ആ സിനിമയില്‍ കണ്ടത് തന്നെയാണ് യഥാർത്ഥ മമ്മൂട്ടി; ആ സീന്‍ വന്നാല്‍ എപ്പോഴും ഞാന്‍ ഇരുന്ന് കാണും: മജീദ്
സിദ്ധീഖിന്റെ ജേഷ്ഠന്‍ എന്ന പരിഗണന എല്ലായിടത്തും ലഭിച്ചിട്ടുണ്ടെന്ന് നടന്‍ മജീദ്. സിദ്ധീഖ് എനിക്ക് വേണ്ടി റെക്കമന്‍ഡ് ചെയ്യുകയൊന്നും ചെയ്തിട്ടില്ലെങ്കില്‍ കെയർ ഓഫ് സിദ്ധീഖ് എന്നത് ഗുണം ചെയ്തു. സിദ്ധീഖ് സഹോദരന്‍ എന്ന പരിഗണനയും ബഹുമാനവും എല്ലാവർക്കും ഉണ്ട്. ഇന്നും പലരും പറയുന്നത് 'ദാ സിദ്ധീഖിന്റെ ചേട്ടന്‍ പോകുന്നു' എന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കുടുംബത്തില്‍ ആർക്കും അഭിനയ പാരമ്പര്യം ഒന്നും ഇല്ല. ബാപ്പ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ നന്നായി പാടുന്ന കുട്ടിയായിരുന്നു സിദ്ധീഖ്. പിന്നീട് പത്താംക്ലാസൊക്കെ കഴിഞ്ഞപ്പോഴാണ് മിമിക്രിയിലേക്ക് ചുവടുവെക്കുന്നത്. ഒറ്റക്ക് ചില സ്ഥലത്തൊക്കെ പോയി മിമിക്രി അവതരിപ്പിക്കാറുണ്ടെന്നും പോളി ടെക്നിക്കില്‍ മിമിക്രി മത്സരത്തിന് ഒന്നാം സമ്മാനം കിട്ടിയെന്നുമൊക്കെ അറിയുന്നത് ഏറെ കഴിഞ്ഞാണ്.

ഞങ്ങള്‍ മക്കള്‍ മൂന്നുപേരും സുഹൃത്തുക്കളെപ്പോലെയാണ്. എല്ലാ കാര്യവും തുറന്ന് സംസാരിക്കുമായിരുന്നു. ചെറുപ്പത്തിലൊക്കെ നന്നായി പഠിക്കണം എന്നൊക്കെയുള്ള നിർദേശങ്ങളൊക്കെ നല്‍കുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമാണുള്ളത്. അവന്‍ ഇത്ര വലിയ താരമൊക്കെയായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ സന്തോഷം സിനിമയില്‍ വന്നതിലായിരുന്നു. പിന്നീട് നല്ല നല്ല റോളുകള്‍ കിട്ടിത്തുടങ്ങി. എന്നിരുന്നാലും ഈ ഒരു രീതിയിലേക്ക് സിദ്ധീഖ് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ചെറുപ്പം മുതല്‍ തന്നെ എനിക്ക് സിനിമയോട് താല്‍പര്യം ഉണ്ടായിരുന്നു. മിക്കവാറും എല്ലാ സിനിമകളും കാണും. അഭിനയമൊക്കെ എനിക്ക് പറ്റുന്ന കാര്യം ആണെന്ന് വിചാരിച്ചിരുന്നില്ല. ജോലി കിട്ടിയതിന് ശേഷം ഒരു ഫിലിം സൊസൈറ്റി രൂപീകരിക്കുകയും സിനിമ സംബന്ധമായ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുമായിരുന്നു. ആ എഴുത്തിന്റെ പേരില്‍ പല താരങ്ങളേയും സംവിധായകരേയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ടെന്നും മജീദ് പറയുന്നു.
എന്തെങ്കിലും ആവശ്യത്തിന് അല്ലാതെ സിദ്ധീഖ് അഭിനയിക്കുന്ന ലൊക്കേഷനുകളില്‍ പോകാറില്ല. ജോലി ഉള്ളതിനാല്‍ തന്നെ സിനിമ രംഗത്തേക്ക് വരാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. ജോലി ഉപേക്ഷിച്ച് വന്നാല്‍ അത് തിരിച്ചടിയാകുമോ എന്ന ഭയമുണ്ടായിരുന്നു. അത്തരത്തില്‍ പലർക്കും പണി കിട്ടിയതായി അറിയാം. നാട്ടിലെ ജോലി ഉപേക്ഷിച്ച് സിനിമാ മോഹവുമായി മദ്രാസിലേക്ക് പോയി ഒന്നും ആകാതെ പോയവരേക്കുറിച്ച് പലരും പറഞ്ഞ് അറിഞ്ഞു.
സിനിമയില്‍ എത്തിയതിന് ശേഷമാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി സംസാരിക്കുന്നത്. അന്ന് മുതല്‍ ഇതുവരെ നല്ല ബന്ധമാണ്. മോഹന്‍ലാലുമായും നല്ല ബന്ധമാണ്. എനിക്ക് ഏത് വേഷം തരണം എന്നുള്ളത് സിനിമ എടുക്കുന്നവരാണല്ലോ തീരമാനിക്കേണ്ടത്.
കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷമാണ്. പക്ഷെ ആ സീന്‍ അതിമനോഹരം ആയതുകൊണ്ട് പിന്നീട് പലരും അത് എടുത്ത് പറയുന്നു. ഭക്ഷണപ്രിയരായ ഒരു കുടുംബവും പട്ടിണിയുള്ള ഒരു കുടുംബവും തമ്മിലുള്ള ഇന്‍ട്രാക്ഷനാണല്ലോ അവിടെ വരുന്നത്. ആ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ ഇത് നന്നായി വരുമെന്ന് കരുതിയിരുന്നു.
കഥ പറയുമ്പോളിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്റെ എഡിറ്റിങ് അടക്കമുള്ള കാര്യമാണ്. ക്ലൈമാക്സ് അത്രയും മനോഹരമാകാന്‍ പലഘടകങ്ങളുമുണ്ട്. മമ്മൂട്ടി എന്ന നടന്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം നോക്കിനിന്നിട്ടുണ്ട്. മമ്മൂട്ടി വളരെ സ്വാഭാവികമായി ചെയ്യുന്ന കാര്യമൊക്കെ ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. വണ്‍ എന്ന ചിത്രത്തിലെ പൊലീസ് സ്റ്റേഷനിലെ ഒരു സീന്‍ ഉണ്ട്. പൊലീസുകാരെ ചോദ്യം ചെയ്യുന്ന ആ കഥാപാത്രമാണ് യഥാർത്ഥ മമ്മൂട്ടി. ജീവിതത്തില്‍ മമ്മൂട്ടി എങ്ങനെ സംസാരിക്കുന്നോ അതുപോലെ തന്നെയാണ് അദ്ദേഹം ആ സീനില്‍ സംസാരിക്കുന്നത്. ഇന്നും ആ സീന്‍ വന്നാല്‍ ഞാന്‍ നോക്കി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications