അവസ്ഥയെന്നും സജ്ന ചിരിച്ചുകൊണ്ട് തമാശേ രൂപേണ പറയുന്നു.
തൊട്ടുടുത്ത് തന്നെ എവിടിയുടെ എസ്റ്റേറ്റ് കിടക്കുകയാണ്. അവർക്ക് നമ്മുടെ സ്ഥലം ആവശ്യമുണ്ട്. എന്നാല്‍ കേസും കാര്യവുമായി കിടക്കുന്നതുകൊണ്ടാണ് ഒന്നും ചെയ്യാനാവാതെ കിടക്കുന്നത്. ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതോടെയാണ് കേസ് തന്നെയായി പോകാമെന്ന് വിചാരിച്ചത്. ഈ സ്ഥലം ഞങ്ങളുടേതാണെന്ന് വണ്ടിപെരിയാറിലെ എല്ലാ ജനങ്ങള്‍ക്കും അറിയാം.
ഇത്രയും നാള്‍ യാതൊരു വഴക്കും ഇല്ലാതെ പോകുകയായിരുന്നു. നിങ്ങള്‍ക്ക് അർഹതപ്പെട്ടതാണെങ്കില്‍ നിങ്ങളുടെ കയ്യില്‍ തന്നെ വരും എന്നായിരുന്നു ഉമ്മയൊക്കെ പറഞ്ഞത്. വാപ്പ മരിച്ചപ്പോള്‍ കഷ്ടപ്പാടായിട്ടും ഉമ്മ ഇതൊന്നും ചോദിക്കാന്‍ പോയിരുന്നില്ല. എന്നിട്ടും ഒരു സഹായവും തന്നില്ല, അതുകൊണ്ടാണ് കേസെങ്കില്‍ കേസ് എന്ന നിലയിലേക്ക് എത്തിയത്. വാപ്പ പൈസ മേടിച്ചെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അതിന് രേഖ വേണമല്ലോ. ഞങ്ങള്‍ക്ക് എല്ലാവർക്കും ഒന്നും സെറ്റിലാകണമെങ്കില്‍ ഈ സ്ഥലം കൊടുക്കണമെന്നും സജ്ന പറയുന്നു.












Click it and Unblock the Notifications