വെട്ടിമാറ്റിയ എമ്പുരാൻ, കാണാൻ തിയറ്ററിൽ ഞങ്ങളെ കൂടാതെ ഒരാൾ മാത്രം, അനുഭവം പറഞ്ഞ് തമ്പി ആന്റണി
വിവാദങ്ങൾക്കൊടുവിൽ 24 ഭാഗങ്ങളിൽ എഡിറ്റോഡ് കൂടിയാണ് എമ്പുരാൻ പുതിയ പതിപ്പ് തിയറ്ററുകളിലേക്ക് എത്തുന്നത്. ഗുജറാത്ത് കലാപവുമായി സാമ്യമുളള ദൃശ്യങ്ങൾ, വില്ലൻ കഥാപാത്രത്തിന്റെ പേരുമാറ്റം അടക്കമുളളവയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.
അതിനിടെ അമേരിക്കയിൽ എമ്പുരാൻ പ്രദർശിപ്പിക്കുന്നത് എഡിറ്റ് ചെയ്ത പതിപ്പാണെന്ന് സൂചിപ്പിച്ച് നടൻ തമ്പി ആന്റണി രംഗത്ത്. ട്രെയിൻ കത്തിക്കുന്നത് പോയിട്ട് ടെയ്രിൻ പോലും ഇല്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തമ്പി ആന്റണി പറയുന്നു. തിയറ്ററിൽ എമ്പുരാൻ കാണാൻ താനും ഭാര്യയും മറ്റൊരാളുമടക്കം മൂന്ന് പേർ മാത്രമേ ഉണ്ടായിരുന്നുളളൂ എന്നും തമ്പി ആന്റണി പറയുന്നു.
തമ്പി ആന്റണിയുടെ കുറിപ്പ് വായിക്കാം: '' എല്‍ 2 എമ്പുരാന്‍' എന്ന സിനിമ, 'എന്നെ അണ്ണാ അണ്ണാന്നു വിളിച്ചിട്ടു നീ അക്ഷരം തെറ്റിച്ചു വിളിക്കുമോടേ, എന്നാണെന്റെ പേടി'. അതുകേട്ടു ഞാനൊന്നു ചിരിച്ചപ്പോള്‍ അടുത്തിരുന്ന ഭാര്യ ചോദിച്ചു, ചുമ്മാ ചിരിക്കുന്നതെന്തിനാണെന്ന്! വീട്ടില്‍ വരുമ്പോള്‍ പറയാമെന്നു സമാധാനിപ്പിച്ചു തടിതപ്പി. 'എമ്പുരാ'നില്‍ സുരാജ് സഹപ്രവര്‍ത്തകനോടു പറയുന്ന സംഭാഷണമാണത്. ബാക്കിയെല്ലാം ഗൗരവമുള്ള കാര്യങ്ങള്‍ തന്നെ.

ഇന്നാണ് എമ്പുരാന്‍ കണ്ടത്. വെട്ടിമാറ്റിയതിനു ശേഷമുള്ള പ്രിന്റായിരിക്കണം ഞങ്ങള്‍ അമേരിക്കയില്‍ കണ്ടത്, എന്നു ഞാനൂഹിക്കുന്നു. അല്ലെങ്കിലും ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങളാണ് എഴുതിയിട്ടുള്ളതെങ്കിൽ അതൊക്കെ എഡിറ്റിങ് സമയത്തു തന്നെ ഒഴിവാക്കണമായിരുന്നു, എന്നുതന്നെയാണ് എന്റെയും അഭിപ്രായം. അതുണ്ടെങ്കിൽപോലും സാക്ഷരതയിലും സംസ്‌കാരത്തിലും മുൻപന്തിയിൽ നിൽക്കുന്ന കേരള ജനത അതിന്റെ പേരിൽ പ്രതിഷേധിക്കുന്നതിനോടു യോചിക്കാൻ കഴിയുന്നില്ല.
അമേരിക്കയിലെ ഐ മാക്‌സ് തിയേറ്ററില്‍ ആദ്യമായാണ് ഒരു മലയാളം പടം റിലീസാകുന്നത്. ഇടദിവസം ആയതു കൊണ്ടാവാം, ഞങ്ങളെ കൂടാതെ ഒരാൾ കൂടിയേ ആ വലിയ തിയേറ്ററിൽ ഉണ്ടായിരുന്നുള്ളൂ. അതൊരു ആന്ദ്രാ ക്കാരനായിരുന്നു. വെട്ടിമാറ്റിയതിനാലാകണം, പടത്തില്‍ വിമര്‍ശനാത്മകമായി ഒന്നും ഞാന്‍ കണ്ടില്ല. ഇടയ്‌ക്കൊരു കോഫി വാങ്ങാന്‍ പുറത്തേക്കു പോയിരുന്നു. അപ്പോഴെങ്ങാനും ഞാന്‍ മിസ്സ് ചെയ്‌തോ എന്നറിയാന്‍ പ്രേമയോടും ചോദിച്ചു. ഇല്ല. ട്രെയില്‍ കത്തുന്നതു പോയിട്ടു ട്രെയിന്‍പോലും കാണിക്കുന്നില്ലെന്നാണ് പേമ പറഞ്ഞത്. ജനക്കൂട്ടത്തിന്റെ കലാപം കാണിക്കുന്നുണ്ടെങ്കിലും അതെന്തിനാണെന്നു കഥയറിയാത്തവര്‍ക്കു മനസ്സിലാകണമെന്നില്ല.
