''ബിനീഷ് കോടിയേരി തിരി കൊളുത്തിയത് മോഹന്‍ലാലിന് കൂടിയുളള പണി, ഒന്നും അറിയില്ലെങ്കിൽ ലാൽ വെറും ഡമ്മി''
എതിർപ്പ് വന്ന ഭാഗങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിയെങ്കിലും എമ്പുരാൻ വിവാദം പൂർണമായും കെട്ടടങ്ങിയിട്ടില്ല. എമ്പുരാന് നേരെയുളള ആക്രമണം പാർലമെന്റിലടക്കം എത്തിയിരിക്കുകയാണ്. സിനിമയ്ക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്കപ്പുറം മോഹൻലാലിനും പൃഥ്വിരാജിനും കുടുംബത്തിനും മുരളി ഗോപിക്കുമെല്ലാം ഞെട്ടിക്കുന്ന സൈബർ ആക്രമണം ആണ് നേരിടേണ്ടി വരുന്നത്.
മോഹൻലാലിന് ഒന്നും അറിയില്ലെന്നും അദ്ദേഹം റിലീസിന് മുൻപ് സിനിമ കണ്ടിട്ടില്ലെന്നുമാണ് അടുത്ത സുഹൃത്ത് കൂടിയായ സംവിധായകൻ മേജർ രവി അവകാശപ്പെടുന്നത്. എന്നാൽ മോഹൻലാലിന് എല്ലാം അറിയാമെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നെ രംഗത്ത് എത്തി. മോഹൻലാലിന് ഒന്നും അറിയില്ലെങ്കിൽ അദ്ദേഹം വെറും ഡമ്മി മാത്രമാണെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം.

ആലപ്പി അഷ്റഫ് പറയുന്നത് ഇങ്ങനെ: '' എമ്പുരാന്‍ എന്ന ചിത്രത്തിന്റെ പേരില്‍ സത്യവും അസത്യവും ഏറ്റുമുട്ടുകയാണ്. ഈ സമയം തനിക്കും ചില സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. എമ്പുരാന്‍ റിലീസ് ദിവസം ആദ്യത്തെ ഷോ തന്നെ കണ്ടു. ലൂസിഫര്‍ പോലെ അത്ര സുഖകരമല്ലായിരുന്നു എമ്പുരാന്‍. നിരൂപണങ്ങളും അത്ര അനുകൂലമല്ല. മോഹന്‍ലാല്‍ ഫാന്‍സും അത്ര തൃപ്തരല്ലായിരുന്നു. രണ്ട് ദിവസം പിന്നിട്ടപ്പോള്‍ നിരൂപണത്തിന്റെ ദിശ മാറി. അവിടെ രാഷ്ട്രീയവും മതവും കടന്ന് വന്നു. ഒപ്പം വ്യക്തിവൈരാഗ്യങ്ങളും.
എല്ലാ രാഷ്ട്രീയ നേതാക്കളും യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തിയ ആദ്യ ചിത്രമെന്നത് എമ്പുരാന് സ്വന്തം. ഒരു വിഭാഗം പറയുന്നത് ഇതൊരു ചരിത്രസത്യമാണെന്ന്. മറ്റൊരു വിഭാഗം പറയുന്നു ഇത് ഒരു വിഭാഗത്തെ ടാര്‍ജറ്റ് ചെയ്ത് നിര്‍മ്മിച്ച ചിത്രമാണ് എന്ന്. കേന്ദ്രസര്‍ക്കാരാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ നിയമിക്കുന്നത്. ഞാനും സെന്‍സര്‍ ബോര്‍ഡ് അംഗമായി ഇരുന്നിട്ടുണ്ട്.
ഈ പടത്തിന് വേണ്ടി സെന്‍സര്‍ ബോര്‍ഡ് വെട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാല്‍ എന്ന നടന് വേണ്ടി മാത്രമായിരിക്കും. സെന്‍സര്‍ ചെയ്തപ്പോള്‍ എടുത്ത തീരുമാനം ഇങ്ങനെ ആകുമെന്ന് അവര്‍ ചിന്തിച്ച് പോലും കാണില്ല. അല്ലെങ്കില്‍ അവര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് കൊടുത്ത അനുവാദം ആയിരിക്കാം.
എമ്പുരാന്റെ കഥാകൃത്തായ മുരളി ഗോപി മുന്‍പ് സിപിഎമ്മിനെ ചൊടിപ്പിക്കുന്ന രീതിയിലുളള ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം, മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ചുളളതാണ് എന്ന ആക്ഷേപം മുന്‍പ് ഉയര്‍ന്നിരുന്നു. ഇന്ന് നമ്മുടെ മുഖ്യമന്ത്രി എമ്പുരാനെ കുറിച്ച് പറയുന്നു, രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. ഈ അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറയുന്നു, ഈ ചിത്രത്തില്‍ കോണ്‍ഗ്രസിനേയും വിമര്‍ശിക്കുന്നുണ്ട്. അതില്‍ അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നു സംഘപരിവാറിന് ചരിത്രത്തെ കുറിച്ച് അറിവില്ല, ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ശീലം. എമ്പുരാനിലെ കലാപകാരികള്‍ ബിജെപിക്കാരാണ് എന്ന് സ്വയം തിരിച്ചറിഞ്ഞുവെന്ന് കെ സുധാകരന്‍ പറഞ്ഞു. തങ്ങള്‍ പറഞ്ഞിട്ടല്ല സീനുകള്‍ ഒഴിവാക്കുന്നത് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
എമ്പുരാന്‍ വിവാദത്തിന് തിരി കൊളുത്തിയത് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. ബിനീഷിന്റെ പോസ്റ്റ് ഇപ്രകാരമായിരുന്നു. ''ഇന്നത്തെ ഇന്ത്യയിൽ ഒരു ബിഗ് ബഡ്ജറ്റ് പടം സംഘപരിവാർ ഗുജറാത്തിൽ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിൽ അതിൽ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് പച്ചക്ക് പറയുന്നുണ്ടെങ്കിൽ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ''.
