രാവണപ്രഭുവിലെ നായികയും ജാനകി പക്ഷെ...അക്കാര്യത്തിലും ചിറ്റമ്മ നയം'; തമ്പി ആന്റണി
സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന പേരിനെ ചൊല്ലിയുള്ള വിവാദം കടുക്കുകയാണ്. ജാനകി എന്ന പേര് മാറ്റാതെ സിനിമയ്ക്ക് പ്രദർശനാനുമതി നൽകില്ലെന്നാണ് കേന്ദ്ര സെൻസർ ബോർഡ് വ്യക്തമാക്കിയത്. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിക്കുകയാണ് നിർമ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'സുരേഷ് ഗോപിയുടെ JSK: Janaki vs State of Kerala എന്ന സിനിമയോടനുബന്ധിച്ചുള്ള വിവാദം കണ്ടപ്പോള്‍ ജനകീ ജാനേ... എന്ന പ്രശസ്തമായ ഒരു പാട്ടാണ് ഓര്‍മ്മ വരുന്നത്. ഇന്നാണെങ്കില്‍ ആ പാട്ടുപോലും നിരോധിക്കേണ്ടി വരുമായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല.

ജാനകി എന്ന പേരിലുള്ള ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്, പ്രകാശ് ബാരെയുംകൂടി നിര്‍മാണപങ്കാളിയായ ഈ സിനിമയുടെ സംവിധായകനും തിരകഥാകൃത്തും എം.ജി. ശശിയായിരുന്നു. ചെറിയകുട്ടിയായ നായിക, ജാനകിയെ ജാനു എന്നുമാത്രമേ ആ സിനിമയില്‍ എല്ലാവരും വിളിച്ചിട്ടുള്ളു. അതുകൊണ്ടാണോ സെന്‍സര്‍ ബോര്‍ഡ് വെറുതെ വിട്ടത് എന്നൊരു സംശയം ഇപ്പോള്‍ തോന്നാന്‍ കാരണം JSK എന്ന മൂവിയെ ചൊല്ലിയുള്ള വിവാദംതന്നെയാണ്.
സുരേഷ് ഗോപിയുടെ JSK യില്‍ ജാനകി എന്ന് പതിനാലു പ്രാവശ്യം വിളിക്കുന്നുണ്ടുപോലും. ആദ്യ സിനിമ മുതല്‍ ഇങ്ങനെ ദൈവങ്ങളുടെ പേരുകള്‍ ഉള്ള സിനിമകള്‍ക്കു കയ്യും കണക്കുമില്ല. ജനശ്രദ്ധ പിടിച്ചുപറ്റിയ രാവണപ്രഭുവിലെ നായിക ജാനകി ആയിരുന്നു. എല്ലാവരുടെയും പേരുകള്‍ ഏതെങ്കിലുമൊക്കെ ദൈവങ്ങളുടേതാണ്, ജാനകി സീതയാണ് അതുപോലേ എല്ലാ ദൈവങ്ങളുടെ പേരുകള്‍ക്കും ഒന്നിലധികം പര്യായങ്ങള്‍ ഉണ്ട്.
അബ്രഹാം എന്നു പേരിട്ടാല്‍ മൂന്നു മതങ്ങളുമായിട്ടു ബന്ധപ്പെട്ടതാണ്. ഇതിനു മുന്‍പും പേരുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരദ്ധ്യാപകന്‍ പേരെഴുതിയതിന്റെ പരിണതഫലം നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. മൃഗങ്ങളുടെ കാര്യത്തിലും സെന്‍സര്‍ ബോര്‍ഡ് ചിറ്റമ്മനയമാണ് കാണിക്കുന്നത്. ഏതു വളര്‍ത്തു മൃഗങ്ങളെയും കൊന്നു തിന്നാം, പക്ഷെ സിനിമയില്‍ കാണിച്ചാല്‍ നൂറുകൂട്ടം നൂലാമാലകളാണ്. ഇതൊക്കെ ഇന്ത്യയിലെ സിനിമകള്‍ക്കു മാത്രമേയുള്ളു എന്നതാണ് ഏറ്റവും വിചിത്രം.
വന്നുവന്നിപ്പോള്‍ സാക്ഷരകേരളം മതത്തിന്റയും സുംബാ ഡാന്‍സിന്റെയും പേരില്‍ നൂറ്റാണ്ടുകള്‍ പിറകോട്ടു പോവുകയാണ് എന്നാണിപ്പോള്‍ തോന്നുന്നത്', അദ്ദേഹം കുറിച്ചു. അതേസമയം വിവാദം മനപ്പൂർവ്വം സൃഷ്ടിക്കുന്നതാണെന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ പറയുന്നത്. ഇപ്പോഴത്തെ വിവാദം ബാലിശമാണെന്നും ഹിന്ദു മതം താലിബാൻ മതമാണ് എന്ന് സ്ഥാപിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികല പറഞ്ഞു. ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം ഇങ്ങനെ
'#ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദം സെൻസർ ബോർഡിൻ്റെ സൃഷ്ടിയാണ് . തികച്ചും ബാലിശമായ വാദമാണ് #സെൻസർബോർഡ് ഉന്നയിക്കുന്നത്. ഹിന്ദുമതം താലിബാൻ മതമല്ല. അങ്ങനെയാണെന്ന് സ്ഥാപിക്കാൻ നടത്തുന്ന ആസൂത്രിതമായ ശ്രമമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.
#രാമസിംഹൻൻഅബൂബക്കറിൻ്റെ പുഴമുതൽ പുഴ വരെ എന്ന സിനിമക്കു മുന്നിൽ ഉരുക്കു കോട്ടകൾ കെട്ടാൻ ശ്രമിച്ചതും ഇതേ കേന്ദ്ര സെൻസർ ബോർഡാണ്.
രാമനും സീതയും കൃഷ്ണനും ഒക്കെ ഇവിടെ ഏത് സാധാരണക്കാരനും ഇടുന്ന പേരുകളാണ്. ഹിന്ദുക്കൾ ഇടുന്ന പേരുകളിൽ 90% വും ദൈവീക നാമങ്ങളാണ്. ആ പേരുള്ളവർ പലപ്പോഴും പല കേസിലും പെടും. എന്നു വെച്ച് കേസെടുക്കാതിരിക്കാൻ പറ്റുമോ ? CPMൻ്റെ ജനറൽ സെക്രട്ടറി സീതാരാമനായിരുന്നില്ലേ? അദ്ദേഹം വിമർശനാതീതനായിരുന്നോ?
സെൻസർ ബോർഡിനെപ്പറ്റിയും അതിലെ അംഗങ്ങളെപ്പറ്റി കൂടി ഒരു പുനർവിചിന്തനം നടത്താൻ കേന്ദ്രഗവണ്മെൻ്റ് തയ്യാറാകേണ്ട സ്ഥിതി വന്നിരിക്കുന്നു'.












Click it and Unblock the Notifications