കഥയറിയാതെയുള്ള ആട്ടംകാണലാണെങ്കിലും കിടിലന്‍ ഷോട്ടുകള്‍ നോക്കിയിരുന്നുപോകും. ഒരു കച്ചവടസിനിമയ്ക്കു വേണ്ട ചേരുവകളൊക്കെ കൃത്യമായിച്ചേര്‍ക്കാന്‍ സ്‌ക്രിപ്‌റ്റെഴുതിയ മുരളി ഗോപിക്കും സംവിധായകന്‍ പ്രിഥ്വിരാജിനും സാധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍തന്നെയാണു ഹീറോ. പ്രിഥ്വിരാജ് ഒരു നിഴല്‍പോലെ വന്ന് ഇടിവെട്ട് ആക്ഷന്‍ ചെയ്യുന്നുണ്ടെങ്കിലും സ്റ്റീഫന്‍ നെടുമ്പള്ളിയായി വരുന്ന ലാലിനു തന്നെയാണു മുന്‍തൂക്കം. പ്രിയദര്‍ശിനി എന്ന കഥാപാത്രമായി വരുന്ന മഞ്ജു വാര്യരുടെ പ്രകടനം മികച്ചതായെന്നു പറയാതിരിക്കാനാവില്ല. ടോവിനോ തോമസും ശ്രദ്ധേയമായ വഷമാണ് ചെയ്തിരിക്കുന്നത്.
ഒന്നിനും ഒരു വ്യക്തത വന്നില്ലെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ ആരെയും അമ്പരപ്പിക്കും. ഒരു ജനപ്രിയചിത്രത്തിനു വേണ്ടത് അതുതന്നെയാണ്. എന്തായാലും വിമര്‍ശനങ്ങളും പതിനേഴു കട്ടും സിനിമയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഈ സിനിമ വിജയിച്ചാല്‍ അതിന്റെ പ്രധാനപങ്കു വഹിക്കുന്നത് വിമര്‍ശകര്‍തന്നെയാണ്. സിനിമയെ സിനിമയായും കലാരൂപമായും കാണേണ്ടതാണ്.
ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ടെന്ന് അഭിമാനിക്കുന്ന ഒരു ജനാധിപത്യരാജ്യത്ത് എന്തിനാണൊരു സെന്‍സര്‍ ബോര്‍ഡ്? ആദ്യം അതു പിരിച്ചുവിടുകയാണു വേണ്ടത്. അമേരിക്കയുള്‍പ്പെടെ മറ്റൊരു ജനാധിപത്യരാജ്യത്തും ഇങ്ങനെയൊരു കത്രികപ്രസ്ഥാനമില്ലെന്നോര്‍ക്കണം. അമേരിക്കയില്‍ 'മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷന്‍' റേറ്റിംഗ് ചെയ്യാറുണ്ട്. കുട്ടികളെയും പ്രായമേറിയവരെയും ഉദ്ദേശിച്ചുള്ളതാണിത്. തികച്ചും ഒരു സ്വകാര്യകമ്മിറ്റിയാണിത്. നമ്മുടെ ഫെഫ്കയൊക്കെപ്പോലെ സിനിമയ്ക്കുവേണ്ടി ഒരസോസിയേഷന്‍. ഗവണ്‍മെന്റിന് അതില്‍ ഒരു കാര്യവുമില്ല.
ഒരെഴുത്തുകാരനെന്ന നിലയില്‍ ഇനിയൊരു വെട്ടിത്തിരുത്തലിനു മുരളി ഗോപി സമ്മതിക്കണമെന്നു തോന്നുന്നില്ല. വധഭീഷണിയുണ്ടായിട്ടുപോലും സല്‍മാന്‍ റഷ്ദി അദ്ദേഹത്തിന്റെ പുസ്തകം വെട്ടിത്തിരുത്തിയതായി കേട്ടിട്ടില്ല. ഒരു നിലപാടുണ്ടെങ്കില്‍ അതില്‍ ഉറച്ചുനില്‍ക്കാനുള്ള തന്റേടമാണ് എഴുത്തുകാരനു വേണ്ടത്. അല്ലെങ്കില്‍ എഴുതാതിരിക്കുക. കഥയും രംഗങ്ങളുമൊക്കെ ലൂസിഫര്‍ കാണാത്തവര്‍ക്കും സാധാരണപ്രേക്ഷകര്‍ക്കും മനസ്സിലാക്കാന്‍ അത്രയെളുപ്പമല്ല. എന്നാല്‍ മേക്കിംഗും പശ്ചാത്തലസംഗീതവും ഏതൊരു ഹോളിവുഡ് ആക്ഷന്‍ചിത്രത്തോടും കിടപിടിക്കുന്നതാണ്. എമ്പുരാന്റെ വിജയം, മലയാളസിനിമാവ്യവസായത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഒരനിവാര്യതയാണെന്നുകൂടി ഓര്‍മിപ്പിക്കട്ടെ''.












Click it and Unblock the Notifications