കൈവിട്ട കളി! ഉന്നം മോഹൻലാലും പൃഥ്വിയും? 'എമ്പുരാന്‍' റിലീസ് ദിവസം തിയറ്ററുകളില്ലേ? സൂചനാ സമരമെന്ന് റിപ്പോർട്ട്
കൊച്ചി: മലയാള സിനിമാ മേഖലയിലെ തര്‍ക്കം കൈവിട്ട കളിയിലേക്ക് നീങ്ങുന്നു. സിനിമാ സമരം സംബന്ധിച്ച് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ തുടങ്ങിയ പരസ്യ ഏറ്റുമുട്ടലാണിപ്പോള്‍ പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
ഒരു വശത്ത് ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിയോകും അടക്കമാണെങ്കില്‍ മറുവശത്ത് മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും താരസംഘടനയായ എഎംഎംഎയുമാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാനെ ലക്ഷ്യമിട്ടാണ് നിര്‍മ്മാതാക്കള്‍ പുതിയ നീക്കം നടത്തുന്നത് എന്നാണ് സൂചന.
സിനിമാ മേഖലയില്‍ താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം അടക്കമുളള വിഷയങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 1നാണ് നിര്‍മ്മാതാക്കളുടെ സംഘടന സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംഘടനാ തീരുമാനം അല്ലെന്നടക്കം ആരോപിച്ച് ആന്റണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ പ്രശ്‌നം വഷളായി.

മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ അടക്കമുളളവര്‍ ഈ പോസ്റ്റിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. അടുത്ത സുഹൃത്ത് കൂടിയായ സുരേഷ് കുമാറിനെ തളളി മോഹൻലാലടക്കം രംഗത്ത് വന്നത് നിർമ്മാതാക്കളെ ആകെ അങ്കലാപ്പിലാക്കിയിരുന്നു. താരങ്ങൾ സിനിമ നിർമ്മിക്കുന്നതിന് എതിരെയും എമ്പുരാന്റെ ബജറ്റ് സംബന്ധിച്ചും സുരേഷ് കുമാർ പ്രസ്താവന നടത്തിയതാണ് കാര്യങ്ങൾ വഷളാക്കിയത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന എഎംഎംഎയുടെ യോഗത്തിലും സിനിമാ സമരത്തിന് എതിരെയാണ് നിലപാട് ഉയര്‍ന്നത്. ചിലരുടെ പിടിവാശിയാണ് സമരത്തിന് പിന്നിലെന്നാണ് താരസംഘടന ആരോപിക്കുന്നത്.
ഇതിന്റെയൊക്കെ ഒടുവിലാണ് എമ്പുരാനെ ഉന്നം വെച്ചുളള ചരടുവലികളും ഒരു വശത്ത് അരങ്ങേറുന്നത്. സിനിമാസ്വാദകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍ മാര്‍ച്ച് 27നാണ് റിലീസ് ചെയ്യുന്നത്. അന്നത്തെ ദിവസം നിര്‍മ്മാതാക്കള്‍ സൂചനാ പണിമുടക്ക് നടത്തിയേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തിയറ്റർ ഉടമകളുടെ അടക്കം പിന്തുണ സമരത്തിന് ഉണ്ടെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഇതോടെ 27നുളള എമ്പുരാൻ റിലീസ് തടസ്സപ്പെടുമോ എന്നാണ് ആരാധകരുടെ ആശങ്ക. ബിജ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ ലൈവലില്‍ വലിയ ഹൈപ്പോട് കൂടി തിയറ്ററുകളില്‍ എത്താനിരിക്കെയാണ് ഈ പുതിയ പ്രതിസന്ധി.
മറ്റൊരു നീക്കം കൂടി ആന്റണി പെരുമ്പാവൂരിനേയും എമ്പുരാനെയും ലക്ഷ്യമിട്ട് നടക്കുന്നുണ്ട് എന്നാണ് ആരോപണം. മാര്‍ച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കരാറുകള്‍ ഒപ്പിടുന്നത് ഫിലിം ചേമ്പറിന്റെ അനുമതിയോടെ വേണം എന്ന് വ്യക്തമാക്കി ഫിയോക്ക് അടക്കമുളള സംഘടനകള്‍ക്ക് ചേമ്പര്‍ കത്തയച്ചിരിക്കുകയാണ്. 27ന് എമ്പുരാന്‍ റിലീസ് ചെയ്യാനിരിക്കെ 25 മുതലുളള ചിത്രങ്ങള്‍ക്ക് പുതിയ നിബന്ധന കൊണ്ട് വരുന്നതിന് പിന്നിലുളള ലക്ഷ്യവും ആന്റണി തന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രശ്‌ന പരിഹാരത്തിന് ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തേണ്ട കാര്യം ഇല്ലെന്നും സിനിമ നിര്‍ത്തണം എന്ന് തീരുമാനിച്ചാല്‍ നിര്‍ത്തുക തന്നെ ചെയ്യുമെന്നും കഴിഞ്ഞ ദിവസം ജി സുരേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ അംഗം കൂടിയായ ആന്റണി പെരുമ്പാവൂര്‍ സംഘടനാ വൈസ് പ്രസിഡണ്ടായ സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ്. 7 ദിവസത്തിനകം നല്‍കണം. ഇല്ലെങ്കില്‍ ആന്റണി പെരുമ്പാവൂരിനെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുളള നടപടികളിലേക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടന്നേക്കും.












Click it and Unblock the Notifications