'ജാസ്മിൻ എന്നെ പല തവണ വിളിച്ചു, ആ കുട്ടിക്ക് പലതും ഓർമകാണില്ല'; നടന്നത് തുറന്ന് പറഞ്ഞ് അഫ്സൽ അമീർ
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും ഷോയെ ചുറ്റിപറ്റിയുണ്ടായ വിവാദങ്ങൾക്ക് യാതൊരു കുറവും ഇല്ല. സീസൺ 6 ൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ജാസ്മിൻ ജാഫറിനെ കുറിച്ച് തന്നെയാണ് ചർച്ചകൾ ഏറെയും. ജാസ്മിന്റെ വ്യക്തി ജീവിതമാണ് ചർച്ചകളിൽ നിറയുന്നത്.
ബിഗ് ബോസ് ഹൗസിൽ ആദ്യ ആഴ്ചകളിൽ തന്നെ ചർച്ചയായ കാര്യം ജാസ്മിനും ഗബ്രിയും തമ്മിലുള്ള അടുപ്പമായിരുന്നു. തങ്ങൾ സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും ആദ്യം വിശദീകരിച്ചത്. താൻ കമ്മിറ്റഡ് ആണെന്ന് പല അവസരങ്ങളിലും ജാസ്മിൻ തുറന്ന് പറഞ്ഞിരുന്നു. അഫ്സൽ അമീർ എന്ന യുവാവുമായി തന്റെ വിവാഹം ഉറപ്പിച്ചിട്ടുണ്ടെന്നും ജാസ്മിൻ പറഞ്ഞിട്ടുണ്ട്. എന്നാൽ വൈകാതെ തന്നെ ഗബ്രിയോട് തനിക്കുള്ള ഇഷ്ടം ജാസ്മിൻ തുറന്ന് സമ്മതിച്ചു.

പ്രാക്ടിക്കൽ പ്രശ്നങ്ങൾ ഉള്ളതിനാൽ പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നായിരുന്ന ജാസ്മിൻ ആദ്യം പറഞ്ഞത്. സീസൺ പകുതിയാകാറായപ്പോഴേക്കും തനിക്ക് ഗബ്രിയോട് പ്രണയമാണെന്ന് തന്നെ ജാസ്മിൻ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് താനുമായി വിവാഹം ഉറപ്പിച്ച ശേഷമാണ് ജാസ്മിൻ ഹൗസിലേക്ക് പോയതെന്ന് വ്യക്തമാക്കി അഫ്സൽ അമീർ എന്ന യുവാവ് രംഗത്തെത്തിയത്. ഗബ്രിയോട് പ്രണയം പറഞ്ഞ ജാസ്മിനുമായി ഇനി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അഫ്സൽ വ്യക്തമാക്കി. തന്നെ ജാസ്മിൻ ചതിക്കുകയാണെന്നും ഇനിയും കോമാളിയായി തുടരില്ലെന്നും അഫ്സൽ അമീർ പറഞ്ഞു. ജാസ്മിനുമായി വിവാഹം ഉറപ്പിച്ചത് അടക്കമുള്ള ചാറ്റുകൾ അഫ്സൽ പുറത്തുവിട്ടിരുന്നു.
അതേസമയം വിവാഹം മുടങ്ങിയ കാര്യമൊന്നും ജാസ്മിൻ അറിഞ്ഞിരുന്നില്ല. പുറത്തിറങ്ങുമ്പോൾ തന്റെ വിവാഹം ഉണ്ടാകുമെന്നും തന്നെ അയാൾ കാത്തിരിക്കുന്നുണ്ടെന്ന് വിശ്വാസം ഉണ്ടെന്നൊക്കെയുമാണ് സഹമത്സരാർത്ഥികളോട് ജാസ്മിൻ പറഞ്ഞത്. പുറത്തിറങ്ങിയതോടെ അഫ്സൽ വിഷയത്തിൽ ജാസ്മിൻ എന്തായിരിക്കും പ്രതികരിക്കുകയെന്നാണ് ഉറ്റുനോക്കപ്പെട്ടത്.
