'ആ നിമിഷം എനിക്ക് ആത്മഹത്യ ചെയ്യണമായിരുന്നു, മനോജേട്ടൻ കരണത്ത് ആഞ്ഞടിച്ചു', നടുക്കുന്ന ആ അനുഭവം പറഞ്ഞ് മഞ്ജു
ആദ്യം നായികയായ സല്ലാപം എന്ന ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ ഇരിപ്പുറപ്പിച്ചതാണ് മഞ്ജു വാര്യര്‍. സല്ലാപം സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ചും അതിന് പിന്നിലെ സംഭവങ്ങളെ കുറിച്ചും ഒപ്പം അഭിനയിച്ച നടന്‍ മനോജ് കെ ജയന്‍ നേരത്തെ പറഞ്ഞിട്ടുളളതാണ്. മഞ്ജുവിന്റെ കഥാപാത്രമായ രാധ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതും മനോജ് കെ ജയന്റെ കഥാപാത്രം രക്ഷിക്കുന്നതുമാണ് അവസാന രംഗം.
ഈ രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ മനോജ് കെ ജയന്‍ പറഞ്ഞത്, മഞ്ജു യഥാര്‍ത്ഥ കഥാപാത്രമായി മാറിയത് പോലെ ആയിരുന്നുവെന്നും തീവണ്ടിക്ക് മുന്നില്‍ നിന്ന് കഷ്ടിച്ചാണ് പിടിച്ച് മാറ്റിയത് എന്നുമാണ്. ഇതേക്കുറിച്ച് മഞ്ജു തന്നെ ഇപ്പോള്‍ തുറന്ന് എഴുതിയിരിക്കുകയാണ്. പപ്പാപ്പയ്ക്ക് വേണ്ടി എഴുതിയ ബ്‌ളോഗിലാണ് സല്ലാപത്തെ കുറിച്ച് മഞ്ജു തുറന്ന് എഴുതിയിരിക്കുന്നത്.
സല്ലാപത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് ചെറുതുരുത്തി റെയില്‍വേ പാലത്തിന് മുകളില്‍ ആയിരുന്നു. സംവിധായകനായ ലോഹിതദാസ് രാധയുടെ മാനസികാവസ്ഥയും എങ്ങനെയാണ് പെരുമാറുക എന്നും വിവരിച്ച് തന്നു. ''രാധ ആത്മഹത്യയ്ക്ക് അരികെയാണ്. അതല്ലാതെ വേറെ വഴിയില്ല. അവൾ ഒരു പാടവരമ്പിലൂടെ ഓടുന്നു. ഓടിയോടി തീവണ്ടിപ്പാളത്തിലേക്ക് കയറുന്നു. പിന്നെ ചുണ്ടിലൊരു ബീഡിയും കത്തിച്ച് വില്ലനെപ്പോലെ ചുവന്നവെളിച്ചവുമായി വരുന്ന തീവണ്ടിക്ക് നേർക്ക്. പാളത്തിലേക്ക് കരച്ചിലോടെ വീഴുന്ന രാധ തീവണ്ടി മറ്റേപ്പാളത്തിലൂടെ പോകുന്നതുകണ്ട് അതിനുനേർക്ക് കുതിക്കുകയാണ്. അതാണ് എനിക്ക് അഭിനയിക്കേണ്ടിയിരുന്ന രംഗം'', മഞ്ജു കുറിക്കുന്നു.

