'കാവ്യ ആദ്യ വിവാഹം കഴിഞ്ഞ് തിരിച്ച് വന്ന സമയമായിരുന്നു..ആ പ്രശ്നം കൊണ്ട് ഷൂട്ടിംഗ് നിർത്തിവെച്ചു'
കൊച്ചി: നടി കാവ്യ മാധവന് സംസ്ഥാന പുരസ്കാരം ലഭിച്ച ചിത്രമാണ് 'ഗദ്ദാമ'. സൗദിയിലെ അറബി കുടുംബത്തിൽ ജോലിക്കാരിയായെത്തുന്ന സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു ചിത്രം പറഞ്ഞത്. 2011 ൽ പുറത്തിറങ്ങിയ ചിത്രത്തിന് അന്ന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക് നേരിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് പല ബുദ്ധിമുട്ടുകളും നേരിട്ടിരുന്നുവെന്ന് പറയുകയാണ് സിനിമയുടെ സംവിധായകനായ കമൽ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലെ വാക്കുകളിലേക്ക്
കെയു ഇക്ബാലിന്റെ ഗദ്ദാമ എന്ന കഥയിൽ നിന്നാണ് 'ഗദ്ദാമ' എന്ന എന്റെ ചിത്രം ഒരുക്കിയത്. കാവ്യ മാധവൻ അന്ന് ആദ്യത്തെ കല്ല്യാണം കഴിഞ്ഞ് ഗൾഫിൽ ജീവിച്ച് തിരിച്ചുവന്ന് വീണ്ടും സിനിമയിൽ സജീവമായ സമയത്താണ് ഗദ്ദാമയ്ക്ക് വേണ്ടി കാവ്യയെ സമീപിക്കുന്നത്. കഥകേട്ടപ്പോൾ കാവ്യ അത് ചെയ്യാമെന്ന് പറഞ്ഞു. കെയു ഇക്ബാലിന്റെ ലേഖനത്തിൽ ഗൾഫിൽ എല്ലാവർക്കും സഹായം ചെയ്യുന്ന ഒരു കഥാപാത്രം ഉണ്ടായിരുന്നു. ആ കഥാപാത്രമായാണ് ശ്രീനിവാസനെ സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമ റിയലിസ്റ്റിക്കായാണ് പറയാൻ ശ്രമിച്ചത്.

സൗദിയിൽ നിന്നായിരുന്നു സിനിമ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഇന്നത്തെ പോലെ അല്ല, അന്ന് സൗദിയിൽ ഷൂട്ടിംഗിന് അനുമതിയില്ല. ദുബായിൽ വെച്ച് ഷൂട്ട് ചെയ്യാനും സാധിക്കില്ല. കാരണം ലൊക്കേഷൻ മനസിലാകുമല്ലോ. അവസാനം യുഎഇയിലെ ഫുജൈറയിൽ നിന്നാണ് സിനിമ ഷൂട്ട് ചെയ്തത്. സിനിമയുടെ ചില ഭാഗങ്ങൾ ഷാർജയിൽ നിന്നാണ് ഷൂട്ട് ചെയ്തത്. കാവ്യയുടെ കഥാപാത്രം കഴിയുന്ന അറബിയുടെ വീടൊക്കെ ഷാർജയിലാണ്. എന്നാൽ അവരോട് കഥ കൂടുതലായി വെളിപ്പെടുത്തിയിരുന്നില്ല.കാരണം സിനിമയിൽ അറബികളെ മോശമായി അവതരിപ്പിക്കുന്ന രംഗങ്ങളൊക്കെ ഉണ്ട്.
സിനിമയിൽ അറബികളായിട്ടുള്ള കഥാപാത്രങ്ങൾ ഉണ്ട്. അറബിയല്ലാതെ അവർക്ക് മറ്റൊരു ഭാഷ അറിയില്ല. അവരെ കൊണ്ട് അവരെ പറയിപ്പിക്കാനൊക്കെ വലിയ രീതിയിൽ ബുദ്ധിമുട്ടി. ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് ഒരു പ്രശ്നം ഉണ്ടായത്. ഫുജൈറയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ വാഹനങ്ങളിലെല്ലാം സൗദിയുടെ നമ്പർ പ്ലേറ്റ് വെച്ചിരുന്നു. സിനിമയിൽ സൗദി പോലീസ് വരുന്നൊരു രംഗമുണ്ട്. പോലീസിന്റെ ബോർഡ് വെച്ച് ഷൂട്ടിംഗ് നടക്കുമ്പോൾ യുഎഇയിലെ യഥാർത്ഥ പോലീസുകാർ വന്നു. വാഹനം കണ്ടതോടെ ഇവർ വയർലസിൽ സന്ദേശം കൈമാറി. വണ്ടി തടഞ്ഞു. വലിയ പ്രശ്നമായി. വണ്ടി പിടിച്ചോണ്ട് പോയി. ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നു. ഞങ്ങളുടെ സ്പോൺസർ ഫുജൈറ എയർപോർട്ടിലെ ജിഎമ്മുമായി ഞങ്ങളെ കണക്ട് ചെയ്ത് തന്നു. അദ്ദേഹവുമായി ഒരുപാട് സംസാരിച്ചു പോലീസിനോട് സംസാരിച്ചു. അങ്ങനെ പ്രശ്നം പരിഹരിച്ചു. ഒടുവിൽ അദ്ദേഹത്തെ നിർത്തിയാണ് റോഡിലൂടെയുള്ള രംഗങ്ങളൊക്കെ ഷൂട്ട് ചെയ്തത്.












Click it and Unblock the Notifications