'ദിലീപിന് പാളിയത് അവിടെ: 100 കോടി കളക്ഷനുമായി ജനപ്രിയന്‍ തിരിച്ച് വരും?: കേസൊന്നും വിഷയം അല്ല'
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിക്കൊണ്ടിരിക്കുന്ന പ്രധാന വിഷയം ദിലീപിന് ചലച്ചിത്ര ലോകത്തേറ്റ തിരിച്ചടിയാണ്. പൃഥ്വിരാജ് അവസരം വന്നപ്പോള്‍ ദിലീപിനെ ഒതുക്കി എന്ന തരത്തിലുള്ള പ്രചരണം എമ്പുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചിലർ അഴിച്ചുവിട്ടതോടെയാണ് ഇത്തരമൊരു ചർച്ചക്ക് തുടക്കം കുറിച്ചത്.
മിമിക്രി വേദിയില്‍ നിന്നും സഹസംവിധായകനായി മലയാള സിനിമ ലോകത്ത് എത്തിയ താരമാണ് ദിലീപ്. തുടക്കത്തില്‍ ചെയ്ത ചെറിയ വേഷങ്ങള്‍ തന്നെ ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. അയല്‍ക്കാരന്‍ പയ്യന്‍ ഇമേജിലൂടെയുള്ള നായക വേഷ ചിത്രങ്ങളും വന്‍ ഹിറ്റുകളായി മാറിയതോടെ മലയാളത്തിന്റെ അടുത്ത സൂപ്പർ സ്റ്റാർ എന്ന തരത്തിലേക്ക് വരെ ദിലീപ് പ്രതിഷ്ഠിക്കപ്പെട്ടു.

തുടർ വിജയങ്ങളുടെ കാര്യത്തില്‍ മറ്റേതൊരു നടനേക്കാളും വലിയ നേട്ടങ്ങളുള്ള ദിലീപ് സിനിമ സംഘടനകളിലും അതിശക്തനായി മാറി. ഇതിന് ഇടയിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിചേർക്കപ്പെടുന്നത്. തുടർന്നുണ്ടായ വിവാദങ്ങള്‍ താരത്തിന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തി. ഏകദേശം രണ്ട് വർഷത്തോളം അദ്ദേഹം സിനിമ ചെയ്യാതായി. എന്നാല്‍ ഈ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ പുറത്തിറങ്ങിയ രാമലീല വലിയ വിജയമായി.
യഥാർത്ഥത്തില്‍ തിയേറ്ററികളില്‍ ആളെ നിറച്ച ദിലീപിന്റെ അവസാന സിനിമ രാമലീല ആണെന്ന് പറയേണ്ടി വരും. അതിന് ശേഷം പ്രതീക്ഷയുള്ള പല ചിത്രങ്ങളും പുറത്ത് വന്നെങ്കിലും ഒന്നും വേണ്ടത്ര വിജയം നേടിയില്ല. ഈ സാഹചര്യത്തിലാണ് 'പണ്ട് ഏഷ്നെന്റ് ന്യൂസ് ചാനലിൽ വൻ വീഴ്ച്ചകൾ എന്ന് ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ദീലിപിനേക്കാൾ വലിയ വൻവീഴ്ച മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ?' എന്ന ചോദ്യവുമായി മിഥുന്‍ എന്നയാള്‍ മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച ചെറുകുറിപ്പ് ശ്രദ്ധേയമായി മാറുന്നത്.
കുറിപ്പിന് താഴെ ദിലീപിന് എന്ത് സംഭവിച്ചു, ദിലീപിന് മുമ്പ് മലയാള സിനിമ കണ്ട വന്‍ വീഴ്ചകള്‍ ഏതൊക്കെ എന്നത് സംബന്ധിച്ച് വിവിധ പ്രേക്ഷകർ തങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട്. 'ആൾക്ക് പ്രായമായി.അതു മുഖത്തു നല്ലോണം അറിയാം.ഇനി മരംചുറ്റൽ ശരിയാകില്ല. ഇമോഷനൽ രംഗങ്ങളിൽ ദിലീപിന് മേൽക്കൈ ഉണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. നെഗറ്റീവ് റോളിലും തിളങ്ങാം എന്ന് കമ്മാരനും തെളിയിച്ചു. പഴത്തൊലി കോമഡി എന്നെപ്പോലെയുള്ള ഡൈഹാർഡ് ദിലീപ് ഫാൻസ് പോലും ഇനി ഇഷ്ടപ്പെടില്ല എന്ന സത്യമാണ് ആദ്യം പുള്ളി തിരിച്ചറിയേണ്ടത്. ദിലീപിന് ഇനിയും സാധ്യതകൾ ബാക്കിയുണ്ട് എന്നുതന്നെ ഉറപ്പിച്ചു പറയുന്നു.' എന്നാണ് സുബിന്‍ അടൂർ എന്നയാള്‍ കുറിച്ചത്.