ഇങ്ങനെയൊരു പടക്കത്തിന് തിരി കൊളുത്തിയപ്പോള്‍ അത് മോഹന്‍ലാലിന് കൂടിയുളള പണി ആണെന്ന് ബിനീഷ് ഒരുപക്ഷേ ചിന്തിച്ച് കാണില്ല. എന്തൊക്കെ പറഞ്ഞാലും എമ്പുരാന്‍ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കുറേക്കാലത്തിന് ശേഷം തിയറ്റര്‍ ഉടമകള്‍ക്ക് ലഭിച്ച ചാകരയാണ് എമ്പുരാന്‍. ബറോസിന് നെഗറ്റീവ് വന്നപ്പോള്‍ കളക്ഷന്‍ കുത്തനെ ഇടിഞ്ഞു. എന്നാല്‍ എമ്പുരാന് വന്ന നെഗറ്റീവ് റിപ്പോര്‍ട്ടുകളെ അനുകൂലമാക്കി മാറ്റിക്കൊണ്ട് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.
വിവാദങ്ങള്‍ എമ്പുരാന്റെ വിജയത്തിന് വഴി തെളിച്ച് സഹായിച്ചുവെന്നത് ഒരു പരമാര്‍ത്ഥമാണ്. ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സുരേഷ് കുമാറിന്റെ വീട്ടിലെ സ്ത്രീകളെ വരെ വലിച്ചിഴച്ചു. അങ്ങനെ നിര്‍മ്മാതാക്കള്‍ 2 ചേരിയിലായി. മാപ്പ് പറച്ചിലും കോടതി കയറ്റവുമൊക്കെയായി നില്‍ക്കുമ്പോഴാണ് എമ്പുരാന്‍ റിലീസ്. അത് കഴിഞ്ഞാല്‍ വരുന്നു പുതിയ ഏറ്റുമുട്ടലുകളും വിവാദങ്ങളും.
പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ ഏറ്റവും അധികം വേദനിപ്പിച്ചത് മേജര്‍ രവിയുടെ പ്രസ്താവനയാണ്. അത് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി മോഹന്‍ലാലിനെ വെള്ളപൂശുന്നതായിരുന്നു. സിനിമയെ കുറിച്ച് മോഹന്‍ലാലിന് ഒന്നും അറിയില്ലായിരുന്നു എന്നാണ് മേജര്‍ രവി പറഞ്ഞത്. പറയുന്നത് സത്യമാണെങ്കില്‍ നമുക്കൊരു കാര്യം മനസ്സിലാക്കാം, മോഹന്‍ലാലിന് ഒന്നും അറിയില്ല എന്ന്. മോഹന്‍ലാലിനെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളാണ്. മോഹന്‍ലാല്‍ വെറും ഡമ്മി മാത്രം.
മല്ലികാ സുകുമാരന്‍ പറയുന്നു, ഈ പടത്തില്‍ ആന്റണി പെരുമ്പാവൂരും മുരളീ ഗോപിയും പൃഥ്വിരാജും മോഹന്‍ലാലും അറിയാതെ ഒന്നും നടന്നിട്ടില്ല എന്ന്. എല്ലാം ഇവര്‍ നാല് പേരും ആലോചിച്ചേ ചെയ്തിട്ടുളളൂ. ഇതിലെന്തുണ്ടെങ്കിലും നാല് പേര്‍ക്കും കൂട്ടുത്തരവാദിത്തമാണ് ഉളളത്. ഇത്തരം കാര്യങ്ങള്‍ മേജര്‍ രവി അറിയണമെന്നില്ല. ഗോകുലം ഗോപാലന്‍ എന്ന ബിസിനസ്സുകാരന് രാജ്യം ഭരിക്കുന്നവരെ എതിര്‍ത്തും വേദനിപ്പിച്ചും തന്റെ ബിസിനസ്സ് സാമ്രാജ്യം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് ഉത്തമ ബോധ്യമുണ്ടാകും.
മുരളീ ഗോപിയെ സംബന്ധിച്ച് അത്തരം പ്രശ്‌നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടതില്ല. അതുകൊണ്ടായിരിക്കാം അദ്ദേഹം നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത്. എന്നാല്‍ പൃഥ്വിരാജിനെതിരെ നിരവധി ആരോപണങ്ങളും ഭീഷണികളും ഉയരുന്നുമുണ്ട്. ഒപ്പം കുടുംബത്തിന് നേരെയുളള സൈബര്‍ ആക്രമണവും. ആകെ ധൈര്യം പകരാനും കൂടെ നില്‍ക്കാനും ഉളളത് പെറ്റമ്മ മാത്രം.












Click it and Unblock the Notifications