ദിലീപില്‍ നിന്നും നമുക്ക് അത് കിട്ടും, എന്നാല്‍ ജയറാം അങ്ങനെയല്ല: കാരണം ഇതാണെന്നും റഫീഖ് സീലാട്ട്
മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി മലയാളത്തിന്റെ അഭിമാനമായി മാറിയ രണ്ട് താരങ്ങളാണ് ദിലീപും ജയറാമും. പത്മരാജന്‍ സിനിമയിലൂടെയാണ് ജയറാം സിനിമയിലേക്ക് എത്തിയതെങ്കില്‍, തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ജയറാം ആണെന്ന് ദിലീപ് തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇവർ രണ്ടുപേരുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രമുഖ തിരക്കഥാകൃത്ത് റഫീഖ് സീലാട്ട് രംഗത്ത് വന്നിരിക്കുകയാണ്.
ഞാന്‍ മെഡിക്കല്‍ റപ്പായി വർക്ക് ചെയ്യുന്ന കാലത്ത് തുടങ്ങിയ ബന്ധമാണ് ജയറാമുമായിട്ടുള്ളത്. ആദ്യം പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ ചേട്ടനെയാണ്. അദ്ദേഹത്തിന്റെ ബൈക്കിലാണ് ഞങ്ങള്‍ ജോലിക്ക് പോകുക. ഉച്ചക്ക് ഭക്ഷണവും അവന്റെ വീട്ടിലായിരിക്കും. ജയറാം അന്ന് ഒരു കെമിക്കല്‍ റപ്പാണ്. എന്റെ മുന്നില്‍ മിമിക്രിയൊക്കെ കാണിക്കുമായിരുന്നു.

ജയറാം ഒരു നടന്‍ ആകണമെന്നത് അദ്ദേഹത്തിന്റെ ചേട്ടന്‍ വെങ്കിടിയുടെ വലിയ ആഗ്രഹമായിരുന്നു. ജയറാമുമായുള്ള ആ ബന്ധം ഇപ്പോഴും തുടരുന്നു. നല്ല ഹ്യൂമർ സെന്‍സുള്ള വ്യക്തിയാണ് ജയറാം. ഒരു സംഗതി കൊടുത്താല്‍ അത് ചെയ്യും. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും ഇങ്ങോട്ട് ഒരു കോണ്‍ട്രിബ്യൂഷന്‍ കിട്ടാന്‍ പാടാണെന്നും റഫീഖ് പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപിന്റെ കാര്യമാണെങ്കില്‍ തിരക്കഥയില്‍ നല്ല കോണ്‍ട്രിബ്യൂഷന്‍ ചെയ്യും. എന്നാല്‍ ജയറാമിന്റെ കയ്യില്‍ നിന്നും അത് കിട്ടില്ല. എഴുതിവെച്ചതിനെ അദ്ദേഹം പൊലിപ്പിക്കും. അല്ലാതെയുള്ള സംഭാവനകള്‍ ഉണ്ടാകില്ല. അതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍ ജയറാമിന്റെ മിമിക്രി എന്ന് പറയുന്നത് ആർട്ടിസ്റ്റിനെ അനുകരിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍ ദിലീപ് സ്കിറ്റ് ചെയ്ത് അതിന് അകത്ത് നിന്നും കളിച്ച് കളിച്ച് കയറി വന്ന ആളാണ്. അതിന്റേതായ ഒരു ഗുണം കിട്ടും.
അവർ പറയുന്ന എല്ലാമൊന്നും നമ്മള്‍ എടുക്കില്ല. വേണ്ടതില്ലെന്ന് തോന്നുന്നത് ഒഴിവാക്കും. ജയറാം ചെയ്യുന്നത് പോലെ സെന്റിമെന്റ്സ് വേറെ ആർക്കും ചെയ്യാന്‍ സാധിക്കില്ല. മികച്ചൊരു നടനാണ് ജയറാം എന്നതില്‍ സംശയമില്ല. ഓസ്ലർ എന്ന പടം തന്നെ നോക്കാം. എന്ത് രസമായിട്ടാണ് അദ്ദേഹം ചെയ്തത്. തിലകന്‍, മുരളി എന്നിവർക്കൊപ്പമൊക്കെ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ നില്‍ക്കുന്നത് പോലെ നില്‍ക്കാന്‍ ജയറാമിനും സാധിച്ചിട്ടുണ്ട്.
പണ്ടത്തെ മമ്മൂട്ടി എന്ന് പറയുന്നത് പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്ന ആളായിരുന്നില്ല. പടം ഓടിയ സംവിധായകർക്കും ജോഷി സാറിനെപ്പോലുള്ള വലിയ സംവിധായകർക്കുമായിരുന്നു ഡേറ്റ് കൊടുത്തിരുന്നത്. മമ്മൂട്ടി മാത്രമല്ല എല്ലാവരും അങ്ങനെയായിരുന്നു ചെയ്തത്. എന്നാല്‍ ട്രെന്‍ഡ് മാറിയതോടെ അദ്ദേഹവും മാറി. ന്യൂജെന്‍ പിള്ളേരോടെ നില്‍ക്കണമെങ്കില്‍ നമ്മളും മാറണം. അങ്ങനെയാണ് പുതിയ പിള്ളേരുടെ പണം വരുന്നത്.
മമ്മൂട്ടി പോകുന്നത് പോലെ മോഹന്‍ലാല്‍ ഇപ്പോള്‍ പോകുന്നില്ല. അങ്ങനെ അദ്ദേഹം പോയിരുന്നെങ്കില്‍ സാഹചര്യം തന്നെ മാറിപ്പോയെനെ. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മഹാനായ നടനാണ് മോഹന്‍ലാല്‍. അതായത് കംപ്ലീറ്റ് ആക്ടർ എന്നതിനെ പൂർണ്ണ അർത്ഥമാക്കുന്നത്. മമ്മൂട്ടി ബുദ്ധിപൂർവ്വം കളിച്ചപ്പോള്‍ ലാല്‍ കഥ കേള്‍ക്കാന്‍ നില്‍ക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് അറിയില്ല. പക്ഷെ ഇപ്പോഴും മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ടാല്‍ നമ്മള്‍ അതിശയപ്പെട്ടുപോകുമെന്നും റഫീഖ് സീലാട്ട് പറയുന്നു.












Click it and Unblock the Notifications