കമൽഹാസൻ കടത്തിൽ? 'സ്വത്തുക്കളെല്ലാം വിൽക്കാൻ തയ്യാറായി,താമസിക്കുന്നത് ഹോട്ടലിൽ'
തമിഴ് സിനിമയിലെ ഏറ്റവും സമ്പന്നനായ നടൻ കമൽഹാസൻ ആണെന്ന റിപ്പോർട്ടുകൾ ചില മാധ്യമങ്ങൾ നൽകിയിരുന്നു. 450 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇപ്പോഴിതാ ഈ റിപ്പോർട്ടുകൾ തള്ളുകയാണ് അദ്ദേഹത്തിന്റെ സഹോദരൻ ചാരുഹാസൻ. കടക്കാരുടെ കുടിശ്ശിക അടയ്ക്കാൻ തന്റെ എല്ലാ സ്ഥാവര വസ്തുക്കളും വിൽക്കാൻ തയ്യാറായി നിൽക്കുകയാണ് കമൽഹാസൻ എന്നാണ് ചാരുഹാസൻ പറയുന്നത്. ഇത് സംബന്ധിച്ച് നിർമ്മാതാവ് ജോളി ജോസഫ് സിനിമ പാരഡീസോ ക്ലബിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
'കമലഹാസനും ചാരുഹാസനും ! ഇന്നലെ 94ാം ജന്മദിനം ആഘോഷിച്ച ഗുരുതുല്യനായ ചാരുഹാസൻ സർ എനിക്കയച്ച ഇംഗ്ലീഷിലുള്ള ഇ മെയിലിന്റെ ഏകദേശ പരിഭാഷ താഴെക്കൊടുക്കുന്നു .'' 450 കോടിയുള്ള ഏറ്റവും സമ്പന്നനായ നടൻ കമലഹാസൻ ആണെന്ന് സോഷ്യൽ മീഡിയയിൽ വായിക്കാൻ ഇടയായി . സത്യവും അസത്യവും എന്താണെന്ന് യുക്തിസഹമായ അറിവുള്ള ഞാൻ ശ്രീ.കമലഹാസന്റെ ജ്യേഷ്ഠനാണ്.

ചില സിനിമകളിൽ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം ഏതാനും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഏതാണ്ട് തകർന്നിരുന്നു . കടക്കാരുടെ കുടിശ്ശിക അടയ്ക്കാൻ തന്റെ എല്ലാ സ്ഥാവര വസ്തുക്കളും വിൽക്കാൻ തയ്യാറായി. തന്റെ സിനിമകൾ മറ്റ് നടന്മാരുടെ / താരങ്ങളുടെ വിജയത്തിന് അടുത്തുപോലും എത്തിയില്ല എന്ന പരമസത്യം മനസ്സിലാക്കി TV യിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം കടക്കാർക്ക് പണം നൽകാൻ തന്റെ വീടുകൾ ഉൾപ്പടെ എല്ലാ സ്വത്തുക്കളും വിൽക്കുമെന്ന് സമ്മതിച്ചിരുന്നു .
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ഒരു ഹോട്ടൽ മുറിയിൽ താമസിക്കുകയും അതേ ഹോട്ടലിൽ തന്റെ ജന്മദിന ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു . ചില ആരാധകർ അവരുടെ ചെലവിൽ ക്ഷണിച്ചതിനാൽ അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ ഇല്ലാത്ത സമ്പത്തിനെക്കുറിച്ച് പറയുന്ന മണ്ടത്തരങ്ങൾ അദ്ദേഹത്തിന്റെ സിനിമകളെ ഇഷ്ടപെടാത്ത ലോകത്തിന്റെ വെറുപ്പാണ് സൂചിപ്പിക്കുന്നത് .അദ്ദേഹം അഭിനയിക്കുമ്പോൾ ലഭിച്ച പ്രതിഫലം രജനികാന്തിന്റെ അഞ്ചിലൊന്ന് മാത്രമായിരുന്നു തീർച്ചയായും തീയേറ്റർ കളക്ഷന്റെ അന്തിമഫലവും അങ്ങനെയായിരുന്നു...!
കമലാഹാസനേക്കാൾ കൂടുതൽ പ്രതിഫലം ഈടാക്കിയ മറ്റ് കലാകാരന്മാരുടെ പേരുകൾ പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തിയ ഉടൻ തന്നെ രജനി ചിത്രങ്ങൾ കൂടുതൽ കളക്ഷൻ നേടിയിരുന്നു എന്നത് അറിയപ്പെടുന്ന വസ്തുതയാണ്. സ്വന്തം സിനിമകളുടെ പരാജയ സമ്മതം ലോകത്തെ TV സ്‌ക്രീനിലൂടെ അറിയിച്ച ഒരേയൊരു നടൻ ശ്രീ.കമൽഹാസനാണ് . എല്ലാ കുടിശ്ശികയും അടച്ച് ജീവിതം പുനരാരംഭിക്കാൻ അദ്ദേഹം തയ്യാറുമാണ് . ഒരുപക്ഷെ ലോകത്ത് മറ്റൊരു നടനും ഇത്തരത്തിൽ സമ്മതം അറിയിച്ചിട്ടില്ല എന്നുകൂടിയോർക്കണം . ''
ആരൊക്കെ കളിയാക്കി വിമർശിച്ചാലും എന്തൊക്കെ സംഭവിച്ചാലും ശ്വസിക്കുന്ന പ്രാണവായുവിൽ പോലും സിനിമ ഉണ്ടെന്നു വിശ്വസിക്കുന്ന കലയെ ജീവിതത്തിൽ നിന്നും ഒരിക്കലും അടർത്തിമാറ്റാനാവാത്ത അതിനുവേണ്ടി മാത്രം ജീവിക്കുന്ന, ഒരുപാട് വിജയപരാജയങ്ങൾ നേരിട്ട, തീയിൽ കുരുത്ത് വെയിലത്ത് വാടാത്ത വടവൃക്ഷമായ 70 കാരൻ കമൽഹാസൻ സർ എന്ന ഉലകനായകൻ ഇവിടെയൊക്കെ തന്നെയുണ്ടാകും , തീർച്ച .', ജോളി ജോസഫ് കുറിച്ചു.












Click it and Unblock the Notifications