അമ്മയിൽ മോഹൻലാലുമായി ഉണ്ടായ തർക്കം അരമണിക്കൂറോളം നീണ്ടു, അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു'; ദേവൻ പറയുന്നു
കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന താരങ്ങളിൽ ഒരാൾ നടൻ ദേവനാണ്. ഓഗസ്റ്റ് 15 നാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ മത്സരിച്ചതെന്ന് വ്യക്തമാക്കുകയാണ് ദേവൻ. വേൾഡ് മൂവി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
എന്റെ സ്വപ്നത്തിൽ പോലും അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാൽ ഇതിനൊരു പ്രത്യേക സാഹചര്യം ഉണ്ടായി. അതാണ് ഇപ്പോൾ മത്സരിക്കാനുളള തീരുമാനം. കഴിഞ്ഞ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുന്നത്. അതിന് ശേഷമാണ് രാജിയും തുടർന്ന് അഡ്ഹോക്ക് കമ്മിറ്റിയും രൂപീകരിക്കുന്നത്. അതിന് ശേഷമാണ് തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്.

അന്ന് സ്റ്റേജിൽ വെച്ച് ഞാൻ ഇനി ഇല്ലെന്ന കടുത്ത തീരുമാനത്തിലേക്ക് മോഹൻലാൽ പോയി. എല്ലാവരും ഒരുമിച്ച് അതിനെ എതിർത്തു.അദ്ദേഹം അഡമെന്റ് ആയിരുന്നു. ഞങ്ങളും ലാലും തമ്മിലുള്ള തർക്കം തന്നെ അരമണിക്കൂറോളം നീണ്ടു. ലാൽ പറയുന്നത് ഞാൻ ഒരു കാരണവശാലും ഞാൻ ഇനി പ്രസിഡന്റ് ആകില്ല. ആർക്ക് വേണമെങ്കിലും ആകാം, സ്ത്രീകൾ വരണമെന്ന് ചിലർ പറയുന്നുണ്ട്, ആയിക്കോട്ടെ സ്ത്രീകൾ വരട്ടെ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് അടുത്ത ഇലക്ഷൻ എന്നത് തീരുമാനം ആകുന്നത്.
അപ്പോഴും എന്റെ പ്രതീക്ഷ ഇലക്ഷനിൽ ലാൽ മത്സരിക്കും എന്ന് തന്നെയാണ്. കാരണം ലാലിന് നമ്മളെ ഇട്ടിട്ടിട്ട് പോകാൻ മനസുവരില്ല എന്ന് ഞാൻ കരുതി. ലാലിന് മാത്രമല്ല, മമ്മൂട്ടി, സുരേഷ് ഗോപി ഇവർക്കൊന്നും സാധിക്കില്ല. അത്രയും ആത്മബന്ധമാണ് അവർക്ക് അമ്മയുമായിട്ട്. ആ ഇമോഷൻ ആർക്കും മനസിലാകില്ല.
നോമിനേഷൻ കൊടുക്കാനുള്ള ലാസ്റ്റ് തീയതി വന്നപ്പോഴാണ് ഞാൻ അറിയുന്നത് മോഹൻലാൽ നോമിനേഷൻ കൊടുത്തിട്ടില്ലെന്ന്. എനിക്ക് അത് വളരെ ഷോക്കായി പോയി. ലാലിന് ഇത്രേം വേദനിച്ചോയെന്ന് തോന്നിപ്പോയി. ലാലുമായി മുൻപ് ഞാൻ സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഞാൻ ഇനി വരില്ല, ഞാൻ എന്തിനാണ് വരുന്നത് എന്നാണ്. കണ്ണ് നിറഞ്ഞാണ് ഇത് അദ്ദേഹം പറയുന്നത്. ലാലിനെ പോലുള്ള വലിയ നടനാണ് നമ്മളോട് ഇത് പറയുന്നത്.
അദ്ദേഹം നോമിനേഷൻ നൽകിയില്ലെന്ന് കണ്ടപ്പോൾ ശരിക്കും ഞാൻ ഭയന്നു, അമ്മ അനാഥമായി പോകുമോയെന്ന് പേടിച്ചു. എന്നെ ഭയപ്പെടുത്തിയത് അമ്മ എന്ന സംഘടന ആർക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്നാണ്. മോഹൻലാലിനോ മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ അമ്മയെ ആവശ്യമില്ല. അമ്മയിലെ 375 പേർക്ക് തൊഴിലില്ല. അവരെ സഹായിക്കുകയെന്നതാണ് അസോസിയേഷന്റെ ലക്ഷ്യം.
ലാൽ പോയിക്കഴിഞ്ഞാൽ എന്താകും സ്ഥിതി എന്ന് തോന്നിപ്പോയി. ഈ സമയത്ത് കുറേപേർ എന്നെ വിളിക്കുന്നുണ്ട്. നീ വാടാ , ഇല്ലെങ്കിൽ നമ്മുടെ അമ്മ നമ്മുക്ക് നഷ്ടപ്പെട്ട് പോകും എന്നാണ് അവർ പറയുന്നത്. 370 പേർ അനാഥരായി പോകും. 5000 രൂപ മാസ പെൻഷൻ വാങ്ങുന്ന 120 പേരോളം ഉണ്ട്, മെഡിക്കൽ കിറ്റ് കിട്ടുന്നവർ ഉണ്ട്. ഇതിന് മാത്രം 11 ലക്ഷം രൂപയാണ് ചെലാകുന്നത്. ഇതുകൂടാതെ ഇൻഷുറൻസ്, കല്യാണം, മരണം, ആക്സിഡന്റ് എന്ന് പറഞ്ഞ് വേറെ. സംഘടന വീട് വെച്ച് കൊടുത്തിട്ടുണ്ട്. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ബാധിക്കുക ഇവരെയൊക്കെയാണ്.
മത്സരിക്കണം എന്ന് എന്നോട് പറയുമ്പോൾ ഇവരുടെയൊക്കെ മുഖമാണ് എന്റെ മനസിൽ വന്നത്. എന്ത് റിസ്ക് എടുത്താലും മത്സരിക്കാം എന്ന് അങ്ങനെയാണ് തീരുമാനിക്കുന്നത്. നോമിനേഷൻ ക്ലോസ് ചെയ്യാൻ ഒരു മണിക്കൂർ ബാക്കി നിൽക്കെയാണ് ഞാൻ പത്രിക കൊടുത്തത്', ദേവൻ പറഞ്ഞു.












Click it and Unblock the Notifications