തൊപ്പിയിൽ നിന്നും വാങ്ങിയത് 8 ലക്ഷമല്ല; തുക വെളിപ്പെടുത്തി ജിന്റോ;'ബിഗ് ബോസ് മീറ്റുകളിൽ പോകാത്തതിന് കാരണം ഇത്
കൊച്ചി: ബിഗ് ബോസിന് ശേഷമുള്ള നെഗറ്റീവുകളെ താൻ കാര്യമാക്കുന്നില്ലെന്ന് ബിഗ് ബോസ് സീസൺ 6 വിജയിയായ ജിന്റോ. ആളുകൾ പലതും പറയും. അതുപക്ഷെ എന്നെ ബാധിക്കാറില്ല. ബിഗ് ബോസ് ഗെയിം അവിടെ അവസാനിപ്പിച്ചാണ് താൻ വന്നത്. ആരുമായും തനിക്ക് പ്രശ്നമില്ലെന്നും ജിന്റോ വ്യക്തമാക്കി. യുട്യൂബ് ചാനലുകളോടായിരുന്നു താരത്തിന്റെ പ്രതികരണം. എന്തുകൊണ്ടാണ് മറ്റ് ബിഗ് ബോസ് താരങ്ങൾ ഒത്തുചേരുമ്പോൾ അതിന്റെ ഭാഗമാകാത്തതെന്ന ചോദ്യത്തോടും ജിന്റോ പ്രതികരിച്ചു. യുട്യൂബർ കൂടിയായ തൊപ്പിയുടെ ആരോപണത്തിലും താരം മറുപടി നൽകി. ജിന്റോയുടെ വാക്കുകളിലേക്ക്
'ഞാൻ ഒരുപാട് പരിപാടികളിൽ പങ്കെടുക്കാത്തതിന് കാരണം മറ്റ് കാര്യങ്ങൾ ഉള്ളതിനാലാണ്. ഞാനൊരു ട്രെയിനറാണ്. യുകെ, കാനഡ പോലുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ഓൺലൈൻ ക്ലാസും നൽകുന്നുണ്ട്. അതെന്റെ പ്രൊഫഷനാണല്ലോ, അതെനിക്ക് നിലനിർത്തി പോകണ്ടേ. അതുകൊണ്ട് പോകാനാകില്ല.

ഞാൻ ബിഗ് ബോസിൽ എല്ലാവരോടും പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല, ഞാൻ നിങ്ങളെ ചിലപ്പോൾ കോൺടാക്ട് ചെയ്തേക്കില്ല, പക്ഷെ നിങ്ങൾക്കൊരു ആപത്ത് വന്നാൽ നിങ്ങൾ വിളിച്ചോളൂ തീർച്ചയായും ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ്. മറ്റ് മത്സരാർത്ഥികൾ നടത്തുന്ന എല്ലാ പരിപാടികൾക്കും എനിക്ക് പങ്കെടുക്കാൻ സാധിക്കണമെന്നില്ല, ഞാൻ ഒരാളല്ലേ ഉള്ളൂ, എല്ലാ കാര്യങ്ങളും ചെയ്യണ്ടേ', ജിന്റോ പറഞ്ഞു.
വിവാഹം സംബന്ധിച്ച വാർത്തകളോടും ജിന്റോ പ്രതികരിച്ചു. എന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നായിരുന്നു ചോദ്യങ്ങൾക്ക് നൽകിയ മറുപടി. നേരത്തേ തന്റെ കാമുകിയേയും ഡിന്റോ പരിചയപ്പെടുത്തിയിരുന്നു. അമേരിക്കയിലുള്ള രമ്യ എന്ന യുവതിയെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്നും ഞങ്ങൾ പ്രണയത്തിലാണെന്നുമായിരുന്നു ജിന്റോ വ്യക്തമാക്കിയത്.
