'നിന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്യെന്ന് അപ്പുണ്ണി, നാദിർഷയ്ക്ക് പേടിയുണ്ട്', ആരെയും വിടാതെ പൾസർ സുനി
നടിയെ ആക്രമിച്ച കേസില്‍ അടുത്തിടെ ജാമ്യം നേടി പുറത്തിറങ്ങിയ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍ നടന്‍ ദിലീപിന് കുരുക്കാകുന്നു. ദിലീപ് ആണ് നടിയെ ആക്രമിക്കാനുളള കൊട്ടേഷന്‍ തന്നത് എന്നും ഒന്നരക്കോടിയാണ് വാഗ്ദാനം ചെയ്തത് എന്നുമാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഒളിക്യാമറയില്‍ പള്‍സര്‍ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരുമായി ബന്ധപ്പെട്ടും ചില കാര്യങ്ങള്‍ പള്‍സര്‍ സുനി തുറന്ന് പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി കൂടിയാണ് അപ്പുണ്ണി.
നാദിര്‍ഷ ബുദ്ധിപരമായി കൈകഴുകിയെന്ന് പള്‍സര്‍ സുനി പറഞ്ഞു. പുള്ളിക്ക് പേടിയുണ്ട്. ഒന്നും പറയാനും പറ്റുന്നില്ല, തീരുമാനമെടുക്കാനും പറ്റുന്നില്ല എന്ന അവസ്ഥയിലാണ് നാദിര്‍ഷ നില്‍ക്കുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പണത്തിനായി വിളിച്ചിരുന്നുവെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. വിളിച്ചപ്പോള്‍, നീ എന്താണെന്ന് വെച്ചാല്‍ ചെയ്യ്, നമുക്കൊന്നും അറിയില്ല എന്ന മട്ടിലാണ് അപ്പുണ്ണി സംസാരിച്ചതെന്നും സുനി പറയുന്നു.

ഇക്കാര്യം താന്‍ വിജീഷിനോട് പറഞ്ഞു. ആരുടെ കയ്യില്‍ നിന്ന് കാശ് കിട്ടിയാലും ഇനി അവരുടെ കാശ് വേണ്ട എന്ന് അവന്‍ പറഞ്ഞു. നീ അത് വേണ്ടെന്ന് വെച്ചേക്ക് എന്ന് പറഞ്ഞു. അങ്ങനെ വരെ തീരുമാനിച്ചതാണ്. താനും പറഞ്ഞു അങ്ങനെയെങ്കില്‍ ആ പണം പോട്ടെ എന്ന്. അന്ന് പുള്ളിയോടുളള ദേഷ്യവും, ഇങ്ങനെ ചെയ്തല്ലോ എന്നുളളതൊക്കെ കൂടി വന്ന് ഭ്രാന്ത് പിടിച്ചു. നമുക്ക് കോടതിയില്‍ പറയാം എന്നൊക്കെ വിജീഷ് പറഞ്ഞു.
അങ്ങനെ ഇരിക്കുമ്പോഴാണ് അന്വേഷണത്തിലൂടെ ഓരോന്ന് ചികഞ്ഞ് ചികഞ്ഞ് പുറത്തേക്ക് വരുന്നത്. പിന്നെ ഞങ്ങള്‍ പിടിച്ച് നില്‍ക്കാന്‍ നോക്കിയില്ല. തന്നോട് പോലീസ് പലതവണ ചോദിച്ചിട്ടുണ്ട്, ഇതിന് പിന്നില്‍ അയാളല്ലേ എന്ന്. അപ്പോഴൊക്കെ, ഏയ് അയാളോ എന്ന് പറഞ്ഞ് താന്‍ ഒഴിവാക്കി വിട്ടതാണ്. ഉറക്കത്തില്‍ നിന്ന് വിളിച്ച് എഴുന്നേല്‍പ്പിച്ചൊക്കെ ചോദിക്കും. അതൊക്കെ കഴിഞ്ഞിട്ടാണ് ഈ ചതി പറ്റിയത്. അതിന് ശേഷമാണ് ആ കത്ത് വരെ എഴുതിയത്.
ഒരു വാക്ക് നമ്മുടെ കയ്യില്‍ നിന്ന് കിട്ടാന്‍ പോലീസ് ശ്രമിക്കുമ്പോഴും അയാളെ അത്ര സേഫ് ആക്കി. പോലീസ് ഇടിച്ചിട്ടും പറഞ്ഞില്ല. അങ്ങോട്ടും ഇങ്ങോട്ടും നിസ്സാര കാര്യം പറഞ്ഞ് അപ്പുണ്ണിയുമായി തെറ്റിയതാണ്. നിന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് എന്താണെന്ന് വെച്ചാല്‍ ചെയ്യ്, ഞങ്ങള്‍ നോക്കിക്കോളാം എന്ന് പറഞ്ഞു. കുറച്ച് നിങ്ങള്‍ കാത്തിരിക്ക്, നിങ്ങള്‍ ഇറങ്ങിയിട്ട് നോക്കാം എന്നൊക്കെ പറഞ്ഞാല്‍ മതിയായിരുന്നു. നമുക്ക് ഒന്നും പറഞ്ഞ് തരാന്‍ ആരും ഇല്ല. ഇവരെ അല്ലേ വിളിക്കുന്നുളളൂ. ഇത്രയൊക്കെ ഇവരെ സേഫ് ആക്കിയിട്ടും ഇവര്‍ ഇങ്ങനെ കാണിക്കുമ്പോള്‍ നമ്മുടെ മനസ്സ് മാറിപ്പോകില്ലേ എന്നും പള്‍സര്‍ സുനി പറയുന്നു.
അപ്പുണ്ണി സംസാരിക്കുമ്പോള്‍ ദിലീപ് തൊട്ടടുത്ത് ഇരിക്കുന്നുണ്ടാകും. അല്ലാതെ സ്വന്തം തീരുമാനം പ്രകാരം അപ്പുണ്ണി അങ്ങനെ പറയില്ല. അപ്പുണ്ണിയുടെ കയ്യില്‍ 2 ഫോണ്‍ ഉണ്ടെങ്കില്‍ ഒന്ന് ദിലീപേട്ടന്റേത് ആയിരിക്കും.അത് അപ്പുണ്ണിയാണ് മാനേജ് ചെയ്യുന്നത്. അത് മഞ്ജുവിനും അറിയില്ല, കാവ്യയ്ക്കും അറിയില്ലെന്നും പള്‍സര്‍ സുനി പറഞ്ഞു.












Click it and Unblock the Notifications