'പൃഥ്വിരാജ് തരുണ്‍ മൂർത്തിയെ കണ്ട് പഠിക്കണം'; അടങ്ങാതെ കലിപ്പ്: ഉഗ്രന്‍ മറുപടിയും, എന്താണ് പഠിക്കേണ്ടത്
മോഹന്‍ലാല്‍-തരുണ്‍ മൂർത്തി ചിത്രമായ തുടരും തിയേറ്ററുകള്‍ മികച്ച അഭിപ്രായം നേടികൊണ്ട് മുന്നേറുകയാണ്. എമ്പുരാന് പിന്നാലെ മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം കൂടെ 100 കോടി ക്ലബ്ബില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. റിലീസായി ആദ്യദിനങ്ങളില്‍ 'എമ്പുരാന്‍' ഇഫക്ടില്‍ മോഹന്‍ലാലിനും ചിത്രത്തിനുമെതിരെ വലിയ വിമർശനങ്ങളും നെഗറ്റീവ് പ്രചരണവും അഴിച്ച് വിട്ടിരുന്നു. എന്നാല്‍ നിലവില്‍ അതെല്ലാം മാറി എല്ലാ കോണുകളില്‍ നിന്നും മികച്ച അഭിപ്രായം ചിത്രത്തിന് ലഭിക്കുന്നു.
മോഹന്‍ലാലിന് എതിരായി വിമർശനം നിന്നെങ്കിലും എമ്പുരാന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെ ഇപ്പോഴും അതേ ആളുകള്‍ പ്രചരണം അഴിച്ചുവിടുന്നുണ്ട്. 'പൃഥ്വിരാജ് തരുണ്‍ മൂർത്തിയെ കണ്ട് പഠിക്കണം, ഇതാണ് സംവിധാനം, മോഹന്‍ലാലിനെ ഇങ്ങനെ വേണം ഉപയോഗപ്പെടുത്താന്‍' എന്നിങ്ങനെ പോകുന്നു വിമർശനം. ഒരു വശത്ത് വിമർശനം ഉയരുമ്പോള്‍ തന്നെ മറുവശത്ത് ഇതിനുള്ള മറുപടിയും അപ്പോള്‍ തന്നെ ലഭിക്കുന്നുണ്ട്.

എന്താണ് പൃഥ്വി കണ്ടുപഠിക്കേണ്ടത്
'തുടരും മൂവി റിലീസിനു ശേഷം കണ്ടുവരുന്ന ചില സിനിമാപണ്ഡിതന്മാരുടെ പ്രവണതയാണ് പൃഥ്വിരാജ് തരുൺമൂർത്തിയെ കണ്ടുപഠിക്കണം പോലും, എന്താണാവോ പൃഥ്വി കണ്ടുപഠിക്കേണ്ടത്? തുടരും സിനിമ ചർച്ച ചെയ്യുന്ന കോർ ആയ കണ്ടന്റ് എന്തെന്നും, എന്തിന്റെ പേരിൽ ആണെന്നും ഇൻസിഡന്റ് സംഭവിക്കാൻ ഉണ്ടായ വിവേചനം എന്തെന്നും വ്യക്തമായി ഉറക്കെ വിളിച്ചു പറയാൻ മടി കാണിച്ചതാണോപൃഥ്വി കണ്ടുപഠിക്കേണ്ടത്' എന്നാണ് ദേവ് എന്നയാള്‍ സിനിഫൈല്‍ എന്ന പ്രമുഖ സിനിമ ഗ്രൂപ്പില്‍ കുറിച്ചത്.
അതുമല്ല സമാനമായ കാര്യങ്ങളെ പൊതുജനങ്ങൾക്കിടയിൽ പൊതുവായി ഉപയോഗിക്കുന്ന പേര് പോലും രണ്ടേമുക്കാൽ മണിക്കൂറിൽ എവിടെയെങ്കിലും പരാമർശിക്കാൻ കഴിയാതെ പോയ ഭയത്തെയാണോ പൃഥ്വി കണ്ടു പഠിക്കേണ്ടത്?
പൃഥ്വി ഒരു കോമേഴ്‌ഷ്യൽ സിനിമയെടുത്തു അതിന്റെ കണ്ടന്റ് വ്യക്തമായി പ്രേക്ഷകരെ കാണിച്ചു.അതിനുള്ള ചങ്കൂറ്റം അദ്ദേഹത്തിന് ഉണ്ട്.
പിന്നെ മറ്റൊന്നാണ് 'കോട്ടും സ്യുട്ടും ഇട്ട് കോമാളിയാക്കി' എന്നത്. അതെന്താ ലാലേട്ടൻ ആദ്യമായി കോട്ട് ഇടുന്നത് എമ്പുരാൻ സിനിമയിൽ ആണോ? അതിന്റെ മുന്നേയും എത്രയോ സിനിമകളിൽ ലാലേട്ടൻ വളരെ ഭംഗിയായി കോട്ടിട്ട് അഭിനയിച്ചിട്ടുണ്ട്, അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെയാ പൊട്ടിമുളച്ചത്?
