അവർ ഉദ്ദേശിക്കുന്നത് മോഹന്‍ലാലിനെ: മമ്മൂട്ടി ആരാധാകരാണെന്ന് കരുതി ഇങ്ങനെ പറയാമോ? ശാന്തിവിള ദിനേശ്
അതിര് വിടുന്ന ആരാധകരെ നിയന്ത്രിക്കാന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ അവരുമായി ബന്ധപ്പെട്ടവരോ തയ്യാറാകണമെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഒരുകാലത്ത് വളരെ അധികം കുഴപ്പം പിടിച്ചവരായിരുന്നു ഇവരുടെ ആരാധാകർ. 80 കളുടെ അവസാനത്തിലൊക്കെയായിരുന്നു ഇത് ശക്തിപ്പെട്ടത്. പിന്നീട് ഇതൊന്നും ശരിയല്ലെന്ന് തോന്നിയതുകൊണ്ടാകും അതൊക്കെ അവസാനിച്ചു. എന്നാല്‍ ആ പഴയ ആരാധക സംസ്കാരം വീണ്ടും തലപൊക്കുന്നുവെന്ന സംശയം തനിക്കുണ്ടെന്നും ശാന്തിവിള പറയുന്നു.
രാജ്യം തന്നെ മതത്തിന്റെയും ജാതിയുടേയും തീവ്രതയിലൂടെ കടന്ന് പോകുന്ന കാലഘട്ടമാണ് ഇത്. സിനിമയിലും അത്തരം ജാതിയും മതവുമൊക്കെ കൊണ്ടുവന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ആരാധകർ ചെയ്യുന്നതിന് ഞങ്ങള്‍ എന്ത് ചെയ്യാനാണെന്ന് മോഹന്‍ലാലും മമ്മൂട്ടിയും പറഞ്ഞിട്ട് കാര്യമില്ല. ആരാധകരെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം അവർക്കുണ്ട്.

ഒരു വിഭാഗം ആരാധകർ എന്നെ വിളിച്ചിട്ട് ചോദിക്കുന്നത് മലൈക്കോട്ടെ വാലിബന്‍ കണ്ടോയെന്നാണ്. കണ്ടില്ലെന്ന് പറഞ്ഞാല്‍ 'തിയേറ്ററില്‍ ഒരു പട്ടിയും ഇല്ല, അഞ്ചും ആറും പേരേയും വെച്ചാണ് ഷോ നടത്തുന്നത്. അവിടെ ആരും ഇല്ല. എന്താണ് എടുത്ത് വെച്ചിരിക്കുന്നത്. പെറ്റ തള്ള സഹിക്കൂല. ഈ മോഹന്‍ലാലിനൊക്കെ വേറെ പണിയില്ലേ' എന്നാണ് അവരുടെ മറുപടിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അടുത്ത ഒരു കൂട്ടർ വിളിച്ച് മലൈക്കോട്ടെ വാലിബന്‍ നിർബന്ധമായും കാണമെന്ന് പറയുന്നു. ആ ചിത്രം ഓടാതിരിക്കാന്‍ എതിർ ഗ്രൂപ്പുകാർ മനപ്പൂർവ്വം പ്രവർത്തിക്കുന്നുണ്ട്. മനോഹരമായ പടമാണ്. ലാലേട്ടന്റെ പടമായതുകൊണ്ട് ഒടാന്‍ സമ്മതിക്കുന്നില്ലെന്നും അവർ പറയുന്നു. എനിക്ക് പറയാനുള്ളത് നല്ല പടമായാല്‍ ഏത് പടവും ഓടും. ആരുടെ പടവും ആർക്കും തകർക്കാന്‍ കഴിയില്ലെന്നതാണ് തന്റെ വിശ്വാസം.
ഈ ആരാധകരെ മോഹന്‍ലാലും മമ്മൂട്ടിയും നിയന്ത്രിക്കേണ്ടതുമാണ്. ഇപ്പോള്‍ മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 'എല്‍ജെപിയുടെ പടങ്ങളൊക്കെ അഭിനയിക്കാന്‍ അറിയാവുന്നവർക്ക് പറഞ്ഞിട്ടുള്ളതാണ്' എന്നാണ് മമ്മൂട്ടിയുടെ ആരാധകർ പറയുന്നത്. മമ്മൂട്ടി നന്‍പകല്‍ നേരത്തിലൂടെ അത് തെളിയിച്ചിട്ടുണ്ട്. ഇതൊന്നും അറിയാത്തവന്‍ അഭിനയിച്ചാല്‍ പരാജയമാകുമെന്നും അവർ പറയുന്നു. അവർ ഉദ്ദേശിക്കുന്നത് മോഹന്‍ലാലിനേയാണ്.
മമ്മൂട്ടിയെ ആരാധിക്കുന്നു എന്ന് കരുതിയിട്ട് മോഹന്‍ലാലിനെക്കുറിച്ച് ഇങ്ങനെ പറയാമോ. ഇതൊക്കെ മമ്മൂട്ടി അല്ലെങ്കില്‍ ജോർജോ, ആന്റോ ജോസഫും നിയന്ത്രിക്കണം. മോഹന്‍ലാലിനെക്കുറിച്ച് മാത്രമല്ല, മമ്മൂട്ടിയെക്കുറിച്ചും ഇങ്ങനെ പറയരുത്. കഴിഞ്ഞ നാല്‍പ്പത് വർഷത്തോളമായി മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഇവരാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.












Click it and Unblock the Notifications