'കാതലിൽ ഇന്റിമേറ്റ് രംഗങ്ങൾ ഒഴിവാക്കിയത് മമ്മൂട്ടി പറഞ്ഞിട്ടോ'; മറുപടിയുമായി ജിയോ ബേബി
കൊച്ചി: കാതൽ സിനിമ കൈകാര്യം ചെയ്ത പ്രമേയം ചർച്ചയാകുമ്പോൾ തന്നെ എന്തുകൊണ്ടാണ് ചിത്രത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ ഉൾപ്പെടുത്താതിരുന്നതെന്ന ചർച്ചയും വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. മമ്മൂട്ടിയായത് കൊണ്ടാണ് ഉൾപ്പെടുത്താതിരുന്നത് എന്നായിരുന്നു ചർച്ചകളിൽ ഏറെയും.ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് സിനിമയുടെ സംവിധായകൻ ജിയോ ബേബി. ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഒപ്പം എന്തുകൊണ്ട് സിനിമയിലേക്ക് മമ്മൂട്ടിയേയും തങ്കനായി സുധി കോഴിക്കോടിനേയും തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ജിയോ ബേബിയുടെ വാക്കുകളിലേക്ക്
'കഥകേട്ടപ്പോൾ തന്നെ എനിക്ക് മമ്മൂക്കയുടെ മുഖമാണ് മനസിൽ വരുന്നത്. കഥ കേൾക്കാൻ മമ്മൂക്കയെ സമീപിച്ചു. മമ്മൂട്ടി എങ്ങനെ എടുക്കും എന്ന ആശങ്ക എനിക്കില്ല.ഇതൊക്കെ ഉൾക്കൊള്ളാൻ കഴിയുന്ന ആളാണ് അദ്ദേഹം. മമ്മൂട്ടി എന്ന ആക്ടറിനെ ഈ സിനിമയ്ക്ക് വേണം, അതുപോലെ മമ്മൂട്ടിയെന്ന മനുഷ്യനേയും. അദ്ദേഹം എന്തായാലും മനസിലാക്കും എന്ന് അറിയാമായിരുന്നു. ഈ സിനിമ സാമൂഹികമായി അടയാളപ്പെടുത്തും, അതുകൊണ്ട് തന്നെ മമ്മൂക്ക ഇത് ചെയ്താൽ നല്ലതായിരിക്കും എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.

സുധിയേട്ടനെ എനിക്ക് 10 വർഷമായി അറിയാം. ഐൻ എന്ന സിനിമയിലൂടെയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. എന്റെ എല്ലാ സിനിമയിലും അദ്ദേഹം ഉണ്ട്. നല്ല അഭിനയമാണ്. അദ്ദേഹത്തെ ഉപയോഗപ്പെടുത്തണമെന്ന് തോന്നി. കഥ കേട്ട മൊമന്റിൽ എനിക്ക് സുധിയേട്ടനെയാണ് ഓർമ വന്നത്. ഞാൻ അദ്ദേഹത്തിന്റെ പേര് പറഞ്ഞപ്പോൾ ആദർശും പോൾസണും അതാരാണെന്നാണ് ചോദിച്ചത്. അവർക്ക് സുധിയേട്ടനെ അഭിനയിപ്പിക്കുന്നത് കൺഫ്യൂഷനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഒരു സീൻ ഞാൻ മമ്മൂക്കയ്ക്ക് അയച്ച് കൊടുത്തു. അപ്പോൾ തന്നെ അദ്ദേഹം ഒകെ പറഞ്ഞു. ഞാൻ വിശ്വസിച്ചതിന്റെ അപ്പുറത്തേക്ക് അദ്ദേഹം അഭിനയിച്ചു.
ഇന്റിമേറ്റ് രംഗങ്ങൾ വേണ്ടെന്ന് വെച്ചതാണ്. ആദർശും പോൾസണും വന്ന് കഥ പറയുമ്പോൾ അത്തരം ചില എലമെന്റ് ഒക്കെ സിനിമയിൽ ഉണ്ടായിരുന്നു. എന്റെയൊരു കെഫേർട്ടിലേക്ക് സ്ക്രീൻ പ്ലേ വന്നാലെ എനിക്ക് അത് ചെയ്യാൻ സാധിക്കൂ. ആദർശും പോൾസണും അതിന്റെ കൂടെ നിന്നു. ഞങ്ങൾ ഒരുമിച്ച് കുറെ നാൾ വർക്ക് ചെയ്ത ശേഷമാണ് മമ്മൂക്കയുടെ അടുത്തേക്ക് പോകുന്നത്. മമ്മൂക്കയും അപ്പോഴേക്കും ഈ സിനിമയിൽ ഇൻവോൾവ്ഡ് ആയി. ഇവര് തമ്മിൽ കാണാതെ ഇത് വർക്ക് ചെയ്യാൻ പറ്റുമെങ്കിൽ അത് നല്ലതല്ലേയെന്ന് അദ്ദേഹം ചോദിച്ചു. നമ്മക്കും ഒകെയാണ്. അദ്ദേഹത്തിന്റെ ഇൻപുട്ട് കൂടി ഈ സിനിമയിൽ ഉണ്ട്.
ഇരുവരും സംസാരിക്കുന്ന രംഗങ്ങൾ ഈ സിനിമയിൽ ഉണ്ട്. എന്നാൽ സംസാരിക്കാതെ ചെയ്യുന്നതല്ലേ നല്ലത്, ദൂരെ നിന്ന് ഐ കോൺടാക്ട് വെക്കുന്നത് പോലൊരു പരിപാടിയല്ലേ നല്ലത് എന്നൊക്കെ അദ്ദേഹം ചോദിച്ചു. ഇങ്ങനെയൊരു ആലോചന വിഷയം ഇട്ട് തരുമ്പോൾ ഞങ്ങളെ അത് ഭയങ്കരമായി ചിന്തിപ്പിക്കുന്നുണ്ട്. ആദർശും ഞാനും പോൾസണും ശരിക്കും മത്സരിച്ചിരുന്ന് ആലോചനയായിരുന്നു, അങ്ങനെയാണ് ഇപ്പോൾ കാണുന്ന ഇന്റർവെൽ ഉണ്ടാക്കിയത്. ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളിലൂടെയും സന്തോഷങ്ങളിലൂടെയും ഞങ്ങൾ കടന്ന് പോയിട്ടുണ്ട്. മൂന്ന് മനുഷ്യരാണ്. ഒരു സിനിമ എന്നതിലേക്ക് എത്തുന്ന മൊമന്റ് ഉണ്ടായി, പക്ഷേ അതിന് തന്നെ ഒരുപാട് സമയം എടുത്തിരുന്നു', ജിയോ ബേബി പറഞ്ഞു.












Click it and Unblock the Notifications