പിന്നെ ലൂസിഫർ ടൈൽഎന്റ് സീനിൽ വെറും 3 മിനിറ്റാണ് ലാലേട്ടൻ കോട്ട് ഇട്ട് പ്രത്യക്ഷപ്പെട്ടത്. അതു വളരെ ഭംഗിയായി പൃഥ്വിരാജ് എടുക്കുകയും ചെയ്തു. എമ്പുരാനിലോട്ട് വരുമ്പോൾ രണ്ടര മണിക്കൂറും അതേ പെർഫെക്ഷൻ ലഭിക്കണമെന്ന് വാശി പിടിക്കുന്നത് എന്തിനാണ് ഇനി അത് ലഭിച്ചില്ല അതിന് കാരണക്കാരൻ പൃഥ്വിരാജ് എന്ന സംവിധായകൻ മാത്രമാണോയെന്നും അദ്ദേഹം ചോദിക്കുന്നു.
എല്ലാവരും കൊണ്ടാടിയ പടം
ഇതേ അഭിപ്രായം തന്നെയാണ് നിതിന്‍ സികെ എന്നയാളും പങ്കുവെക്കുന്നത്. വെറും മൂന്നാഴ്ചകൾക്ക് മുന്നേ മലയാളം ഫിലിം ഇന്‍ഡസ്ട്രി കൊണ്ടാടിയ പടം ആയിരുന്നു എമ്പുരാന്‍. ടിക്കറ്റ് കിട്ടാതെ പാതി രാത്രിയും പുലർച്ചെയും പോലും തീയേറ്ററിന് മുന്നിൽ നിൽക്കുന്ന ജനക്കൂട്ടം . മലയാള സിനിമ ഇന്നോളം സ്വപ്നം പോലും കണ്ടിട്ടില്ലാത്ത റെക്കോർഡുകൾ ഓരോ ദിവസവും തകർക്കപ്പെട്ടു. അന്യഭാഷയിലെ സൂപ്പർ താരങ്ങൾ പോലും എമ്പുരാന്‍ നേടിയ കളക്ഷനെ തൊടാൻ പറ്റാതെ നിന്നു. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടമായി. മലയാള സിനിമയുടെ അഭിമാനം ആയി മാറിയെന്നും അദ്ദേഹം പറയുന്നു.
എത്ര പെട്ടന്നാണ് ആ എമ്പുരാന്‍ ഒരു മോശം സിനിമ ആയി പലർക്കും മാറിയത് എന്ന് നോക്കൂ. അന്ന് റിവ്യൂസ് മിക്സിഡ് ആയിരുന്നു എങ്കിലും കൂടുതലും above average to good level തന്നെ ആയിരുന്നു. തുടരും ഇറങ്ങിയപ്പോൾ നറേറ്റീവ് മാറി. എമ്പുരാന്‍ മോശം സിനിമ ആയി. പൃഥ്വിരാജ് മോശം സംവിധായകൻ ആയി. പ്രിത്വി തരുൺ മൂർത്തിയുടെ അടുത്ത് ട്യൂഷന് പോണം എന്ന് വരെ ചിലർ പറഞ്ഞു ട്രോളുന്നു. ഹേറ്റേഴ് പൊക്കി കൊണ്ട് വന്ന ഈ ഒരു സംഭവത്തിൽ ഫാൻസ് പോലും പോയി വീണു എന്നതാണ് ദുഖകരം.
