അത് സംഭവിച്ചാല്‍ ആളിന്റെ പൊടിപോലും കിട്ടില്ല; പക്ഷെ മോഹന്‍ലാലിന്റെ ധൈര്യം: പദ്മകുമാർ പറയുന്നു
സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ്. കേരളത്തില്‍ നിന്നും ടൂർ പോയി കൊടൈക്കനാലിലെ ഗുണ കേവില്‍ അപകടത്തില്‍പ്പെട്ടുപോയെ കൂട്ടുകാരുടെ കഥയാണ് ചിത്രം പറയുന്നത്. ചെകുത്താന്റെ അടുക്കള എന്ന് അറിയപ്പെടുന്ന കൊടൈക്കാനാല്‍ മലനിരകളിലെ ഗുഹ പ്രശസ്തമാകുന്നത് കമല്‍ഹാസന്റെ ഗുണ എന്ന ചിത്രത്തിലൂടെയാണ്. ഇതോടെ ഗുഹയ്ക്ക് ഗുണ കേവ് എന്ന പേര് ലഭിക്കുകയും ചെയ്തു.
ഗുഹയില്‍ അകപ്പെട്ട് പോയവരില്‍ പലരുടേയും മൃതദേഹം പോലും ലഭിച്ചിട്ടില്ല. ഇതില്‍ കർണാടകയില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയുടെ മരുമകന്‍ ഉള്‍പ്പെടേയുള്ളവരുണ്ട്. അപകടങ്ങള്‍ തടയുന്നതിനായി ഗുണ കേവില്‍ ഇന്ന് വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ട് തന്നെ മഞ്ഞുമ്മല്‍ ബോയ്സിലെ ഗുഹ രംഗങ്ങള്‍ ചിത്രീകരിച്ചത് പെരുമ്പാവൂരിലെ സെറ്റിലായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി എം പദ്മുകുമാർ സംവിധാനം ചെയ്ത ശിക്കാർ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് ഗുണ കേവിലായിരുന്നു എന്നതാണ് ശ്രദ്ധേയം.

ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അനന്യയും മോഹൻലാലും ആ രംഗങ്ങളിൽ അഭിനയിച്ചതെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എം പദ്മകുമാർ പറയുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് ആദ്യ ദിനം തന്നെ കണ്ടു. ഇത്രയും അപകടം പിടിച്ച രംഗങ്ങള്‍ ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും പദ്മകുമാർ പറയുന്നു.
അനന്യയെ വില്ലന്‍ തട്ടിക്കൊണ്ടുപോയി ഗുണ കേവില്‍ കെട്ടിവെച്ചിരിക്കുന്നതും ലാലേട്ടന്റെ കഥാപാത്രം പോയി രക്ഷിക്കുന്നതുമാണ് കഥ. ത്യാഗരാജൻ മാസ്റ്റർ ആണ് ആക്‌ഷൻ ഡയറക്ടർ. ഈ രംഗം ചിത്രീകരിക്കുന്നതിനായി അദ്ദേഹം സിനിമാട്ടോഗ്രാഫറെയും കൊണ്ട് കുറെ ലൊക്കേഷനുകള്‍ പോയി കണ്ടിരിക്കുന്നു. ഒന്നും ശരിയായില്ല. ഇതോടെ അദ്ദേഹം തന്നെയാണ് ഗുണ കേവില്‍ പോയി നോക്കുന്നത്.
ത്യാഗരാജന്‍ മാസ്റ്റർ ഗുണ കേവില്‍ പോയി വിഡിയോ എടുത്തുകൊണ്ടുവന്ന് എന്നെയും ലാലേട്ടനെയുമൊക്കെ കാണിച്ചു. സിനിമ ചിത്രീകരണമൊന്നും അധികം നടക്കാത്ത സ്ഥലമാണ് അത്. അങ്ങനെയാണ് ക്ലൈമാക്സ് അവിടെ ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുന്നത്. സത്യത്തില്‍ അവിടെ എത്തിയപ്പോഴാണ് ഇത് ഇത്രത്തോളം അപകടം പിടിച്ച സ്ഥലമാണെന്ന് മനസ്സിലായത്. ത്യാഗരാജന്‍ മാസ്റ്ററുടെ ധൈര്യത്തിലാണ് അവിടെ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും പദ്മകുമാർ പറയുന്നു.
