പ്രതിഫലത്തെ കുറിച്ച് നടൻ കുഞ്ഞികൃഷ്ണൻ ;'അവാർഡ് കിട്ടിയതോടെ പ്രതിഫലം കൂട്ടിയോ?',മറുപടി ഇങ്ങനെ
കൊച്ചി: 'ന്നാ താൻ കേസ് കൊട്'എന്ന ചിത്രത്തിൽ രസികൻ മജിസ്ട്രേറ്റിനെ അവതരിപ്പിച്ചാണ് പിപി കുഞ്ഞികൃഷ്ണൻ എന്ന കാസർഗോഡ് സ്വദേശി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. തന്റെ ആദ്യ ചിത്രത്തിലെ ഗംഭീരപ്രകടനത്തിലൂടെ സംസ്ഥാന പുരസ്കാരവും കുഞ്ഞികൃഷ്ണനെ തേടിയെത്തി.
ഇപ്പോഴിതാ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയിലെ കാരവാൻ സംസ്കാരത്തെ കുറിച്ചും തന്റെ പ്രതിഫലത്തെ കുറിച്ചുമെല്ലാം അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു.

സിനിമയിൽ വന്നതിനുള്ള കടപ്പാട് ഏതെങ്കിലും ഒരു വ്യക്തിയിൽ തനിക്ക് ഒതുക്കാനാകില്ലെന്നും സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ച ആളല്ല താനെന്നും കുഞ്ഞികൃഷ്ണൻ പറയുന്നു.11 മാസം കൊണ്ട് 12 സിനികളിൽ അഭിനയിച്ചു. ഒരു വെബ് സീരീസും. കണ്ണൂരും കാസർഗോഡുമൊക്കെ സിനിമയിലേ ഇല്ലാത്ത രണ്ട് ജില്ലകളാണ്. അടുത്ത കാലത്താണ് ഇവിടെ നിന്നുളള സിനിമകൾ ചർച്ചയാകുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, എന്നാ താൻ കേസ് കൊട് പോലുള്ള സിനിമകൾ വന്നു. മുൻപ് ഈ സ്ഥലങ്ങളിൽ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രത്തോളം ജനകീയമായി വന്നത് ഇപ്പോൾ അടുത്ത കാലത്താണ്', അദ്ദേഹം പറഞ്ഞു.
മേയ്ക്ക് അപ്പ് ചെയ്യാൻ മാത്രമാണ് താൻ കാരവാനിലേക്ക് പോകുന്നതെന്നും അല്ലാതെ കാരവാനിൽ പോയി കിടന്നുറങ്ങുന്ന ഏർപ്പാട് തനിക്കില്ലെന്നും കുഞ്ഞികൃഷ്ണൻ പറയുന്നു.'കാട്ടിലും മറ്റുമൊക്കെയാണ് ഷൂട്ടിംഗ് ഉണ്ടാകുന്നതെങ്കിൽ സ്വാഭാവികമായും അൽപനേരം കിടക്കണമെന്ന് തോന്നുമല്ലോ. അത്തരമൊരു അവസരത്തിൽ കാരവാനിൽ പോയി ഇരിക്കാം. അല്ലാതെ 24 മണിക്കൂറും കാരവാനിൽ പോയി ഇരിക്കേണ്ട കാര്യമേ ഇല്ല. എന്നെ സംബന്ധിച്ച് ലൊക്കേഷനിൽ എല്ലാവരോടും സംസാരിച്ച് ഇരിക്കാനാണ് ഇഷ്ടം. അപ്പോഴാണല്ലേ നമ്മുക്ക് എല്ലാവരേയും കുറിച്ച് അറിയാനും നമ്മളെ കുറിച്ച് മറ്റുള്ളവർക്ക് മനസിലാക്കാനുമെല്ലാം അവസരം ലഭിക്കുക.
ഇല്ലെങ്കിൽ ആരാണ് നമ്മളെ മൈന്റാക്കുന്നത്. എന്നെ വിളിക്കാനായി ആരും ഓടി വരേണ്ട കാര്യമില്ല. മറ്റ് സാങ്കേതിക പ്രവർത്തകരെല്ലാം ലൊക്കേഷനിൽ മണിക്കൂറുകൾ ചെലവാക്കേണ്ടി വരുന്നവരാണ്. ഞാൻ വന്ന് എന്റെ സീൻ മാത്രം അഭിനയിച്ച് പോകുകയാണ്. അപ്പോൾ അവരെ കൊണ്ട് എന്നെ കാത്ത് നിർത്തിപ്പിക്കേണ്ട കാര്യമുണ്ടോ. നമ്മൾ നേരത്തേ പോയി നമ്മുടെ കാര്യങ്ങൾ ചെയ്ത് പോകുന്നത് കൊണ്ട് കുഴപ്പമില്ല.
പാർട്ടി പ്രവർത്തകനായത് കൊണ്ട് തന്നെയാണ് ചിട്ടയായ രീതിയിൽ ഇങ്ങനെ പോകുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിൽ ഞാൻ ഇതുവരെ ഒരു തുക ആരോടും അങ്ങോട്ട് പറഞ്ഞിട്ടില്ല. അവര് പറയും. അവാർഡ് കിട്ടിയത് കൊണ്ട് പ്രതിഫലം കൂട്ടാനൊന്നും ഉദ്ദേശിച്ചിട്ടില്ല.നമ്മളെ ആവശ്യപ്പെട്ട് വിളിക്കുന്നതല്ലേ, അതുകൊണ്ട് അവർ അറിഞ്ഞ് തരും.
ഒരു നിശ്ചിത തുക തരുമെന്ന് പറയും. അല്ലാതെ ദിവസ വരുമാനം എന്നല്ല. ചിലപ്പോൾ പറഞ്ഞ ദിവസം ഷൂട്ടിങ് നടക്കണമെന്നില്ല. അതുകൊണ്ട് തന്നെ ദിവസം ഇത്ര തുക എന്നത് നടക്കുന്ന കാര്യമല്ല. ഇതുവരെ ആരും അക്കാര്യത്തിൽ ബുദ്ധിമുട്ടിച്ചിട്ടൊന്നുമില്ല', അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications