'പ്ലസ്ടു വരെ ആർഎസ്എസ് ശാഖയിൽ പോയി, ആ സംഭവത്തോടെയാണ് ആർഎസ്എസ് വിടുന്നത്'; അഖിൽ മാരാർ പറയുന്നു
രാഷ്ട്രീയ നിലപാടുകളെ കുറിച്ച് തുറന്ന് പറയുന്ന ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാരുടെ പഴയ അഭിമുഖം വീണ്ടും ചർച്ചയാകുന്നു. കമ്മ്യൂണിസ്റ്റ് കോട്ടയായ കോട്ടതല എന്ന നാട്ടിൽ നിന്നും താൻ എങ്ങനെ കോൺഗ്രസുകാരനായെന്നും മുൻപ് ആർഎസ്എസ് ശാഖയിൽ പോയ താൻ പിന്നീട് എന്തുകൊണ്ട് ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചെന്നുമാണ് അഖിൽ അഭിമുഖത്തിൽ പറയുന്നത്. അഖിലിന്റെ വാക്കുകളിലേക്ക്
'എന്റെ നാട് ഒരു കമ്മ്യൂണിസ്റ്റ് കോട്ടയാണ്. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് കമ്മ്യൂണിസ്റ്റ് നേതാക്കൾ വന്ന് വിപ്ലവം പറഞ്ഞ് കൊടുക്കും. തലച്ചോറ് പോലും ഉദിക്കാതെ കുട്ടികളോടാണ് ഇവർ പറയുന്നത്. ഇതൊരു തലമുറയോട് ചെയ്യുന്ന ക്രൂരതയല്ലേയെന്ന് തോന്നിയിട്ടുണ്ട്. ബിജെപിയോ കോൺഗ്രസോ ഇത് ചെയ്യാറില്ല. കോണ്‍ഗ്രസില്‍ വരുന്നതിന് മുമ്പ് കൂടെ കിടന്നവനെ രാപനി അറിയൂ എന്ന് പറയും പോലെ ഞാന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്. സ്‌കൂള്‍ പ്ലസ് ടു കാലം വരെ അവിടെ പോയിട്ടുണ്ട്. പിന്നീട് അതില്‍ നിന്നും മാറാന്‍ കാരണമുണ്ട്.

അന്ന് കൊട്ടാരക്കരയില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ സഞ്ചലനം എന്ന വളരെ വലിയൊരു പരിപാടി നടന്നു. ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനായ എന്റെ സുഹൃത്തിനെ ഈ പരിപാടിക്ക് വേണ്ടി ഒരു ശ്രീരാമന്റെ വലിയ ചിത്രം വരയ്ക്കാന്‍ ഏല്‍പ്പിച്ചു.അന്ന് ഫ്‌ലെക്‌സും, ബോര്‍ഡും ഒന്നും ഇല്ലല്ലോ. ഈ സുഹൃത്തിന്റെ കഴുത്തില്‍ ഒരു കൊന്ത കിടപ്പുണ്ട്. അന്ന് വന്ന ആര്‍എസ്എസ് നേതാക്കളില്‍ ഒരാള്‍ 'എന്തിനാടെ കൊന്തയൊക്കെ , ഇതൊക്കെ എടുത്ത് കളയെന്ന് പറഞ്ഞു. അവൻ ഹിന്ദുവാണല്ലോ, അത് തന്നെ എനിക്ക് ഇഷ്ടപ്പെട്ടില്ല.
പിന്നെ അവന്റെ വീട്ടില്‍ പോയപ്പോൾ എല്ലാ ദൈവങ്ങളുടെയും ഫോട്ടോയുണ്ട്. അതിനെയും മോശമായി സംസാരിച്ചു.ഈ സംസാരം എനിക്ക് പിടിച്ചില്ല. എല്ലാ ആർഎസ്എസുകാരും പ്രശ്നമാണെന്നല്ല. പക്ഷേ എന്നെ സംബന്ധിച്ച് മനുഷ്യനെ മനുഷ്യനായി മാത്രമേ എനിക്ക് കാണാൻ പറ്റൂ. മതവും ജാതിയുമൊന്നും എന്നെ സംബന്ധിച്ച് ഇല്ല. പക്ഷേ ശാഖയിൽ ഒരിക്കൽ പോലും മറ്റ് മതങ്ങളെ മോശമായി പറഞ്ഞിട്ടില്ല. സംഘടനകളിൽ ചില വ്യക്തികൾ ചിലപ്പോൾ കുഴപ്പക്കാരാണ്. സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു മോശം ക്ലാസും കിട്ടിയില്ല, അവരുദ്ദേശിക്കുന്നത് വേറൊരു കാഴ്ചപ്പാടാണെന്ന് എനിക്ക് അറിയാം.
കോൺഗ്രസിൽ എത്തുന്നത് അവിചാരിതമായിട്ടാണ്. മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ച് സംസാരിച്ച് അവിടെ എത്തിയതാണ്. എന്നാലും ജനങ്ങളുടെ ശരിയാണ് എന്റെ അല്ലാതെ പാർട്ടിയുടെ ശരിയല്ല. കോൺഗ്രസിൽ പ്രവർത്തിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കാരണം ഇത്രയും ജനാധിപത്യ ബോധമുള്ള ഒരു പാർട്ടിയും വേറെ ഇല്ല. നേതാക്കൻമാരെ നമ്മുക്ക് വിമർശിക്കാം. അവരുടെ തെറ്റുകളെ പരസ്യമായി ചോദ്യം ചെയ്യാം. അതിനൊന്നും ആരും നമ്മളെ ഒന്നും ചെയ്യില്ല.
സിപിഎമ്മിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ സാധിക്കില്ല. ഒന്നും ചെയ്യാൻ കഴിയാത്ത മുഖ്യമന്ത്രിയായി ഇരിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം എന്തെങ്കിലും ചെയ്യാൻ കഴിയുന്ന പഞ്ചായത്ത് മെമ്പറായി ഇരിക്കാനാണ്.ഏത് സ്ഥാനം കിട്ടിയാലും ജനങ്ങൾക്ക് നമ്മളെ കൊണ്ട് പ്രയോജനം ഉണ്ടാകണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻഎസ്എസ് നേതാവിനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തോടെയാണ് കോൺഗ്രസിനോട് ഇടയുന്നത്. തുടർന്ന് താൻ സ്വതന്ത്രനായി മത്സരിച്ചു. 150 വോട്ട് പോലും കിട്ടില്ലെന്നായിരുന്നു വെല്ലുവിളി. ആയിരത്തിന് മുകളിൽ വോട്ടെനിക്ക് കിട്ടി. കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിലേക്ക് തിരികെ കയറാൻ ശ്രമിക്കുന്നു. എന്നാൽ എന്നെ പാർട്ടിയിലേക്കെടുത്താൻ ഞാൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ആശങ്കയൊക്കെ അവർക്ക് കാണും. അതുകൊണ്ടാണ് അവർ എന്നെ സ്വീകരിക്കാത്തത്', അഖിൽ മാരാർ പറഞ്ഞു.












Click it and Unblock the Notifications