ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺഗ്രസിനില്ല; എംവി ഗോവിന്ദൻ
ബി ജെ പിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺഗ്രസിനില്ലാതെ പോയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയിൽ പോലും പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ബദൽ രാഷ്ട്രീയം വയ്ക്കാതെ കോൺഗ്രസിന് ബി ജെ പിക്ക് ബദൽ ആകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ കോൺഗ്രസിന് കഴിയാതെ പോയ്. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എല്ലാം കോൺഗ്രസ് പരാജയപ്പെട്ടു. രാഷ്ട്രീയവും സംഘടനാപരവുമായ അവർ പരാജയപ്പെട്ടു. ഹിന്ദി ഹൃദയഭൂമിയിൽ ഹിമാചൽ പ്രദേശിൽ മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്. മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങി. ഗുജറാത്തിന്റെ പാഠം പഠിക്കാൻ അവർ തയ്യാറായില്ല.

കേരളത്തിലെ കോൺഗ്രസിന്റെ നിലപാടാണ് രാജസ്ഥാനിലും കണ്ടത്. രാജസ്ഥാനിൽ രണ്ട് സിറ്റിംഗ് സീറ്റ് സി പി ഐ എമ്മിന് ഉണ്ടായിരുന്നു. ഭദ്ര മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ട് സി പി ഐ എമ്മിന് ലഭിച്ചു. ഭദ്രയിൽ കേവലം 1161 വോട്ടിനാണ് തോറ്റത്. കോൺഗ്രസിന് അവിടെ 3771 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ 37000ത്തിലധികം വോട്ട് ഉണ്ടായിരുന്നെന്നും ബാക്കി വോട്ടുകള്‍ ബി ജെ പിക്കാണ് പോയത്. ഇന്ത്യയിൽ ഇന്നത്തെ പരിതഃസ്ഥിതിയിൽ ബിജെപിയെ പരാജയപ്പെടുത്തുക തന്നെ ചെയ്യണമെന്നും ബി ജെ പിയെ തോൽപ്പിക്കേണ്ടത് ഇന്ത്യയുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്, ഗോവിന്ദൻ പറഞ്ഞു.
ബിജെപിയുടെ തെറ്റായ നയപരിപാടികളെ എതിർക്കാൻ കോൺഗ്രസിനായില്ല; മുഖ്യമന്ത്രി
കോണ്‍ഗ്രസിന്റെ മുട്ടാപോക്ക് നയം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭവിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി. എങ്ങനെയാണ് ബിജെപിയെ നേരിടേണ്ടത്. ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിര്‍ത്തുകൊണ്ടാകണമല്ലോ അത്. കോണ്‍ഗ്രസിന് കഴിഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു.
'കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ കമല്‍നാഥിന്റെ പ്രചരണ രീതി എന്തായിരുന്നു. ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് നില്‍ക്കുന്ന രീതിയിലായിരുന്നില്ലെ അത്.ഇത്തരത്തിലുള്ള ദുര്‍ഗതി ഉണ്ടാക്കിവെച്ചത് കോണ്‍ഗ്രസാണ് എന്ന് നാം തിരിച്ചറിയണം. കോണ്‍ഗ്രസ് ഇത് തിരിച്ചറിയണം,ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളണം.
രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്തുക എന്നത് ഇന്ന് രാജ്യം അവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പക്ഷെ അത് ഞങ്ങള്‍ ഒറ്റക്ക് നിര്‍വഹിക്കും എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ടാല്‍ അത് സാധിക്കില്ല എന്നാണ് ഈ കടുത്ത അനുഭവം കാണിക്കുന്നത്', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications