'പ്രതിഫലമായി 5 ലക്ഷം അധികം കിട്ടി,പൃഥ്വിരാജിന്റെ സമ്മാനമാണെന്ന് കരുതി,പക്ഷെ എനിക്ക് തെറ്റി; ബൈജു പറയുന്നു
അടുത്തിടെ വമ്പൻ ഹിറ്റായി മാറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂർ അമ്പലനടയിൽ. പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷവേളയിൽ നടൻ ബൈജു സന്തോഷ് സംസാരിക്കുന്ന രസകരമായൊരു വീഡിയോ ആണ് വൈറൽ ആകുന്നത്. ചിത്രത്തിലെ ഷൂട്ടിങ് അനുഭവമാണ് താരം പങ്കിട്ടത്.
'ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഈ ഷൂട്ടിങ്ങിന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ നമ്മൾ രാവിലെ ലൊക്കേഷനിൽ വരണം. അത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് . ഞാൻ ആദ്യം വിളിച്ചു ചോദിക്കും രാജു വന്നോയെന്ന്. രാജു വന്നുകഴിഞ്ഞ് ഞാൻ അവിടെ എത്തിയാൽ മതി. ഒരു ദിവസം കൂടിപ്പോയാൽ ഒരു ഷോട്ട് അല്ലെങ്കിൽ രണ്ടോ മൂന്നോ ഷോട്ട് പരമാവധി. പക്ഷേ രാവിലെ വന്നാൽ വൈകുന്നേരം 6 വരെ അവിടെ ഇരിക്കണം. ആ സമയത്ത് എന്റെ ഏറ്റവും വലിയ വിനോദമായിരുന്നു നമ്മുടെ ജഗദീഷ് ചേട്ടൻ. ഞങ്ങൾ രണ്ട് പേരും ഒരു കാരവാനിൽ ആയിരുന്നു, അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി കളിയാക്കി ഇരിക്കും . മാത്രമല്ല ഇപ്പോ പുള്ളി എന്നെ വിറ്റ് ജീവിച്ചോണ്ടിരിക്കുകയാണ് കുറച്ച് നാളായിട്ട്. ഇന്റർവ്യൂവിൽ ഒക്കെ എത്ര വയസ്സായി എന്ന് ചോദിച്ചാൽ പുള്ളി പറയും ഞാൻ ബൈജുവിന്റെ ജസ്റ്റ് സീനിയർ ആയി സ്കൂളിൽ പഠിച്ചതാണെന്നൊക്കെ.

വിപിൻ ദാസിന്റെ ആദ്യത്തെ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. മുത്തുഗൗ എന്ന സിനിമ. അന്ന് ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ആ സിനിമയൊക്കെ കഴിഞ്ഞപ്പോൾ വിപിൻ ദാസിന്റെ ഹ്യൂമർസെൻസൊക്കെ മനസിലാക്കി കഴിഞ്ഞ് ഞാൻ പറഞ്ഞു അടുത്ത ഒരു പ്രിയദർശൻ ആണ് വേണേൽ കുറിച്ച് വച്ചോളൂ എന്ന്. ചിലപ്പോൾ പ്രിയൻ ചേട്ടനെപോലെ ഒരു നൂറ്റിമൂന്ന് സിനിമ ഒന്നും ചെയ്യാൻ പറ്റിയില്ലെന്നു വരും എങ്കിലും മറ്റൊരു പ്രിയൻ ചേട്ടൻ തന്നെയാണ് അതിൽ യാതൊരു ഒരു സംശയവും ഇല്ല.
പിന്നെ ഈ സിനിമയിൽ അഭിനയിച്ച് ഇതിന്റെ ഡബ്ബിങ് മാർച്ച് അവസാനം ആയിരുന്നു. എന്റെ മകളുടെ കല്യാണം ഏപ്രിൽ 5നായിരുന്നു. സിനിമയുടെ പ്രതിഫലം ബാങ്കിൽ വന്നപ്പോൾ ഒരു അഞ്ചു ലക്ഷം കൂടുതൽ .നടന്ന സംഭവമാണ്. ഞാൻ വിചാരിച്ചു ഇതെന്താ പറ്റിയത് കിട്ടേണ്ടതിനേക്കാൾ 5 ലക്ഷമാണ് കൂടുതൽ. ഇനി ഇവർക്ക് തെറ്റ് പറ്റിയോ എന്ന് ഞാൻ കരുതി. അക്കൗണ്ടന്റിനെ അങ്ങോട്ട് വിളിച്ച് ചോദിച്ചു.നിങ്ങൾ അയച്ചതിൽ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോയെന്ന് ചോദിച്ചു. , അദ്ദേഹം ചെക്ക് ചെയ്തിട്ട് പറയാം എന്ന് പറഞ്ഞു. അദ്ദേഹം നോക്കിയിട്ട് പറഞ്ഞു ശരിയാ അഞ്ചു ലക്ഷം രൂപ കൂടുതൽ അയച്ചുപോയി കേട്ടോയെന്ന്. ഞാൻ സത്യത്തിൽ വിചാരിച്ചത് എന്റെ മകളുടെ കല്യാണത്തിന് രാജു ഗിഫ്റ്റ് തന്നതായിരിക്കും എന്നാണ്. പിന്നെയാണ് അറിഞ്ഞത് അബദ്ധം ആണെന്ന് മനസിലായത്.












Click it and Unblock the Notifications