അതിന് ശേഷം എന്താണ് സംഭവിച്ചത് എന്നും മനോജ് കെ ജയൻ എങ്ങനെ പാളത്തിൽ നിന്ന് തന്നെ പിടിച്ച് മാറ്റിയെന്നും മഞ്ജു വിവരിക്കുന്നത് ഇങ്ങനെ: പാളത്തിൽ വീണ ഞാൻ-അല്ല രാധ അടുത്തുകൂടി പാഞ്ഞുപോകുന്ന തീവണ്ടിയുടെ നേർക്ക് അലറിച്ചെന്നു. മനോജേട്ടനാണ് (മനോജ് കെ.ജയൻ) ആ സീനിൽ കൂടെയുള്ളത്. ഓടിവന്ന മനോജേട്ടൻ 'രാധേ..' എന്ന വിളിയോടെ പിടിച്ചുമാറ്റാൻ നോക്കുമ്പോൾ ഞാൻ പിടിയിൽ നില്കുന്നില്ല. തീവണ്ടിയുടെ നേരെ സർവശക്തിയുമെടുത്ത് കുതറിച്ചെല്ലുകയാണ്. ഇതിനിടയിൽ 'രാധേ' എന്ന വിളി മാറ്റി മനോജേട്ടൻ 'മഞ്ജു'....എന്നാക്കിക്കഴിഞ്ഞിരുന്നു. ആ സിനിമയിൽ പറയേണ്ട ഡയലോഗുകളൊക്കെ മറന്ന് മനോജേട്ടൻ ദിവാകരനിൽ നിന്ന് മനോജ് കെ.ജയനായി മാറി. പക്ഷേ ഞാൻ രാധ തന്നെയായിരുന്നു. അവൾക്ക് മുന്നിൽ ആത്മഹത്യയല്ലാതെ മറ്റൊന്നില്ല. അതെ, ആ നിമിഷം രാധയ്ക്ക്-അല്ല, എനിക്ക് ആത്മഹത്യ ചെയ്യണമായിരുന്നു.
മനോജേട്ടൻ ആഞ്ഞുവലിച്ചിട്ടും ഞാൻ തീവണ്ടിക്ക് നേരെ തന്നെ കുതിച്ചു. ഇതിനിടയിൽ എന്റെ നീണ്ടമുടി തീവണ്ടിയുടെ വാതിലിനരികിലെ കൈപിടിക്കുന്ന കമ്പിയിലുടക്കി. അതിനൊപ്പം ഞാനും തീചിതറിച്ച് പായുന്ന ചക്രങ്ങൾക്കിടയിലേക്ക് വീഴേണ്ടതായിരുന്നു. പക്ഷേ മനോജേട്ടൻ എന്നെ അഭിനയത്തിൽ നിന്ന് ജീവിതത്തിലേക്ക് വലിച്ചിട്ടു. എന്റെ കുറേ മുടിയിഴകളുമായി പിന്നെ ഒരു നിശബ്ദത. മനോജേട്ടന്റെ ആഞ്ഞുള്ള കരണത്തടിയുടെ ശബ്ദം പോലും ഞാൻ കേട്ടില്ല. അതെന്റെ കവിളിലായിരുന്നോ എന്നുപോലും എനിക്കോർമയില്ല. ഞാൻ തളർന്ന് നിലത്തേക്കിരുന്നു.
അപ്പോഴേക്കും ലോഹിസാർ അടക്കമുള്ളവർ ഓടിവന്നു. ലോഹിസാർ എന്റെ കവിളി തട്ടിക്കൊണ്ട് 'കഴിഞ്ഞു...കഴിഞ്ഞു..' എന്നു പലവട്ടം പറഞ്ഞു. മുഖത്ത് വെള്ളം തളിച്ചു. പിന്നെയും കുറേനിമിഷം കഴിഞ്ഞപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്. സംവിധായകൻ സുന്ദർദാസ് സാറും യൂണിറ്റിലുമുള്ളവരുമൊക്കെ വന്ന് 'എന്താണീ കാണിച്ചത്' എന്നൊക്കെ ചോദിച്ചു. അവർ കട്ട് വിളിക്കാൻ പോലുമാകാതെ നില്കുകയായിരുന്നു അത്രയും നേരം. മുന്നിൽ സിനിമയല്ല, പകരം ജീവിതം'' മഞ്ജു കുറിച്ചു. അന്ന് വളരെ അപക്വമായാണ് പെരുമാറിയത് എന്ന് ഇന്ന് ആലോചിക്കുമ്പോൾ തോന്നുന്നുവെന്നും മഞ്ജു വാര്യർ പറയുന്നു.












Click it and Unblock the Notifications