''ദിലീപിന്റെ കാര്യവും അങ്ങനെ തന്നെ, കത്തി നില്‍ക്കുന്ന സമയത്താണ് ഡൗണ്‍ ആയിപ്പോയത്, കാലിബര്‍ പോയില്ലേ..''
മലയാള സിനിമാ ലോകത്തെ അപ്പാടെ നടുക്കിയ സംഭവം ആണ് 2017ൽ കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. പ്രതിസ്ഥാനത്തേക്ക് നടൻ ദിലീപ് എത്തിയതിനെ തുടർന്ന് സിനിമാ രംഗത്തെ അപ്പാടെ തകിടം മറിക്കുന്ന സംഭവവികാസങ്ങൾക്ക് കേരളം സാക്ഷിയായി. ദിലീപ് നിരപരാധിയാണെന്നും കേസിൽ കുടുക്കപ്പെട്ടതാണ് എന്നുമാണ് സിനിമയിലെ ഒരു വിഭാഗം വാദിക്കുന്നത്.
ദിലീപിനെ പിന്തുണച്ച് പരസ്യമായി തന്നെ പലരും രംഗത്ത് വന്നിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഒരാളെ കുറ്റവാളിയാക്കി ചിത്രീകരിക്കാൻ സാധിക്കില്ലെന്ന് പറയുകയാണ് നടൻ കലാഭവൻ റഹ്മാൻ. ദിലീപ് കത്തി നിൽക്കുന്ന സമയത്താണ് ആരോപണം വന്നതെന്നും അതോടെ ദിലീപ് ഡൗണ്‍ ആയിപ്പോയെന്നും താരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ കലാഭവൻ റഹ്മാൻ പറഞ്ഞു.

''ദിലീപ് ഡൗണായിരിക്കുന്ന ആ സമയത്ത് സംസാരിച്ചിരുന്നു. നമുക്ക് എല്ലാവരെയും കുറിച്ച് അറിയാമല്ലോ, ഒരു ധാരണ ഉണ്ടല്ലോ. സിദ്ധിഖുമായിട്ടും നല്ല ബന്ധമാണ്. രണ്ടാഴ്ച മുന്‍പ് സിദ്ധിഖിന്റെ വീട്ടില്‍ പോയി 2 മണിക്കൂര്‍ ഇരുന്ന് സംസാരിച്ചിരുന്നു. ഇത്തരം പ്രശ്‌നങ്ങളൊക്കെ താല്‍ക്കാലികമാണ്. ഇപ്പോള്‍ പേടിയാണ് സംസാരിക്കാന്‍. കുറ്റവാളിയാക്കി കാണിക്കാന്‍ എളുപ്പമാണ്. പക്ഷേ കുറ്റവാളിയാണെന്ന് കോടതിയില്‍ തെളിയിക്കേണ്ടേ. അത് വരെ കുറ്റവാളിയാണെന്ന് പറയാന്‍ പറ്റുമോ. ഇയാള്‍ ഒരു പ്രശ്‌നക്കാരനാണെന്ന് ചൂണ്ടിക്കാണിക്കാനേ പറ്റൂ''.
''സെലിബ്രിറ്റി ആകുമ്പോള്‍ മീഡിയ അത് വലിയ വാര്‍ത്തയായി കൊടുക്കും. സാധാരണക്കാരന്‍ ആണെങ്കില്‍ കൊടുക്കുമോ. ഒരു ഓട്ടോക്കാരന്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചാല്‍ വാര്‍ത്ത കൊടുക്കാന്‍ ഇത്രയും ഹൈപ്പ് ഉണ്ടാകുമോ. സെലിബ്രിറ്റിയാകുമ്പോള്‍ അതിന് മുകളില്‍ കയറി അര്‍മാദിക്കാം എന്നാണ്. മീഡിയ ശ്രദ്ധിക്കണം എന്നാണ് പറയാനുളളത്. മീഡിയ അത്യാവശ്യം തന്നെയാണ്. പല വാര്‍ത്തകളും പുറത്ത് കൊണ്ട് വരുന്നത് മീഡിയ ആണ്. പക്ഷേ അതിനൊക്കെ ഒരു പരിധി വേണം. എല്ലാവര്‍ക്കുമുണ്ട് സ്വാതന്ത്ര്യം. ചുമ്മാ കയറി മനുഷ്യരെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല''.