ഗ്രാന്‍ഡ് കൊമേഴ്സ്യല്‍ പ്രൊഡക്ട്
എന്തൊക്കെ പറഞ്ഞാലും മലയാളം സിനിമയിൽ എക്കാലവും ഓർക്കപ്പെടുന്ന ഒരു ഗ്രാന്‍ഡ് കൊമേഴ്സ്യല്‍ പ്രൊഡക്ട് ആണ് എമ്പുരാന്‍. മലയാള സിനിമയ്ക്ക് അതിന്റെ മാർക്കറ്റ് റേഞ്ച് എന്താണ് എന്ന് കാണിച്ച് തന്ന പടം. അന്യഭാഷ നടന്മാരുടെ കയ്യിൽ ഇരുന്ന കേരളത്തിലെ റെക്കോർഡുകൾ മലയാള സിനിമയുടെ കയ്യിലേക്ക് തിരിച്ച് കൊണ്ട് വന്ന പടം. പരിപ്പ് വട സെറ്റ് അപ്പ് മാറ്റി മലയാളത്തിൽ ക്യാഷ് മുടക്കി പടമെടുക്കാൻ നിർമാതാക്കൾക്കും സംവിധായകർക്കും കോണ്‍ഫിഡന്‍സ് നല്‍കുന്ന സിനിമ. നമുക്ക് പഴയ ലാലേട്ടൻ മാത്രം പോരാ. ബ്രഹ്‌മാണ്ഡ സിനിമകൾ ചെയ്യുന്ന സൂപ്പർ സ്റ്റാർ മോഹൻലാലിനെയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
'തുടരും വലിയ വിജയം ആവുകയും എമ്പുരാൻ വിചാരിച്ച പോലെ വരാതിരിക്കുകയും ചെയ്തപ്പോൾ ചിലർ പൃഥ്വിരാജിന് ക്ലാസ്സ് എടുക്കാൻ ഇറങ്ങിയിട്ടുണ്ട്. എമ്പുരാനെ വിമർശിക്കുന്നതിൽ കഴമ്പുണ്ട്. പക്ഷെ പൃഥ്വി തരുൺ മൂർത്തിയെ കണ്ടു പഠിക്കണം എന്ന് പറയുന്നവരും ഈ ഒരു അവസരം മുതലെടുത്തു അധിക്ഷേപിക്കുന്നവരും മറന്നു പോയ ഒരു സിനിമയുണ്ട്. - ലൂസിഫർ' എന്നാണ് ഈ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് വിപിന്‍ കല്ലിങ്ങല്‍ എന്നയാളും അഭിപ്രായപ്പെടുന്നത്.
ക്വാളിറ്റി പടം ചെയ്ത സംവിധായകന്‍
മലയാളത്തിൽ മോഹൻലാലിനെ ഇതുപോലെ മാസ്സ് ആയി പ്രസന്റ് ചെയ്യുകയും അതെ സമയം ഒരു മസാല സിനിമ മാത്രമായി മാറ്റാതെ വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെടുന്ന ലെവലിൽ ഒരു ക്വാളിറ്റി പടം ചെയ്യുകയും ചെയ്ത സംവിധായകൻ ആണ് പൃഥ്വി. ഒരു നവാഗതന്റെ യാതൊരു പതർച്ചയുമില്ലാതെ ആരും കൊതിക്കുന്നൊരു തുടക്കം. ലൂസിഫർ എടുത്താൽ മോഹൻലാലിൻറെ ഒരൊറ്റ മോശം ഷോട്ടോ, സീനോ ,എക്സ്പ്രഷനോ കാണില്ല. Sachi becomes imotional ഒക്കെ വരുന്നതിനു മുൻപ് ഒടിയൻ കഴിഞ്ഞ ഉടനെ, ആണ് ആ പടം ചെയ്തത് എന്നോർക്കണം.
അത് കഴിഞ്ഞെടുത്ത ബ്രോ ഡാഡിയും മോഹൻലാലിനെ എനെർജിറ്റിക് ആയി കണ്ട ഒരു പടമായിരുന്നു. പഴയ കുസൃതിയും തമാശയും ഒക്കെയുള്ള മോഹൻലാൽ. ആ സിനിമ തിയ്യറ്റർ റിലീസ് ആയിരുന്നെങ്കിൽ വലിയ വിജയമായേനെ എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഇപ്പോഴും ആ സിനിമക്ക് ടെലിവിഷനിൽ കിട്ടുന്ന റേറ്റിംഗ് തന്നെ നോക്കിയാൽ മനസ്സിലാകും. റിപീറ്റ് വാല്യൂ ഉള്ളൊരു സിനിമയാണത്.
അങ്ങനെയുള്ള പൃഥ്വിയെ ,മലയാളത്തിന്റെ തലവര മാറ്റാൻ തക്ക കെല്പുള്ള ഒരു പടം എടുത്തപ്പോൾ, (അങ്ങനെയൊന്നിനു ശ്രമിക്കുക എന്നത് പോലും ദുഷ്കരമാണ്. ) അതൊന്നു പിഴച്ചതിന്റെ പേരിൽ പഠിപ്പിക്കാൻ ഇറങ്ങുന്നവരോട് എന്ത് പറയാൻ ആണ്. ഒടിയന് ശേഷം ലൂസിഫർ വന്നപ്പോൾ നിങ്ങൾക്കയാൾ ദൈവമായിരുന്നു. കഴിവുറ്റ സംവിധായകൻ തന്നെയാണ്. തിരിച്ചു വരിക തന്നെ ചെയ്യും . താരാട്ട് പാട്ട് കേട്ടല്ല അയാൾ വളർന്നിട്ടുള്ളത്. അധിക്ഷേപങ്ങളിൽ തളർന്നു വീണു കണ്ടിട്ടുമില്ല. വിമർശനങ്ങള്‍ ഇന്ധനമാകാനേ തരമുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു..












Click it and Unblock the Notifications