'മോഹൻലാൽ ഓപ്പണായി പറഞ്ഞല്ലോ എന്താണ് ചോദിച്ചതെന്ന്, മോഹൻലാലിനും മമ്മൂട്ടിക്കും വീഴ്ചയുണ്ടായി'; ഭാഗ്യലക്ഷ്മി
ഡബ്ല്യുസിസിക്കെതിരെ വിമർശനവുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി രൂപീകരിച്ചിട്ട് ഇത്രയും വർഷമായിട്ട് സംഘടനാപരമായി അവരുടെ അടുത്ത ചുവടുവെപ്പ് എന്തായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. നല്ല സ്വാധീനമുള്ള കഴിവുതെളിയിച്ച നടിമാരുടെ കൂട്ടായ്മയാണ് ഡബ്ല്യുസിസി . അവർ വിചാരിച്ചാൽ പല കാര്യങ്ങളിലും ഇടപെടാൻ സാധിക്കുമായിരുന്നുവെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞു.
'ഹേമ കമ്മിറ്റിയിൽ മൊഴി കൊടുത്ത സ്ത്രീകളോട് എന്താണ് കമ്മിറ്റി ചോദിച്ചതെന്ന് ഞാൻ തിരക്കിയിരുന്നു, ലൈംഗിക ചൂഷണം ഉണ്ടോയെന്നായിരുന്നു ചോദ്യം. ലൈംഗിക ചൂഷണം മാത്രമല്ല അടിസ്ഥാന സൗകര്യം മുതൽ സുരക്ഷിതത്വം വരെ ആവശ്യമുണ്ട്. പക്ഷെ ഇതൊന്നും ചോദിച്ചില്ല. മോഹൻലാൽ വരെ ഓപ്പണായി പറഞ്ഞല്ലോ ഇതാണ് ചോദിച്ചതെന്ന്.

സ്ത്രീ കൂട്ടായ്മ അല്ല, സ്ത്രീ സംഘടനയാണ് ഇവിടെ ഉണ്ടാകേണ്ടത്. അടിസ്ഥാനവർഗ തൊഴിലാളികൾ മുതൽ അതിൽ ഉണ്ടാകണം. ഡബ്ല്യുസിസി രൂപീകരിച്ചിട്ട് ഇത്രയും വർഷമായിട്ട് സംഘടനാപരമായി അവരുടെ അടുത്ത ചുവടുവെപ്പ് എന്തായിരുന്നു. ഇന്നും ഇവിടെയുള്ള സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങൾ പറയാനൊരു ഇടമില്ല. ഡബ്ല്യുസിസിക്ക് പലതും ചെയ്യാൻ പറ്റും. അവർ ഇവിടുത്തെ നായികമാരാണ്. ഡബ്ല്യുസിസിയിലെ അംഗങ്ങൾ നല്ല സ്വാധീനമുള്ളവരാണ്. കഴിവ് തെളിയിച്ച, മാർക്കറ്റ് വാല്യു ഉള്ള സ്ത്രീകളാണ്. അതുകൊണ്ട് തന്നെ അവർക്ക് ഒരുപാട് കാര്യങ്ങൾ ഇതിൽ ചെയ്യാൻ പറ്റുമായിരുന്നു. പക്ഷെ അവർ ഒരു തുമ്പേ പിടിച്ചിട്ടുള്ളൂ. ഇനിയും അവർക്ക് സമയം ഉണ്ട്. അവർ വിചാരിച്ചാൽ ഇവിടെയൊരു വിപ്ലവം ഉണ്ടാക്കാൻ സാധിക്കും. ഞാനതിന്റെ ഭാഗമായിരിക്കില്ലെങ്കിൽ കൂടി അവരെ പിന്തുണക്കും.
മോഹൻലാലും മമ്മൂട്ടിയുമൊക്കെ വിചാരിച്ചിരുന്നുവെങ്കിൽ ഈ വിഷയങ്ങൾ കുറേക്കൂടിയൊക്കെ ഭംഗിയായി ഡീൽ ചെയ്യാൻ അവർക്ക് സാധിച്ചേനെ. അത്രയേറെ സ്വാധീനമുള്ള, ഈ മേഖലയെ ഭരിക്കുന്നവരാണവർ. പല വിഷയത്തിലും അവർ അഭിപ്രായം പറയില്ല. നടിയുടെ വിഷയത്തിൽ പോലും അവർ സംസാരിച്ചില്ല. സംഘടനയിലെ ഭൂരിഭാഗം സ്ത്രീകളും മൗനത്തിലായിരുന്നു. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ശബ്ദത്തിന് കുറെക്കൂടി ശ്രദ്ധ കിട്ടും. ഗൗരവം കിട്ടും. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോട് കൂടി ഏറ്റവും കൂടുതൽ ഡാമേജ് ഉണ്ടായിരിക്കുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഫോക്കസ് മാറിപ്പോയി. സിനിമ മേഖലയെ അടിച്ചാക്ഷേപിക്കുന്ന അവസ്ഥയാണ് നടക്കുന്നത്. നടി രാധികയെ പോലെയുള്ളവരൊന്നും അവർ ഇപ്പോൾ പറഞ്ഞ രീതിയിൽ സംസാരിക്കരുത്. കാരണം അവർ എല്ലാ രീതിയിലും സ്വാധീനം ഉള്ള വ്യക്തിയാണ്. രാഷ്ട്രീയപരമായിട്ടാണെങ്കിലും സിനിമ-ടെലിവിഷൻ മേഖലയിലുമൊക്കെ സ്വാധീനമുള്ളയാളാണ്.
എന്തുകൊണ്ട് ഈ വിഷയം റിപ്പോർട്ട് ചെയ്തില്ലെന്ന് ചോദിച്ചപ്പോൾ അവർ ചോദിച്ചത് ഞാൻ എന്തിന് ചെയ്യണം എന്നാണ്. ഇത് പറഞ്ഞ അവർ സ്ത്രീ വിരുദ്ധയല്ല, പക്ഷെ ഞാൻ സ്ത്രീ വിരുദ്ധയാകുന്നു. ഷൈൻ ടോം ചാക്കേ പറയുന്ന സ്ത്രീ വിരുദ്ധതയൊക്കെ ആളുകള് ആസ്വദിക്കുന്നു. അലൻസിയർ പറഞ്ഞപ്പോൾ ഡബ്ല്യുസിസിയൊന്നും മിണ്ടിയിട്ടില്ല. അത് എന്തുകൊണ്ട്.സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം നായികയുടെ പാന്റ് പിടിച്ചുവെന്ന് പറഞ്ഞ് വിവാദമാക്കിയവരാണ് ഡബ്ല്യുസിസിയുടെ അംഗങ്ങൾ. അലൻസിയർ അവാർഡ് വിവാദത്തിൽ ഡബ്ല്യുസിസി പക്ഷെ പ്രതികരിച്ചിട്ടില്ല', ഭാഗ്യലക്ഷ്മി പറഞ്ഞു.












Click it and Unblock the Notifications