കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് കപ്പല്‍ യാത്ര ഉടന്‍ തന്നെ: താല്‍പര്യം അറിയിച്ച് മൂന്ന് കമ്പനികള്‍
കോഴിക്കോട്: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ കപ്പല്‍ പദ്ധതി യാഥാർത്ഥ്യത്തോട് കൂടുതല്‍ അടുക്കുന്നു. യാത്രാക്കപ്പല്‍ സർവ്വീസ് തുടങ്ങാന്‍ താല്‍പര്യം അറിയിച്ചുകൊണ്ട് മൂന്ന് കമ്പനികളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇവർ കേരള മാരിടൈം ബോർഡിന് താല്‍പര്യപത്രം സമർപ്പിച്ചു. ഈ അപേക്ഷകള്‍ ബോർഡിന് കീഴിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് വിശദമായ പഠനവും ചർച്ചയും നടത്തി ഒരുമാസത്തിന് അകം സർക്കാറിന് റിപ്പോർട്ട് നല്‍കും.
റിപ്പോർട്ട് പഠിച്ചതിന് ശേഷം സർക്കാർ നിർദേശ പ്രകാരമായിരിക്കും കപ്പല്‍ സർവ്വീസ് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. വിവിധ കാര്യങ്ങളില്‍ വിശദമായ പരിശോധനയാണ് സർക്കാർ നടത്തുന്നത്. യു എ ഇയിലേക്കെന്ന് പ്രാഥമികമായി തീരുമാനിച്ചെങ്കിലും ഏതെല്ലാം തുറമുഖങ്ങളിലേക്കാണ് സർവ്വീസ് നടത്തേണ്ടത്. കേരളത്തിലെ ഏതെല്ലാം തുറമുഖങ്ങളുമായി സർവ്വീസ് നടത്തണം. സർവ്വീസിനായി ഏത് തരം കപ്പലാണ് ഉപയോഗിക്കേണ്ടത്, എത്രപേർക്ക് യാത്ര ചെയ്യാനാകും, യാത്ര നിരക്ക്, കൂടുതലായി വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കപ്പള്‍ സർവ്വീസിന്റെ സാധ്യത മനസ്സിലാക്കിയ സർക്കാർ മാർച്ച് 7 നാണ് കേരള മാരിടാം ബോർഡ് വഴി താല്‍പര്യപത്രം ക്ഷണിക്കുന്നത്. മാർച്ച് 27 ന് കൊച്ചിയില്‍ സർവ്വീസ് നടത്താന്‍ താല്‍പര്യമുള്ളവരേയും, സർവീസിന് കപ്പല്‍ വിട്ടുകൊടുക്കാന്‍ കഴിയുന്ന കമ്പനികളേയും പങ്കെടുപ്പിച്ചുകൊണ്ട് ബിസിനസ് മീറ്റും നടത്തിയിരുന്നു.
താൽപര്യപത്രം പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻഎസ് പിള്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'കപ്പൽ സർവിസ് യാഥാർഥ്യമാക്കുന്നതിന് കടമ്പകളേറെയുണ്ട്. മൂന്ന്-നാല് ദിവസത്തെ യാത്ര, അതിന് പ്രവാസികൾ പ്രതീക്ഷിക്കുന്ന കുറഞ്ഞ നിരക്ക്, അനുവദിക്കാവുന്ന ലഗേജ്, ഷിപ്പിങ് കമ്പനികൾ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങൾ സർക്കാറിനും മാരിടൈം ബോർഡിനും പരിഹരിക്കാനാകുന്നതാണോ തുടങ്ങിയ കാര്യങ്ങൾ മുന്നിലുണ്ട്. ഇവക്കെല്ലാം പരിഹാരം കണ്ട് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് ലക്ഷ്യം' എൻഎസ് പിള്ള പറഞ്ഞു.
ആഡംബരക്കപ്പലുകൾ, ചരക്കുകപ്പലുകൾ, യാത്ര-ചരക്കുകപ്പലുകൾ, സ്ഥിരമായും സീസണുകളിലുമുള്ള സർവിസുകൾ, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഷിപ്പിങ് കമ്പനികൾക്ക് താൽപര്യപത്രം സമർപ്പിക്കാനാണ് അവസരം നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ നിന്ന് നേരിട്ടോ കൊച്ചി-ബേപ്പൂർ തുറമുഖങ്ങളെ ബന്ധിപ്പിച്ചോ ദുബായ് സെക്ടറില്‍ സർവ്വീസ് നടത്തനാണ് ആലോചന.












Click it and Unblock the Notifications