'മമ്മൂട്ടിയും ദുൽഖറും മരിക്കണം, മോഹൻലാലും പ്രണവും വളരണം'; പ്രതിഷേധം,ഒടുവിൽ കൈകൂപ്പി മാപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ആളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്‌പോണ്‍സ് വീഡിയോയിൽ മമ്മൂട്ടി മരിക്കണം എന്നൊരാൾ പറയുന്നതായിരുന്നു വീഡിയോ.
സനോജ് റഷീദ് എന്നയാളായിരുന്നു വിദ്വേഷത്തോടെ പ്രതികരിച്ചത്.വീഡിയോ പ്രചരിച്ചതോടെ ഇയാൾക്കെതിരെ കടുത്ത പ്രതിഷേധമായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷനോജ്.

2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ആയിരുന്നു ചാനൽ വീഡിയോ എടുത്തത്. ഇതിൽ 'കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും അവര് നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ' എന്നായിരുന്നു ഇയാൾ പറഞ്ഞത്.
ഇതോടെ എല്ലാവരും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നല്ലേ നമ്മള്‍ എല്ലാവരും ആഗ്രഹിക്കുക എന്ന് യൂട്യൂബര്‍ ചോദിക്കുമ്പോള്‍ അങ്ങനെയല്ല അഹങ്കാരിയാണ് മമ്മൂട്ടി എന്നായിരുന്നു വീഡിയോയിൽ ഇയാൾ പറഞ്ഞത്. 'അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള്‍ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ...', എന്നും ഇയാൾ പറഞ്ഞു.
അതേസമയം വീഡിയോ പ്രചരിച്ചതോടെ വിമർശനം കടുത്തു. ബിഗ് ബോസ് താരം രജത് കുമാർ ഉൾപ്പെടെയുള്ളവർ വീഡിയോയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം കടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ഇയാൾ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. താൻ മദ്യലഹരിയിലായിരുന്നുവെന്നും സംഭവത്തിൽ മമ്മൂട്ടിയോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഇയാൾ പുതിയ വീഡിയോയിൽ പറയുന്നത്.
"ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയില്‍ നടന്നതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.." എന്നാണ് സനോജ് റഷീദ് ഖേദം പ്രകടിപ്പിക്കുന്ന വീഡിയോയില്‍ പറയുന്നത്. സാബു അലി മട്ടാഞ്ചേരി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. കൈകൂപ്പിയാണ് ഇയാൾ വീഡിയോയിൽ സംസാരിക്കുന്നത്. അതേസമയം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്. ഇയാൾ സംഘിയാണോയെന്നാണ് ചിലർ ചോദിക്കുന്നത്. അതേസമയം ഇത്തരത്തിലുള്ള പ്രതികരണങ്ങളൊന്നം അനാവശ്യമായി വാർത്തയാക്കേണ്ട കാര്യം പോലും ഇല്ലെന്നും അനാവശ്യ പ്രചരണം കൊടുക്കേണ്ടതില്ലെന്നുമാണ് ചിലർ കുറിച്ചത്.












Click it and Unblock the Notifications