എന്നാല്‍ പണ്ട് വിജയം ഉണ്ടാക്കിയത് ഒരു കിടു ടീമും അന്നത്തെ കോമഡി കള്‍ച്ചറുംകൊണ്ടാണെന്നു മനസിലാക്കാതെ പിന്നെയും പിന്നെയും അതെ പാറ്റേണില്‍ ഇറക്കുന്നതാണ് ദിലീപിന്റെ പ്രശ്നം എന്നാണ് ഷഹദ് എന്നയാള്‍ അഭിപ്രായപ്പെടുന്നത്. പഴയ ടീം ഇല്ലാത്തോണ്ട് ക്ലച്ച് പിടിച്ച പുതിയ ആളുകളെ കൊണ്ട് വന്നാലും കെമിസ്ട്രി ഓക്കേ ആവാതെ വർക്ക് ആവുന്നില്ല. രാമലീല ഒക്കെ നൈസ് ആയിരുന്നു അതുപോലെ ഉള്ള സ്ക്രിപ്റ്റ് കിട്ടിയാൽ ചാൻസുള്ള നടനാണ് ഇപ്പോഴും ദിലീപെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ദിലീപിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ പണ്ടത്തെ പോലെ ദിലീപിന്റെ പടം അല്ലെ എന്ന് പറഞ്ഞു ഏത് കൂറ പടവും ഹിറ്റ് ആവുന്ന കാലം കഴിഞ്ഞു എന്ന് മനസിലാക്കാൻ പറ്റാത്തത് ആണ്. ദിലീപിന് മാത്രം അല്ല, ഇവിടെ ഒരു നടനും ഇപ്പോൾ മിനിമം ഗ്യാരണ്ടി ഇല്ല. ദിലീപിന്റെ സത്യനാഥനും പവിക്കുമൊക്കെ ഒരു കോടിക്ക് മുകളില്‍ ഓപ്പണിങ് ഉണ്ട്. ചെറിയ സ്കെയില്‍ പടങ്ങൾ ആയിട്ട് പോലും ഇത്തരം കളക്ഷന്‍ കിട്ടിയെങ്കില്‍ അതിന്റെ അർത്ഥം ഇപ്പോഴും തിരിച്ചുവരവിനു സാധ്യത ഉണ്ട് എന്ന് തന്നെയാണ്. പക്ഷെ കോമാളി കളി കളിച്ചു ഇനി നിലനിൽക്കാൻ പറ്റില്ല. കോമഡി പടങ്ങൾ ആണെങ്കിൽ തന്നെ ടു കൺട്രിസ് ലെവൽ കണ്ടന്റ് വരണം. അല്ലാതെ പവിയൊക്കെ പോലെ പ്രഹസനം ആയിട്ട് വന്നിട്ട് ഒരു കാര്യവുമില്ല- എന്നാണ് രാഹുല്‍ ആർ എന്ന ഒരു ആരാധകന്റെ അഭിപ്രായപ്രകടനം.
ദിലീപിന്റെ സാധ്യതകൾ ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് അനൂജ് രാമകൃഷ്ണന്‍ എന്നയാളും അഭിപ്രായപ്പെടുന്നു. ട്രാക്ക് മാറ്റി പിടിച്ചാൽ സംഭവം ഇപ്പോഴും സെറ്റ് ആണ്. രാമലീല ഉദാഹരണം. കമ്മാര സംഭവം നാളെകളിൽ ഒരു പാഠപുസ്തകമായ സിനിമയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ റിപീറ്റ് വാല്യു ഉള്ളതും പുള്ളിക്ക് തന്നെയാണ്.
ദിലീപ് ചെയ്തു വെച്ച കൊമേഷ്യൽ സിനിമയിലെ വേഷ പകർച്ചകൾക്ക് പോലും മറ്റൊരു ഭാഷയിലും റീപ്ലെയിസ്മെന്റ് ഇല്ല. അവിടെയെല്ലാം വികലമായ അനുകരണങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ദിലീപ്തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴും ടെൻഷൻ ഫ്രീ ആയി ഒന്ന് ചിരിക്കണം എങ്കിൽ യൂട്യൂബിൽ ദിലീപ് സിനിമകൾ തന്നെയാണ് ആശ്രയം. പൊളിറ്റിക്കൽ കറിച്ചട്ടി ഒന്നും ചിലപ്പോ ഉണ്ടാവില്ല.ലോജിക്കും ഉണ്ടാവില്ല. പക്ഷെ എന്റെ കുട്ടിക്കാലം മനോഹരമാക്കിയത് പുള്ളിയാണ്. വീഴ്ചയുടെ കാര്യം പറയാൻ ആണേൽ ചിരഞ്ജീവി വീണ അത്ര മേലെ നിന്ന് ആരും വീണിട്ടില്ലെന്നും അനൂജ് കൂട്ടിച്ചേർക്കുന്നു.