'നെഗറ്റീവ് വിമർശനങ്ങളെ കാര്യമാക്കുന്നില്ല. സഹമത്സരാർത്ഥികളുമായി യാതൊരു പ്രശ്നവുമില്ല. ഡിഎൻഎയുടെ പ്രമോഷന് പോയത് കൊണ്ടാണ് പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്. ആ പ്രമോഷൻ നേരത്തേ ഏറ്റതാണ്. ബിഗ് ബോസ് ഗെയിം ഞാൻ അവിടെ അവസാനിപ്പിച്ചത് വന്നതാണ്.
ഒരു വർഷം എല്ലാ ഭാഷകളിലേയും ബിഗ് ബോസ് കണ്ട് എല്ലാം അരിച്ച് കലക്കി കുടിച്ചിട്ടാണ് ഷോയിലേക്ക് പോയത്. ഒറ്റയ്ക്ക് നിന്ന് കളിച്ചവരെ ഹൗസിൽ വിജയിച്ചിട്ടുള്ളൂ. 24 പേർക്കെതിരെ തനിച്ച് നിൽക്കുകയെന്നത് ചില്ലറ കാര്യമല്ല. ഞാൻ എല്ലാം ഗെയിമിന്റെ ഭാഗമായാണ് കണ്ടത്. എനിക്കെതിരേയും ഞാൻ അവർക്കെതിരേയുമൊക്കെ ഗെയിം കളിച്ചിട്ടുണ്ട്. അത് അവിടെ കഴിഞ്ഞു.
മണ്ടൻ ടാഗ് തരുന്നത് മണ്ടനായത് കൊണ്ടല്ല, ഞാനവിടെ മോശമായും അല്ലാതെയുമൊക്കെ പെരുമാറിയിട്ടുണ്ട്. നമ്മുക്കൊന്നും അറിയാത്തത് കൊണ്ടായിരിക്കും എന്ന് അവർ കരുതിക്കാണും. നമ്മൾ സൈലന്റായി ഇരിക്കുകയാണ് ചെയ്തത്. ഞാൻ ഇവിടെ വളരെ സക്സസ് ആയി നിൽക്കുന്നൊരാളാണ്. അവിടെ പോയി മണ്ടൻ എന്ന ടാഗ് കിട്ടുമ്പോൾ എന്തുമാത്രം വിഷമിക്കും. അതും ആ ടാഗ് തരുന്നത് ലാലേട്ടന്റെ കൈയ്യിൽ നിന്നും. സ്വാഭാവികമായും വേദനയുണ്ടാകും. ഞാൻ കരഞ്ഞ് പോയത് അതുകൊണ്ടാണ് .ലാലേട്ടൻ അവതാരകൻ മാത്രമാണ്. മറ്റ് താരങ്ങളുടെ ആർമികൾ സ്വാഭാവികമായും നമ്മളെ പറയും. അതിനെയൊന്നും ഞാൻ കാര്യമാക്കുന്നില്ല', ജിന്റോ വ്യക്തമാക്കി.
നേരത്തേ യുട്യൂബറായ തൊപ്പിയുടെ ചാനലിൽ ലൈവ് വീഡിയോയിൽ ജിന്റോ പങ്കെടുത്തിരുന്നു. ജിന്റോ ഇതിനായി തന്റെ കൈയ്യിൽ നിന്നും എട്ട് ലക്ഷം വാങ്ങിയെന്നായിരുന്നു തൊപ്പി പറഞ്ഞത്. ഇത് സംബന്ധിച്ച ചോദ്യത്തിന് 8 അല്ല താൻ 5 ലക്ഷമാണ് വാങ്ങിയതെന്ന് ജിന്റോ പറഞ്ഞു. തൊപ്പി എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഇപ്പോഴും തൊപ്പി തന്റെ നല്ല സുഹൃത്താണെന്നും ജിന്റോ വ്യക്തമാക്കി.












Click it and Unblock the Notifications