''ഇത് താന്‍ സിദ്ധിഖിനെ ന്യായീകരിക്കുന്നതല്ല. കുറ്റം തെളിയിക്കപ്പെട്ട ശേഷം ശിക്ഷ കൊടുക്കാനുളള ഒരു വലിയ അതോറിറ്റി ഉണ്ടല്ലോ നമുക്ക്. അത് അവര്‍ ചെയ്യട്ടെ. ദിലീപിന്റെ കാര്യവും അങ്ങനെ തന്നെ. ദിലീപിന് മേല്‍ കുറ്റം ചാര്‍ത്തിയിട്ടേ ഉളളൂ. ശിക്ഷ കിട്ടിയിട്ടില്ല. ശരിക്കും പറഞ്ഞാല്‍ ദിലീപിന്റെ കാലിബര്‍ പോയില്ലേ.. കത്തി നില്‍ക്കുന്ന സമയത്താണ് ദിലീപ് ഡൗണ്‍ ആയിപ്പോയത്. എത്രയോ വലിയ നടനാണ്, എത്ര പേരെ ചിരിപ്പിച്ച നടനാണ്'', കലാഭവന്‍ റഹ്‌മാന്‍ പറഞ്ഞു.
''സിനിമാഭിനയത്തിന് മുന്‍പ് കലാഭവനില്‍ വെച്ച് തന്നെ ദിലീപുമായി ബന്ധമുണ്ട്. കലാഭവനിലേക്ക് ദിലീപിനെ കൊണ്ട് വന്നത് താനാണ്. കലാഭവനില്‍ താന്‍ ട്രൂപ്പ് ലീഡര്‍ ആയിരുന്നു. താന്‍ വിചാരിച്ചാല്‍ കലാഭവനില്‍ കേറാന്‍ സാധ്യതയുണ്ട്. ആ സമയത്ത് തന്റെ വീട്ടിലേക്ക് ദിലീപും സുനിലും വന്നു. മിമിക്രി കാണിച്ചിട്ട് കലാഭവനിലേക്ക് വരാന്‍ വേണ്ടിയായിരുന്നു അത്. സുനിലിനാണ് കലാഭവനിലേക്ക് വരേണ്ടത്. താന്‍ നോക്കിയപ്പോള്‍ മിമിക്രിയില്‍ ദിലീപാണ് ബെറ്റര്‍''. അങ്ങനെ ജയറാം അപരനിലേക്ക് പോയ ഗ്യാപില്‍ ദിലീപിനെ കലാഭവനില്‍ കയറ്റിയെന്നും കലാഭവന്‍ റഹ്‌മാന്‍ പറഞ്ഞു.
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കലാഭവന്‍ റഹ്‌മാന്‍ പ്രതികരിച്ചു. ''അമ്മയെ എഎംഎംഎ എന്ന് വിളിക്കേണ്ട കാര്യമില്ല. ആ പേര് പെട്ടെന്ന് മുളച്ച് വന്നതൊന്നും അല്ല. ശരിക്കും ആലോചിച്ചിട്ട് ഇട്ട പേരാണ്. ഒരുപാട് പേര്‍ക്ക് സാന്ത്വനം നല്‍കുന്ന, താരങ്ങളെ സഹായിക്കുന്ന സംഘടനയാണ്. ആ അമ്മയ്ക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ മീഡിയയും ആള്‍ക്കാരും ചേര്‍ന്ന് പി്ച്ചിച്ചീന്തുന്നത് മോശമാണ്. സിദ്ധിഖിനെ കുറിച്ചും ഇടവേള ബാബുവിനെ കുറിച്ചുമൊക്കെ ആരോപണം ആണ് വന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞിട്ടൊന്നുമില്ല''. ആരോപണം വന്നപ്പോള്‍ തന്നെ എല്ലാവരും എടുത്ത് ആഘോഷിച്ചുവെന്നും കലാഭവന്‍ റഹ്‌മാന്‍ പറഞ്ഞു.












Click it and Unblock the Notifications