'മഞ്ജു വാര്യർക്ക് അവർ മെസേജ് അയച്ചിരുന്നു; 'ഇത് പുതിയ കളി', വക്കീലിന്റെ പേര് നോക്കിയാൽ കാര്യം പിടികിട്ടും'
ഫൂട്ടേജ് ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് സിനിമയിലെ നടിമാരിൽ ഒരാളായ ശീതൾ തമ്പി സിനിമയുട നിർമാതാവ് കൂടിയായ മഞ്ജു വാര്യർക്ക് നോട്ടീസ് അയച്ചത്. സിനിമയുടെ ഷൂട്ടിങിനിടെ ശീതളിന് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ താരത്തിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു.
ചികിത്സയിൽ കഴിയുമ്പോൾ മതിയായ ചിലവ് നൽകിയില്ലെന്നും. തനിക്ക് നേരിട്ട ഗുരുതര പരിക്ക് ഇപ്പോഴും മാറിയിട്ടില്ലെന്നുമാണ് നടി ആരോപിച്ചത്. പരിക്ക് കാരണം മറ്റ് സിനിമകളിൽ അഭിനയിക്കാനും തനിക്ക് സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ നഷ്ടപരിഹാരമായി 5.75 കോടി നൽകണമെന്നുമാണ് നോട്ടീസിൽ ശീതൾ ആവശ്യപ്പെട്ടത്. ഫൂട്ടേജ് സിനിമയുടെ റിലീസ് ദിവസം തന്നെയായിരുന്നു ഇത്തരമൊരു നോട്ടീസ് അവർ അയച്ചത്. അതേസമയം നടിയുടെ നീക്കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

'ഈ സമയത്ത് ഇങ്ങനെ കേൾക്കേണ്ടി വരുന്നുവെന്നത് വളരെ സങ്കടകരമാണ്. . ഞങ്ങൾ ശീതളിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ചികിത്സയുടെ സമയത്തെല്ലാം ഒപ്പമുണ്ടായിരുന്നു. സാമ്പത്തിക സഹായവും നൽകിയിരുന്നു. അവർക്ക് സഹായി ഉണ്ടായിരുന്നു പരിചരിക്കാൻ. അവർക്ക് പണം നൽകിയതും ഞങ്ങളാണ്. ഈ സിനിമ കാട്ടിലാണ് ഷൂട്ട് ചെയ്യുന്നത്. അതിന്റെ അപകടത്തെ കുറിച്ച് ആദ്യമേ തന്നെ ബോധ്യപ്പെടുത്തിയിരുന്നു. ശീതൾ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. ഈ ആരോപണത്തിലൂടെ മഞ്ജു വാര്യരുടെ ക്രെഡിബിലിറ്റിയെ ആണ് പ്രശ്നത്തിലാക്കുന്നത്. അവർക്ക് ബുദ്ധിമുട്ടുണ്ടാകും', സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
ഇന്നലെ വരെ ഒരു പ്രശ്നവും ഇല്ലാതെ സംസാരിച്ചയാളാണ് ശീതൾ തമ്പിയെന്നും രാവിലെ നോട്ടീസ് അയച്ചപ്പോൾ ഞെട്ടിപ്പോയെന്നും സഹനിർമതാവ് ബിനീഷ് ചന്ദ്രൻ പറഞ്ഞു. 'ഷൂട്ടിങ് കഴിഞ്ഞ് പോകുന്നതിന്റെ തലേദിവസം വരെ മഞ്ജു വാര്യർക്ക് മെസേജ് അയച്ചിരുന്നു. കാനഡയിൽ പോകുകയാണെന്ന് പറഞ്ഞു. അവരോട് പോയി വരാൻ പറഞ്ഞു. തിരിച്ച് വന്ന് നമ്മുക്ക് ഒരുമിച്ച് സിനിമ കാണാമെന്നൊക്കെ പറഞ്ഞ് മെസേജ് ആയച്ചതാണ്. അങ്ങനെയൊരാളാണ് ഇപ്പോൾ ആരോപണം ഉയർത്തുന്നത്. വ്യാഴാഴ്ച രാത്രി കൂടി നമ്മുക്ക് മെസേജ് അയച്ചിരുന്നു.
സിനിമ ലൊക്കേഷനിലെ അപകടങ്ങൾ സ്വാഭാവികമാണ്. അതൊന്നും ആരുടേയും തെറ്റ് കൊണ്ട് പറ്റുന്നതല്ല. മനപ്പൂർവ്വമായി ആരേയും അപകടത്തിൽ ആക്കില്ല. വിശാഖും ശീതളും ഒരുമിച്ചാണ് ആ സീനിൽ ചാടിയത്. അപ്പോഴാണ് അപകടം ഉണ്ടായത്. മഞ്ജു വാര്യർക്കും അപകടം സംഭവിച്ചിരുന്നു. ഒരുവിധം എല്ലാവർക്കും അപകടം സംഭവിച്ചിരുന്നു.
അവർക്ക് ആശുപത്രി ബിൽ 9 ലക്ഷമായിരുന്നു. സർജറിക്കും വീട്ടിലെ ചെലവിനും വേറെ നൽകി. അവർ എഴുന്നേറ്റ് നടക്കുന്ന അന്ന് വരെ എല്ലാ കാര്യങ്ങളും ചെയ്തത് ഞങ്ങളാണ്. പെട്ടെന്നാണ് പുതിയൊരു കളി.നോട്ടീസ് നൽകിയ വക്കീലിന്റെ പേര് ഗൂഗിളിൽ പരിശോധിച്ച് നോക്കൂ . അത് എല്ലാവരും തിരിച്ചറിയട്ടെ', ബിനീഷ് ചന്ദ്രൻ പറഞ്ഞു.
'ഫൂട്ടേജ്' സിനിമയിൽ മെഡിക്കൽ ഓഫീസറുടെ വേഷണമാണ് ശീതൾ അവതരിപ്പിച്ചത്. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഇവിടെ വെച്ച് ഒരു ഫൈറ്റ് സീനിൽ ശീതൾ അഭിനയിച്ചിരുന്നു. ഇത് ചെയ്യാൻ മതിയായ സുരക്ഷ ഒരുക്കിയില്ലെന്നാണ് നോട്ടീസിൽ പറയുന്നത്. ഒന്നിലേറെ തവണ ഈ സീൻ ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതുമൂലം പരിക്കേറ്റു. ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും നടി ആരോപിച്ചിട്ടുണ്ട്.












Click it and Unblock the Notifications