''ദിലീപ് 86 ദിവസം ജയിലില്‍ കിടന്നതല്ലേ, തീയില്ലാതെ പുകയുണ്ടാകുമോ?'', മറുപടിയുമായി രാഹുൽ ഈശ്വർ
സിനിമാ ലോകത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇക്കഴിഞ്ഞ് ഫെബ്രുവരി 17ന് 8 വർഷം പൂർത്തിയായിരിക്കുകയാണ്. കേസിൽ ദിലീപ് പ്രതിയാവുക കൂടി ചെയ്തതോടെ മലയാള സിനിമയിൽ പല കോളിളക്കങ്ങളുമുണ്ടായി. കേസിൽ വിധി വരാനിരിക്കുകയാണ്.
എട്ടാം പ്രതിയായ ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവില്ലെന്ന് പറയുകയാണ് രാഹുൽ ഈശ്വർ. ചാരക്കേസ് പോലെ പോലീസ് ദിലീപിനെതിരെ പൾസർ സുനിക്കൊപ്പമെന്ന് പറയുന്ന ഫോട്ടോ അടക്കം വ്യാജ തെളിവുകളുണ്ടാക്കിയെന്ന് രാഹുൽ ഈശ്വർ ആരോപിക്കുന്നു. ജിഞ്ചർ മീഡിയ യൂട്യൂബ് ചാനലിനോടാണ് രാഹുലിന്റെ പ്രതികരണം.
ദിലീപിന്റെ കേസില്‍ ഇന്നല്ലെങ്കില്‍ നാളെ വിധി വരുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. '' കൂടിപ്പോയാല്‍ രണ്ടോ മൂന്നോ മാസം. ദിലീപിനെതിരെ അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തു എന്നതിന് കടുകുമണിയോളം പോലും തെളിവില്ല. പക്ഷേ ദിലീപിനെ ഇത്രയും കാലമായി വേട്ടയാടുന്നു. അപ്പോള്‍ ഒന്നുമില്ലാതെ പോലീസ് അങ്ങനെയൊക്കെ പറയുമോ എന്നുളള ചോദ്യം സ്വാഭാവികമായും ഉയരും.

ചില ആളുകള്‍ക്കെങ്കിലും സംശയം തോന്നും, തീയില്ലാതെ പുകയുണ്ടാകുമോ, 86 ദിവസം ജയിലില്‍ കിടന്നതല്ലേ, എന്തെങ്കിലുമൊക്കെ കുറ്റം ചെയ്ത് കാണും, ഇപ്പോള്‍ മറച്ച് വെക്കുന്നതായിരിക്കും എന്ന്. ഒരു കുറ്റവും ചെയ്യാതെയാണ് നമ്പി നാരായണന്‍ എന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞരില്‍ ഒരാള്‍ 50 ദിവസം ജയിലില്‍ കിടന്നത്.
മാലിദ്വീപില്‍ നിന്ന് വന്ന രണ്ട് സ്ത്രീകളില്‍ ഒരാളായ മറിയം റഷീദയോട് അന്നത്തെ ഒരു സിഐക്ക് ലൈംഗികമായ താല്‍പര്യം തോന്നി. രണ്ട് മൂന്ന് തവണ അവരെ സമീപിച്ചു. അവര്‍ പറ്റില്ലെന്ന് പറഞ്ഞു. ഇവരോടുളള ദേഷ്യം തീര്‍ക്കാന്‍ ബാക്കി കഥകളൊക്കെ വെച്ച് ഇയാളൊരു കഥയുണ്ടാക്കി. ഇത് രാഹുല്‍ ഈശ്വര്‍ പറയുന്നതല്ല, സിബിഐയുടെ കുറ്റപത്രമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ചാരക്കേസായി മാറിയത് ഈ സ്ത്രീയോട് തോന്നിയ ലൈംഗിക താല്‍പര്യം നടക്കാതെ പോയപ്പോള്‍ പോലീസുകാരനുണ്ടാക്കിയ കഥയോട് കൂടിയാണ്.
പോലീസുകാരോട് താന്‍ പലപ്പോഴും പറയാറുണ്ട്. നിങ്ങള്‍ക്ക് കഥയെഴുതാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ പോലീസില്‍ നില്‍ക്കരുത്. സിനിമാ രംഗത്തേക്ക് വരണം എന്ന്. നാല് പോലീസുകാരെ കൊല്ലാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന് പറഞ്ഞ് എഫ്‌ഐആര്‍ ഇട്ടു. എന്തേ ഇപ്പോള്‍ അത് അന്വേഷിക്കണ്ടേ? ആ കേസില്‍ എന്തെങ്കിലും വിവരങ്ങള്‍ വന്നത് കണ്ടിട്ടുണ്ടോ. 86 ദിവസം എന്തിനാണ് ദിലീപ് ജയിലില്‍ കിടന്നത്. പുള്ളിക്ക് ഈ കേസുമായി യാതൊരു ബന്ധവും ഇല്ല''.
ദിലീപിന്റെ കേസ് നീണ്ട് പോകുന്നത് നമ്മുടെ പോലീസ് സംവിധാനത്തിന്റെ പ്രശ്‌നം കാരണമാണെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു. ''റണ്‍ ബേബി റണ്‍ എന്ന സിനിമയിലേത് പോലെയാണ് സംഭവിക്കുന്നത്. കോടതിയില്‍ തെളിവ് ഉണ്ടത്രേ, ദിലീപ് പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടത്രേ, ഞങ്ങള്‍ക്ക് അന്വേഷിക്കണം എന്നൊക്കെ പോലീസ് പറയും. അപ്പോള്‍ അന്വേഷിക്കരുത് എന്ന് കോടതിക്ക് പറയാന്‍ സാധിക്കുമോ. രണ്ടാഴ്ച കഴിഞ്ഞ് വരൂ എന്ന് കോടതി പറയും.
വരുമ്പോള്‍ പോലീസ് പറയും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് എന്ന്. വീണ്ടും രണ്ടാഴ്ച കൂടി. അത് കഴിഞ്ഞ് കോടതി അവധിയായിരിക്കും. ഇങ്ങനെയാണ് ആ മനുഷ്യന്‍ 56 ദിവസം ജയിലില്‍ കിടന്നത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിക്കും ഉണ്ടായ മാനസിക വേദന, എന്ത് തെറ്റ് ചെയ്തിട്ടാണ്. എഴുതി വെച്ചോളൂ, ദിലീപ് നിരപരാധിയാണ്, ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരും''.












Click it and Unblock the Notifications