ജാസ്മിൻ ഇതുവരേയും അഫ്സലിനെ കുറിച്ച് എവിടേയും പ്രതിപാദിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം പങ്കിട്ടൊരു വീഡിയോയിൽ തന്റെ ഇൻസ്റ്റഗ്രാം തിരിച്ച് പിടിച്ചെന്നും പലതും ഇതുപോലെ തിരിച്ചുപിടിക്കുമെന്നും താരം പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചുള്ള വീഡിയോയായിരുന്നു ജാസ്മിൻ പങ്കുവെച്ചത്. ഇതോടെ അഫ്സൽ ആണോ ജാസ്മിന്റെ അക്കൗണ്ട് കൈക്കലാക്കിയത് എന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നു.
ചിലർ ഇത് സംബന്ധിച്ച് അഫ്സലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് താഴെ കമന്റ് ചെയ്യുകയും ചെയ്തു. ഇതോടെ മറുപടിയുമായി അഫ്സൽ രംഗത്തെത്തിയിട്ടുണ്ട്. അഫ്സലിന്റെ പ്രതികരണം ഇങ്ങനെ-'ഒന്നാമതായി എനിക്ക് എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും തന്നിട്ടാണ് പോയത്. പിടിച്ച് വെക്കാൻ ഇതെന്താണ് കുടുംബ സ്വത്തോ? അതിന്റെ പാസ്വേഡൊക്കെ നമ്മുടെ മാർച്ച് മാസത്തിലെ വാട്സ് ആപ്പ് ചാറ്റ് ഹിസ്റ്ററിയിൽ ഉണ്ട്. ജാസ്മിൻ പലതും മറന്ന് പോയത് എന്റെ കുറ്റം കൊണ്ടല്ല. ഷോയ്ക്ക് പോകുന്നതിന് മുൻപ് മാർച്ച് 6 ന് പാസ്വേഡും മെയിലും ചെയ്ഞ്ച് ചെയ്തതിന്റെ പ്രൂഫ് എന്റെ മെയിൽ ഐഡിയുണ്ട്. ഫോൺ തിരിച് കിട്ടിയതിന് ശേഷം അവൾക്ക് എല്ലാ അക്കൗണ്ടുകളും ഉപയോഗിക്കാമായിരുന്നു.
ഇൻസ്റ്റ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എനിക്കോ സുഹൃത്തുക്കൾക്കോ ടെക്സ്റ്റ് മെസേജ് അയച്ചാൽ മതിയാർന്നു. ഇൻസ്റ്റ ലോഗിൻ ചെയ്യാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷൻ കയറുന്ന ആളെ ഞാൻ കണ്ടിട്ടില്ല. ആ കുട്ടിയുടെ ഇൻസ്റ്റ പിടിച്ച് വെച്ചിട്ട് എനിക്ക് എന്ത് കിട്ടാനാണ്. ഇൻസ്റ്റ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിൽ പോലീസ് സ്റ്റേഷനിൽ പോകുന്നതിൽ കാര്യമുണ്ട്. എന്നിട്ട് എന്തൊക്കെ ആണ് അടിച്ചിറക്കിയത്, ഞാൻ സ്റ്റേഷനിൽ പോയി കാല് പിടിച്ച് കരഞ്ഞു എന്ന്. പോലീസുകാർക്ക് പോലും ഇത് തമാശയായി തോന്നു. ജാസ്മിൻ എന്നെ മൂന്നാല് തവണ വിളിച്ചപ്പോൾ എനിക്ക് എടുക്കാൻ തോന്നിയില്ല. സംസാരിക്കാൻ ഒന്നുമില്ലെനിക്ക്. ഒരു മെസേജ് അയച്ച് ചോദിക്കേണ്ട കാര്യം വലിയ വിവാദമാക്കി മാറ്റി', അഫ്സൽ പറഞ്ഞു.












Click it and Unblock the Notifications