സിനിമയും ജനറേഷനും മാറിയത് മനസിലാകാതെ 2000 ടൈമിലെ തൻ്റെ തന്നെ പടങ്ങളിലെ പഴകിയ തറ കോമഡി വീണ്ടും ഇറക്കിയാൽ ജനം കയറുമെന്നുള്ള ആളുടെ കാഴ്ചപ്പാട് മാറാതെ ഒരു മാറ്റം ഉണ്ടാകില്ല. എന്തൊക്കെയായാലും ഇനി ആ പഴയ വിജയങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പഴയ ടൈപ്പ് പടം വർക്ക് ആകില്ല, കാരണം അത്രയും കോമഡി എഴുതാൻ കഴിവുള്ള ആളുകൾ ഇല്ല. പിന്നെ കൂടെ സപ്പോർട്ട് ആക്ടേർസ് ഇല്ല, പിന്നെ പുള്ളിയുടെ ഫേസ് ഒക്കെ മാറി, ഇപ്പോഴുള്ള താടി ലുക്ക് കൊള്ളാം അതിന് അനുസരിച്ചുള്ള സീരിയസ് റോളുകൾ, ഡിഫറെൻറ് സബ്ജെക്ട് ചെയ്തെ ക്ലിക് ആകും
ഭ ഭ ബ പ്രതീക്ഷ ഉണ്ട് അത് വർക്ക് ആയാൽ നോക്കാം എന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.
ഭ ഭ ബ പോസിറ്റീവ് ആണേൽ 100 കോടി ഒക്കെ ഈസി ആണെന്നാണ് ശ്രീനാഥ് എന്നയാളുടെ അഭിപ്രായപ്രകടനം. കേസിലെ പ്രതി എന്നൊക്കെ ഇവിടുത്തെ 4,3 7 അമ്മാവന്മാർ പറയുമെങ്കിലും പടം നല്ലതാണേൽ ആരും കേറും.. രാമലീല ഒക്കെ ദിലീപിന്റെ കേസിലെ പീക് ടൈമിൽ വന്ന പടമാണ്. എന്നിട്ടും ഇയർ ടോപ്പർ എങ്ങാനും അടിച്ചില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം, രതീഷ് ,ശങ്കർ, റഹ്മാന്‍, ജയറാം, സുരേഷ് ഗോപി എന്നിവരെല്ലാം മമ്മൂട്ടിയോടും മോഹൻലാലിനോടും മത്സരിച്ചു പിന്നിൽ പോയവർ ആണ്.. അത് വെച്ച് നോക്കുമ്പോൾ അവരുടെ പീക്ക് ടൈമിൽ, അതായത് 2000-2010 കാലത്ത് അവരുടെ മുന്നിൽ വന്ന നടൻ ആണ് ദിലീപ്. ആ നിലയിൽ അയാള്‍ വിജയിച്ചു. പക്ഷെ പിന്നീട് താഴേക്ക് പോയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
ദിലീപിന് തിരിച്ചു വരാൻ കഴിയാത്ത വിധം കേസ് ബാധിച്ചു എന്ന് തോന്നിയിട്ടില്ല. ദിലീപിന്റെ മെയിൻ സ്‌ട്രെങ്ത് ആയ കോമഡി ടൈപ്പ് പടങ്ങൾ കാലഹരണപ്പെട്ടു വരുന്ന കൂട്ടത്തിൽ തന്നെ കേസും വന്നു. തിരിച്ചു വരവ് അസാധ്യം ഒന്നും അല്ല. പക്ഷെ എളുപ്പവും അല്ല. തിരിച്ച് വരാന്‍ അദ്ദേഹം ട്രാക്ക് മാറ്റിയാല്‍ മതി. 2000 ൽ അന്നത്തെ കോമഡി സ്റ്റൈൽ ന്റെയും ലെജൻഡ്‌സ്ന്റെ പിന്തുണയോടും കൂടി ഹിറ്റ് അടിക്കുന്ന കാലം ഒക്കെ മാറി ഇന്ന്. നല്ലൊരു സ്ക്രിപ്റ്റ് സെലക്ട് ചെയ്താൽ മതി. മികച്ച പടം ആണെങ്കിൽ കേസ് ഒന്നും ഒരു വിഷയവും അല്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications