കിങ് ഓഫ് കൊത്ത; 'ദുൽഖറിനെ ഒറ്റിക്കൊടുത്തു', സജിത മഠത്തിലിന് തെറിവിളി..താരത്തിന്റെ മറുപടി
ദുൽഖർ സൽമാൻ നായകനായെത്തിയ 'കിംഗ് ഓഫ് കൊത്ത'എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു സജിത മഠത്തിൽ അവതരിപ്പിച്ച 'കാളിക്കുട്ടി'. ദുൽഖറിന്റെ കഥാപാത്രത്തിന്റെ അടുത്ത സുഹൃത്ത് കണ്ണന്റെ അമ്മ കഥാപാത്രമായിരുന്നു ഇത്. രാജു എന്ന നായക കഥാപാത്രത്തെ മകനെക്കാൾ സ്നേഹിക്കുന്ന അമ്മയായാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്ത് കാളിക്കുട്ടിയെ അവതരിപ്പിക്കുന്നത്. എന്നാൽ പിന്നീട് തന്റെ വളർത്ത് പൂച്ചയെ സംരക്ഷിക്കാൻ രാജുവിനെ ഒറ്റുകൊടുക്കുകയാണ് കാളിക്കുട്ടി.
സിനിമയിലെ ട്വിസ്റ്റ് നിറഞ്ഞൊരു രംഗമായിരുന്നു ഇതെങ്കിലും കാളിക്കുട്ടിയുടെ ഈ പ്രവൃത്തി ദുൽഖർ ഫാൻസിന് അത്ര സുഖിച്ചിട്ടില്ല. അതിന്റെ രോഷം അനുഭവിക്കേണ്ടി വന്നതാകട്ടെ കഥാപാത്രത്തെ അവതരിപ്പിച്ച സജിത മഠത്തിലും. കടുത്ത സൈബർ ആക്രമണമാണ് തനിക്ക് ഇപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നതെന്ന് പറയുകയാണ് നടി. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്കമാക്കിയത്.

'കൊത്ത രാജുവിനെ കൊല്ലാൻ ഒറ്റിക്കൊടുത്ത് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇൻബോക്സിൽ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, പ്രസ്തുത വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം!
(ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്.)', പോസ്റ്റിൽ സജിത കുറിച്ചു.
അതേസമയം പോസ്റ്റിന് താഴെ കമന്റുകൾ നിറയുകയാണ്.'അങ്ങനെ തെറി വിളി കുറേ കഴിയുമ്പോൾ നമുക്ക് ശീലമാകും. നമ്മുടെ ക്യാരക്ടർ വിജയിച്ചു എന്ന് കൂട്ടിയാൽ മതി. എന്തായാലും കാളികുട്ടി പൊളിച്ചു', എന്നായിരുന്നു ഒരാള് കുറിച്ചത്.'സിനിമയിലെ കഥാപാത്രം നോക്കി അഭിനേതാക്കളെ വിലയിരുത്തുന്ന ജീവികളൊക്കെ എന്ത് ജീവിതം ആണ്', എന്നാണ് മറ്റൊരാൾ കുറിച്ചത്.
ചില തമാശ നിറഞ്ഞ പ്രതികരണങ്ങളും ഉണ്ട്. അതിലൊന്ന് ഇങ്ങനെ- 'എന്റെ അഭിപ്രായത്തിൽ കാളികുട്ടിയുടെ തീരുമാനം ശെരിയായിരുന്നു. നമ്മളോട് ആരേലും ആ പൂച്ച ആണോ ബെറ്റർ രാജുവാണോ എന്ന് ചോദിച്ചാ നമ്മളും പറയില്ലേ ആ പൂച്ച ആണ് ബെറ്റർ എന്ന്? ആ പൂച്ചക്ക് രാജുവിനെലും കൂടുതൽ കാരക്റ്ററും ലോജിക്കും ഉണ്ട്‍. പിന്നെ രാജുവിനെ പ്രകോപിപ്പിക്കണ്ട എന്ന് കരുതി കാളികുട്ടി മാത്രം പൂച്ചയെ വിട്ടു കൊടുക്കണോ??? കാളികുട്ടി ആ type ആൾ അല്ല,പൂച്ച ഓഫ് കൊത്ത, കിംഗ് ഓഫ് കൊത്തയിലും ബെറ്റർ ആയിരുന്നേനെ'.












Click it and Unblock the Notifications