'ഞാനും ബിജെപിക്കാരൻ, പക്ഷേ ഇത് വിഡ്ഡിത്തം', മോഹൻലാൽ എന്ത് കുറ്റം ചെയ്തുവെന്ന് മേജർ രവി
എമ്പുരാൻ വിവാദത്തിൽ മോഹൻലാലിന് പിന്തുണയുമായി സംവിധായകനും ബിജെപി നേതാവുമായ മേജർ രവി. എമ്പുരാനിൽ ഗോധ്ര കലാപം അടക്കമുളള വിഷയങ്ങൾ പ്രതിപാദിക്കുന്നതിനെതിരെ സംഘപരിവാർ വലിയ എതിർപ്പാണ് ഉയർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരിച്ചെടുക്കണം എന്നതടക്കമുളള ആവശ്യങ്ങൾ ബിജെപി നേതാക്കളടക്കം ഉന്നയിക്കുന്നുണ്ട്. എന്നാലിത് മണ്ടത്തരമാണെന്ന് മേജർ രവി പറയുന്നു. ന്യൂസ് 18 ചാനലിനോടാണ് മേജർ രവിയുടെ പ്രതികരണം.
മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ: മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണം എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടു. മോഹന്‍ലാല്‍ ഈ സിനിമയില്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്ന എന്താണ് ചെയ്തിട്ടുളളത്. ഒന്നും ഇല്ല. ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്തുന്ന എന്തെങ്കിലും ഡയലോഗ് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടോ. പടം വരുന്ന സമയത്തും കഥ പറയുന്ന സമയത്തും വളരെ അധികം വ്യത്യാസം പ്രമേയത്തില്‍ വരാം.

ഇത് പറയുന്നത് മോഹന്‍ലാലിനെ വെള്ളപൂശാനല്ല. പറയുന്നതില്‍ എന്തെങ്കിലും കാര്യം വേണം. ലെഫ്. കേണല്‍ പദവിയുടെ പിറകേ പോകുന്നത് മഹാ വിഡ്ഢിത്തം ആണ്. അത് ആര്‍മി കൊടുത്തിരിക്കുന്ന ഹോണററി പദവിയാണ്. ഒരു സീനില്‍ ഹീറോ റേപ് ചെയ്യുന്നത് ഉണ്ടെങ്കില്‍ അതിന് അര്‍ത്ഥം അയാള്‍ റേപിസ്റ്റ് ആണെന്ന് അല്ലല്ലോ. എന്തുണ്ടായാലും ഉടനെ മോഹന്‍ലാല്‍ ലെഫ്. കേണല്‍ പദവി തിരിച്ച് കൊടുക്കണം എന്നാണ്. ഇതാണോ ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്‌നം.
ഞാനൊരു ബിജെപിക്കാരനാണ്, വൈസ് പ്രസിഡണ്ടാണ്. സെന്‍സര്‍ ബോര്‍ഡില്‍ ബിജെപിയുടെ പ്രതിനിധികളായി കുറേ എണ്ണം കേറി ഇരിപ്പില്ലേ. ഇനിയെങ്കിലും ബിജെപി മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. പാര്‍ട്ടിയെ കുറിച്ചോ ദേശീയപരമായ കാര്യങ്ങളെ കുറിച്ചോ ആശങ്കകള്‍ ഇല്ലാത്ത ആളുകളെ പിടിച്ച് സെന്‍സര്‍ ബോര്‍ഡില്‍ കയറ്റി ഇരുത്തരുത്.
സിനിമയില്‍ വര്‍ഗീയത ഉളളതായിട്ടൊന്നും തനിക്ക് തോന്നിയിട്ടില്ല. പക്ഷേ ചില വസ്തുതകള്‍ മറച്ച് വെച്ചുകൊണ്ട് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ മാത്രമെടുത്ത് കൊണ്ടാണ് ചെയ്തിരിക്കുന്നത്. ഗോദ്ര സംഭവം ആണ് എടുത്തിരിക്കുന്നത് എങ്കില്‍ എന്തുകൊണ്ട് ട്രെയിന്‍ കത്തുന്നത് മുതല്‍ തുടങ്ങിയില്ല. അപ്പോള്‍ എന്തോ ഒരു ഗൂഢ ഉദ്ദേശം കൊണ്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത്. അത് ആ എഴുത്തുകാരന്റെ കാഴ്ചപ്പാട് ആയിരിക്കാം. അതില്‍ മോഹന്‍ലാലിനെ എങ്ങനെ കുറ്റം പറയും, മേജര്‍ രവി ചോദിച്ചു.
കഥയില്‍ എന്തുണ്ട്, ഏതുണ്ട് എന്നത് നടന്‍ കേള്‍ക്കും, അംഗീകരിക്കും. സിനിമ തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടാണ് മോഹന്‍ലാല്‍ അതിനകത്ത് വരുന്നത്. ഈ ഒരു മണിക്കൂറിനകത്ത് നടന്നിരിക്കുന്ന സംഭവങ്ങളാണ് ഇതെല്ലാം. മോഹന്‍ലാലിനെ വെച്ച് 5 പടങ്ങള്‍ ചെയ്തിട്ടുളള ഒരു വ്യക്തിയാണ് ഞാന്‍. കീര്‍ത്തിചക്ര അടക്കം അദ്ദേഹം കണ്ടിട്ടില്ല. റിലീസ് കഴിഞ്ഞ് പടം സൂപ്പര്‍ഹിറ്റ് ആയപ്പോഴാണ് അദ്ദേഹത്തിന് ഇരിക്കപ്പൊറുതി ഇല്ലാതെ പടം പോയി കണ്ടത്. പല സാഹചര്യത്തിലും പല കാരണങ്ങളാല്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പടം കാണാന്‍ സാധിക്കാറില്ല.
എല്ലാവരും കൂടി അറിവില്ലാതെ മോഹന്‍ലാലിന്റെ ലെഫ്. കേണല്‍ പദവിക്ക് പിന്നാലെ പോകരുത്. പൃഥ്വിരാജിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കുകയോ തെളിയിക്കുകയോ ചെയ്യട്ടെ. തനിക്ക് അക്കാര്യത്തില്‍ യാതൊരു പ്രശ്‌നവും ഇല്ല. ബജറ്റൊക്കെ സംബന്ധിച്ചുളള ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് ഇഡി പോലുളള അന്വേഷണ ഏജന്‍സികളുടെ ജോലി അല്ലേ. അവരത് ചെയ്യട്ടേ എന്നും മേജര്‍ രവി പറഞ്ഞു.












Click it and Unblock the Notifications