'ദിലീപ് പവർ ഗ്രൂപ്പ് ലീഡറോ': ചർച്ചയായി ഡ്രൈവർ അപ്പുണ്ണിയുടെ പോസ്റ്റും, എല്ലാത്തിനും കാരണം തലക്കെട്ട്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോള്‍ ഏറ്റവും അധികം ചർച്ചാ വിഷയമായത് മലയാള സിനിമ രംഗത്തെ പവർ ഗ്രൂപ്പിനെ കുറിച്ചായിരുന്നു. സിനിമ രംഗത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഈ പതിനഞ്ച് അംഗ പവർ ഗ്രൂപ്പാണ് എന്നായിരുന്നു റിപ്പോർട്ടില്‍ പറഞ്ഞത്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള പ്രമുഖർ ഈ കാര്യം തള്ളിയെങ്കിലും വിനയന്‍ അടക്കമുള്ള സംവിധായകന്‍ പവർ ഗ്രൂപ്പ് ഉണ്ടെന്ന വാദം ശരിവെക്കുന്നു.
ഇതിനിടെയാണ് മലയാള സിനിമാ രംഗത്തെ പവർ ഗ്രൂപ്പിലെ പ്രധാനി നടന്‍ ദിലീപാണെന്ന അവകാശവാദവുമായി റിപ്പോർട്ട് ടിവി രംഗത്ത് വരുന്നത്. ഇത് സംബന്ധിച്ച ചില നിർണ്ണായക വിവരങ്ങളും അവർ തങ്ങളുടെ വാർത്തിയിലൂടെ പുറത്തുവിട്ടു. ഇതുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചർച്ചയായി മാറിയിരിക്കുന്നത്.

ദിലീപിന്റെ ഡ്രൈവറും അടത്ത അനുയായിയുമായ അപ്പുണ്ണി എന്ന എസ് എസ് സുനില്‍രാജിന്റെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. 'ടീം പവര്‍ ഗ്രൂപ്പ്' എന്ന തലക്കെട്ടോടെയാണ് ദിലീപിനും മറ്റ് സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള ചിത്രം അപ്പുണ്ണി പങ്കുവെച്ചിരിക്കുന്നത്.
പവർ ഗ്രൂപ്പ് എന്ന കാര്യത്തെ പരിഹസിക്കുന്ന രീതിയിലോ സർക്കാസം രൂപത്തിലോ ആണ് ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടിരിക്കുന്നത്. അതേസമയം തങ്ങളാണ് പവർ ഗ്രൂപ്പെന്ന ശരിക്കുമുള്ള അവകാശ വാദവും ഈ പോസ്റ്റിന് പിന്നിലുണ്ടെന്നും റിപ്പോർട്ട് ടിവി റിപ്പോർട്ട് ചെയ്യുന്നു. സുഹൃത്തുക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന തരത്തിലാണ് അപ്പുണ്ണി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ഒരു കാലത്ത് മലയാള സിനിമയുടെ കടിഞ്ഞാണ്‍ ദിലീപിന്റെ കൈവശം ആയിരുന്നു എന്നത് ആർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട് വിവിധ സിനിമ സംഘടനകള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും സംഘടനകള്‍ പിളരുകയും പുതിയ സംഘടനകള്‍ രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേർക്കപ്പെട്ടതോടെ ദിലീപിന് മലയാള സിനിമ രംഗത്തുള്ള പിടി നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
അതേസമയം തന്നെ, ദിലീപിന്റെ ഇടപെടലില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായെന്നായിരുന്നു റിപ്പോർട്ടർ ടിവി വ്യക്തമാക്കിയത്. 'നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവര്‍ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യുസിസി പ്രവര്‍ത്തകരെ ഒതുക്കാനും ശ്രമം നടന്നു' റിപ്പോർട്ടർ അവകാശപ്പെട്ടു.
'സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകന്‍ ആരാകണം, നായിക ആരാകണമെന്നടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചതും ദിലീപാണ്. നായകന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന നടന്മാരെ മാറ്റിനിര്‍ത്താന്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സമ്മര്‍ദം ചെലുത്തി.' എന്നും റിപ്പോർട്ടർ പുറത്തുവിട്ട വാർത്തയിലുണ്ടായിരുന്നു.












Click it and Unblock the Notifications