മുകളില്‍ നിന്നും താഴേക്ക് കയർ കെട്ടിയാണ് ഇറങ്ങുന്നത്. വലിയ ബുദ്ധിമുണ്ടാണ്. രണ്ടു പാറകൾക്കിടയിൽ ആഴത്തിൽ ഒരു ഗർത്തമുണ്ട് അവിടെയാണ് അനന്യയെ കെട്ടിയിട്ടിരിക്കുന്നത് ചിത്രീകരിച്ചത്. വളരെ അപകടം പിടിച്ച ഷോട്ടായിരുന്നു. കയർ പൊട്ടിപ്പോവുകയോ അഴിഞ്ഞു പോവുകയോ ചെയ്താൽ പിന്നെ ആളിന്റെ പൊടിപോലും കിട്ടില്ല. വേണമെങ്കിൽ നമുക്ക് ഡ്യൂപ്പിനെ വച്ച് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അനന്യ വേണ്ടെന്ന് പറഞ്ഞു.

'മോളേ, സൂക്ഷിക്കണം ഉറപ്പുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി. അല്ലെങ്കിൽ ഡ്യൂപ്പിട്ട് ചെയ്യാം'. എന്ന് ലാലേട്ടനും പറഞ്ഞെങ്കിലും അനന്യ പിന്മാറിയില്ല. അത് ചെയ്യാന്‍ അവള്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചേ മതിയാകൂ. ലാലേട്ടൻ ചാടി വീണ് അവളെ പിടിക്കുന്ന രംഗമൊക്കെ വളരെ മുന്‍ കരുതല്‍ എടുത്താണ് ചെയ്തത്. മോഹന്‍ലാലും ഒരുപാട് റിസ്ക് എടുത്തു.
മഞ്ഞുമ്മല്‍ ബോയ്സില്‍ കാണിക്കുന്നത് പോലെ തിരിച്ചറിയാന്‍ കഴിയാത്ത നിരവധി ഗർത്തങ്ങള്‍ അവിടെയുണ്ട്. പെട്ടെന്ന് നമുക്ക് കുഴികൾ ഉണ്ടെന്നു മനസ്സിലാകില്ല. ചവിട്ടിയാൽ ചിലപ്പോൾ നേരെ താഴേക്ക് പോകും. ഷൂട്ടിങ്ങിന് ഇടയില്‍ ലാലേട്ടന്‍ എപ്പോഴും സൂക്ഷിക്കണേ.. സൂക്ഷിക്കണേ.. എന്ന് പറയുമായിരുന്നു. സത്യത്തില്‍ ഇത്രയും ഭീകരമായ സ്ഥലമാണല്ലോ എന്ന് ഷൂട്ട് നടക്കുന്ന സമയത്ത് ആലോചിച്ചിട്ടില്ല.
ഗുണകേവിൽ തലയോട്ടിയും എല്ലുകളുമൊക്കെ കിടക്കുന്ന സീനുകള്‍ മഞ്ഞുമ്മല്‍ ബോയ്സിലുണ്ട്. അത് സിനിമക്ക് വേണ്ടി വെറുതെ ഉണ്ടാക്കിയതല്ല. യഥാർഥത്തിൽ അങ്ങനെയുണ്ട്. ഞങ്ങൾ ഇറങ്ങുന്ന വഴിക്ക് തലയോട്ടിയും എല്ലുകളും ഒക്കെ കിടക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങൾ ഷൂട്ടിന് വേണ്ടി സ്‌പെഷൽ പെർമിഷൻ എടുത്തതാണ്. ഇപ്പോള്‍ അവിടെയൊക്കെ കടുത്ത നിയന്ത്രണമാണെന്നും പദ്മകുമാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications