'പലരും തെറി പറഞ്ഞിട്ടും മോഹൻലാൽ നിശബ്ദനായിരുന്നു, പക്ഷെ ലാലിന്റെ ആ വാക്കുകൾ മുട്ടൻ തെറി പോലെ';ശാന്തിവിള ദിനേശ്
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച 'വാനോളം മലയാളം ലാൽ സലാം' പരിപാടിക്കിടെ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. തനിക്ക് രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് ലഭിച്ചപ്പോൾ ഇത്തരത്തിലുള്ള ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ലെന്നും, ഇപ്പോൾ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേക താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നതെന്നുമായിരുന്നു അടൂർ പറഞ്ഞത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അടൂരിനെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉയർത്തിയത്.
'ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മലയാളത്തിൽ ലഭിച്ചത് രണ്ടേ രണ്ട് പേർക്കാണ്. ഒന്ന് അടൂർ ഗോപാലകൃഷ്ണനും രണ്ട് അദ്ദേഹം സമയം കിട്ടുമ്പോഴെല്ലാം അളവറ്റ് പരിഹസിച്ചിരുന്ന മോഹൻലാലിനും. അതൊരുപക്ഷെ കാലത്തിന്റെ കണക്ക് തീർക്കലാകും. കാരണം മോഹൻലാലിനെ കാണുമ്പോൾ നല്ല ഗുണ്ടയുടെ മുഖം തോന്നുന്നുവെന്ന് പറഞ്ഞ ആൾ ഉള്ള സ്റ്റേജിൽ വെച്ച് സംസ്ഥാന സർക്കാരിന്റെ സ്വീകരണം ഏറ്റുവാങ്ങണമെന്നതൊക്കെ വിധി നയോഗമായിരിക്കും.

സംസ്ഥാന സർക്കാർ ഇത്രയും വിപുലമായി ആ പരിപാടി സംഘടിപ്പിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. കോൺഗ്രസുകാർ മാത്രമാണ് മോശം പറഞ്ഞത്. അടൂർ ഗോപാലകൃഷ്ണൻ മുൻപ് പറഞ്ഞത് മോഹൻലാലിനെ കാണുമ്പോൾ നല്ലവനായ ഗുണ്ടയുടെ മുഖമായതിനാലാണ് എന്റെ സിനിമയിൽ അഭിനയിപ്പിക്കാഞ്ഞത് എന്നാണ്. മറ്റ് പലരും അടൂരിനെ തെറി പറഞ്ഞിട്ടും മോഹൻലാൽ നിശബ്ദനായിരുന്നു. മോഹൻലാലിന് ഒരു അടിയായിക്കോട്ടെ എന്ന് അടൂർ കരുതിക്കാണും. കാലം എല്ലാത്തിനും കണക്ക് ചോദിക്കും. തന്‌റെ കാലത്ത് മറ്റൊരാൾക്ക് ദാദാ ഫാൽക്കേ അവാർഡ് വാങ്ങില്ലെന്ന് അടൂർ കണക്കാക്കിയിട്ടുണ്ടാകും.
സംസ്ഥാന സർക്കാർ നടത്തിയ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ യോഗ്യനായ അടൂരിനേയും സർക്കാർ ക്ഷണിച്ചു. സ്റ്റേജിൽ സീറ്റ് കിട്ടുമ്പോൾ മോഹൻലാലിനെ കുറിച്ച് നല്ലത് പറയേണ്ടി വരും. നല്ലവനായ ഗുണ്ടയ്കക്ക് അഭിനന്ദനം എന്ന് പറഞ്ഞാൽ വിവരം അടൂർ വിവരം അറിയും. അതുകൊണ്ട് അടൂർ ലൈറ്റ് തിരിച്ചു, മോഹൻലാലിനൊപ്പം സഹകരിക്കാൻ ഇനിയും എനിക്ക് അവസരം ലഭിച്ചില്ലെന്ന് പറഞ്ഞു, പക്ഷെ മോഹൻലാലിന്‌റെ കഴിവിൽ അഭിമാനിക്കുന്നു, അദ്ദഹത്തെ അഭിനന്ദിക്കാൻ കിട്ടിയ അവസരത്തിൽ അങ്ങേയറ്റം ആനന്ദം കാണുന്നുവെന്ന് വെച്ച് കാച്ചി. എന്നാൽ തനിക്ക് ഫാൽക്കെ അവാർഡ് കിട്ടിയപ്പോൾ ഇതുപോലുള്ള ആദരവ് തന്നില്ലെന്നും അടൂർ പറഞ്ഞു. അതിന്റെ വല്ല കാര്യവും ഉണ്ടോ.
പൊതുവെ പ്രതികരിക്കാത്ത മോഹൻലാൽ അടൂരിനെ ഇരുത്തിക്കൊണ്ട് തന്നെ ഒരു കാച്ച് കാച്ചി. എന്നെ കുറിച്ച് ആദ്യമായി, എന്ന് പറഞ്ഞുകൊണ്ട് ഒന്ന് പോസ് ചെയ്തു, അല്ല, ഒരുപാട് സദസുകളിൽ എന്നെ കുറിച്ച് സംസാരിച്ച അടൂർ സാറിനോട് ഹൃദയത്തിൽ നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്ന് പറഞ്ഞു. മോഹൻലാലിന് കൃത്യമായി അറിയാം, അടൂർ ഒരിടത്തും മോഹൻലാലിനെ കുറിച്ച് നല്ലത് പറയില്ലെന്ന്. എന്തായാലും മോഹൻലാലിന്റെ വാക്ക് കേട്ടപ്പോൾ മുട്ടൻ തെറിവിളിക്കുന്ന രീതിയിൽ വഴിമാറട മുണ്ടക്കൽ ശേഖരാ എന്ന് പറയും പോലെയാണെന്ന് തോന്നി. ഒരു നല്ല നടനും അതേപോലെ ജനപ്രിയനും ആകുകയെന്നത് വളരെ പ്രയാസമേറിയ കാര്യമാണ്', ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications