'ദിലീപ് സഹോദരനാണെന്ന് പറഞ്ഞവള്‍ അല്ലേ'? നിലമ്പൂർ പോസ്റ്റില്‍ വിമർശനം; ഒടുവില്‍ മറുപടിയുമായി കൃഷ്ണ പ്രഭ
നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ രാഷ്ട്രീയ രംഗത്തിന് പുറമെ സംസ്കാരിക-സാമൂഹ്യ രംഗത്ത് നിന്നുള്ള നിരവധി ആളുകള്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു നടി കൃഷ്ണ പ്രഭ. ഇടത് സ്ഥാനാർത്ഥി എം സ്വരാജിന് വേണ്ടി നിലമ്പൂരില്‍ പ്രചരണത്തിന് എത്തിയ സാംസ്കാരിക നായകരെ പരിഹസിച്ചുകൊണ്ടായിരുന്നു കൃഷ്ണ പ്രഭയുടെ പ്രതികരണം.
'നാട്ടിൽ നടക്കുന്ന ഒരു വിഷയങ്ങളിലും വാ തുറക്കാത്ത സാംസ്കാരിക നായകർ ജീവനോട് ഉണ്ടെന്ന് അറിയിച്ചതിന് നന്ദിയുണ്ടേ' എന്നായി ഇമോജികള്‍ നിലമ്പൂർ എന്ന ഹാഷ്ടാഗും ചേർത്തുകൊണ്ട് നടി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടെ പതിവ് പോലെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്ത് എത്തി.

ഇടത് അനുകൂലികള്‍ വലിയ രീതിയിലുള്ള വിമർശനമാണ് താരത്തിനെതിരെ ഉന്നയിച്ചത്. ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് അടക്കം ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു അവരുടെ പ്രതികരണം. 'കൂട്ടത്തിലെസ്ത്രീകൾക്ക് എതിരെ സ്വന്തം ഇൻഡസ്ട്രിയൽ നിന്നും ഉണ്ടായ ദുരനുഭവത്തിന് എതിരെ വാ തുറക്കാതെ ഇപ്പോൾ വന്നു വാ തുറക്കുന്നതിന്റെ അർത്ഥമെന്ത്.ആദ്യം സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കൂ എന്നിട്ടു പോരെ ബാക്കി.' എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ അതേ ദിലീപ് സഹോദരനെപ്പോലെയാണെന്ന് അഭിപ്രായപ്പെട്ട നടിയുടെ മുന്‍ നിലപാട് മറ്റൊരാളും കൂട്ടിച്ചേർത്തു.
'സ്വന്തം സഹപ്രവർത്തക അക്രമിക്കപ്പെട്ടപ്പോൾ ശക്തമായി പ്രതിഷേധിക്കാൻ മുന്നിട്ടിറങ്ങിയ കൃഷ്ണ പ്രഭയെ ഓർക്കുന്നു. പ്രതിഷേധിക്കുക മാത്രമല്ല സെക്രട്ടറിയേറ്റിനു ചുറ്റും രണ്ടു റൗണ്ട് ഓടുക കൂടി ചെയ്തു ഇവർ. ചുമ്മാ തീ'-എന്ന് മറ്റൊരാളും പരിഹസിച്ചു. ഇത്തരത്തില്‍ വിമർശനങ്ങളും പരിഹാസങ്ങളും ശക്തമായതോടെയാണ് താരം മറുപടിയുമായി രംഗത്ത് വരികയായിരുന്നു.
"കുറെ മുഖമില്ലാത്ത ഫേക്ക് ഐഡിയിൽ നിന്ന് കോപ്പി പേസ്റ്റായി വരുന്ന ഒരു കമന്റിനുള്ള മറുപടി പറഞ്ഞില്ലെങ്കിൽ ശരിയാവില്ല.. 'സഹപ്രവർത്തക പീഡനത്തിന് ഇരയായപ്പോൾ ചേച്ചി വാ തുറന്നിരുന്നോ'!
ഉത്തരം വാ തുറന്നിരുന്നു. ഇന്നും അവൾക്ക് ഒപ്പം തന്നെയാണ്. എന്റെ വളരെ അടുത്ത സുഹൃത്തും കൂടിയാണ് അവൾ." എന്നായിരുന്നു കൃഷ്ണ പ്രഭയുടെ മറുപടി.
ഇനി സോഷ്യൽ മീഡിയയിൽ പിന്തുണ അറിയിച്ച് പോസ്റ്റ് ചെയ്തിരുന്നോ എന്നാണ് ചോദ്യമെങ്കിൽ.. സ്ക്രോൾ ചെയ്തു 2017-ലേക്ക് പോവുക. ഇപ്പോഴും അവിടെ തന്നെ പോസ്റ്റുകളുണ്ട്. അതുകൊണ്ട് വേറെ ഐറ്റം ഇറക്കുക. ഒരേ ക്യാപ്സ്യൂൾ കണ്ട് മടുത്തു! ഈ പോസ്റ്റ് ചില സോ കോൾഡ് സാംസ്കാരിക നായകർക്ക് എതിരെ ഉള്ളതാണെങ്കിലും കൊണ്ടത് മറ്റു ചിലർക്കാണ് - എന്നു താരം കുറിച്ചു.
അതേസമയം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപും കാവ്യാമാധവനുമായുള്ള ബന്ധം കൃഷ്ണ പ്രഭ നേരത്തെ തുറന്ന് പറഞ്ഞത്. 'ലൈ്ഫ് ഓഫ് ജോസ്‌കുട്ടിയിലാണ് താനും ദിലീപ് ചേട്ടനും സ്‌ക്രീനിലെത്തുന്നത്. ഒരു ചേട്ടനെ പോലെ ആയിരുന്നു ദിലീപ് സെറ്റില്‍ ഉണ്ടായിരുന്നത്. താന്‍ തന്റെ ആങ്ങളമാരൊടൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നോ അതു പോലെ ആയിരുന്നു ദിലീപിന്റെ കൂടെ സെറ്റിലുണ്ടായിരുന്നത്. ' എന്നായിരുന്നു കൃഷ്ണ പ്രഭ അന്ന് നല്‍കിയ മറുടി.












Click it and Unblock the Notifications