നർത്തകിയുമായി മോതിരം മാറൽ, മോഹൻലാൽ ചൂടായി, ആ നടനെ സിനിമയിൽ നിന്ന് തെറിപ്പിച്ചു, പല്ലിശ്ശേരിയുടെ വെളിപ്പെടുത്തൽ
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങി മലയാളത്തിലെ ഏറ്റവും മുതൽമുടക്കുളള പടമായ എംപുരാനിൽ എത്തി നിൽക്കുമ്പോഴും സിനിമാരാധകരുടെ ഏറ്റവും പ്രിയപ്പെട്ട നടനായി തുടരുകയാണ് മോഹൻലാൽ. ലാലേട്ടനെന്ന് വിളിക്കുമ്പോൾ അദ്ദേഹത്തെ സ്വന്തം വീട്ടിലെ ജ്യേഷ്ഠനായി കാണുന്നവരാണ് ആരാധകർ. അതുകൊണ്ട് തന്നെ മോഹൻലാലിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങളും വലിയ തോതിൽ ചർച്ചയാകാറുണ്ട്.
സുചിത്രയുമായുളള വിവാഹത്തിന് മുൻപ് മോഹൻലാലിനേയും ഒപ്പം അഭിനയിച്ച പല നായികമാരേയും ചേർത്ത് പ്രണയ വാർത്തകളും വിവാഹ വാർത്തകളും അടക്കം പ്രചരിക്കുന്നത് പതിവായിരുന്നു. അത്തരത്തിൽ ഒരു വാർത്തയായിരുന്നു രാജകുടുംബത്തിലെ നർത്തകിയായ യുവതിയുമായി ലാലിന്റെ മോതിരംമാറ്റം കഴിഞ്ഞു എന്നത്. ഈ സംഭവവും അതിന് പിന്നാലെ നടന്നത് എന്തെന്നും ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമാ ലേഖകൻ ആയ പല്ലിശ്ശേരി.

പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ: '' മോഹന്‍ലാലിനെ കുറിച്ച് ഒരു വാര്‍ത്ത വന്നു. ഒരു രാജകുടുംബത്തിലെ നര്‍ത്തകിയുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്ത. മോഹന്‍ലാലും അവരും മോതിരം മാറി എന്നായിരുന്നു. മോഹന്‍ലാലിന്റെ വിവാഹത്തിന് മുന്‍പാണ്. ആ വാര്‍ത്ത ശരിയല്ലെന്ന് താന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് കിട്ടിയ വാര്‍ത്തയാണെും ശരിയാണെന്നും എംഡി പറഞ്ഞതിനാല്‍ അത് കൊടുത്തു.
അത് കഴിഞ്ഞ് മോഹന്‍ലാല്‍ ചൂടായിട്ട് വിളിച്ചു. എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്തും എഴുതാം. പക്ഷേ സിനിമാക്കാരി അല്ലാത്ത ഒരു സ്ത്രീയെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. അതിന് നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും. ഇന്ന് മുതല്‍ എന്റെ സിനിമയുടെ പരസ്യങ്ങളൊന്നും നിങ്ങള്‍ക്ക് തരില്ല. എന്റെ ഫോട്ടോസ് ഒന്നും എടുക്കാന്‍ പാടില്ല, എന്ന് പറഞ്ഞു.
അത് കഴിഞ്ഞ് തമ്പി കണ്ണന്താനത്തിന്റെ പടം തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുകയാണ്. കൊല്ലം മോഹനന്‍ ആയിരുന്നു തനിക്കൊപ്പം. മോഹന്‍ലാലിന്റെ ഫോട്ടോ എടുക്കാന്‍ നോക്കാന്‍ മോഹനോട് പറഞ്ഞു. അപ്പോഴേക്ക് ലാല്‍ തങ്ങളെ കണ്ടു. എന്റെ ഫോട്ടോ ആരും എടുക്കരുത്, എന്റെ ഫോട്ടോ കവറടിച്ച് ആരും കാശുണ്ടാക്കേണ്ട എന്ന് പറഞ്ഞു. അപ്പോള്‍ താനും അത് പോലെ ഉച്ചത്തില്‍ പറഞ്ഞു. ''നാന ചിലവാകുന്നത് നടികളുടെ പടം ഇട്ടിട്ടാണ്. നിങ്ങളുടെ അഹങ്കാരം മാറ്റി വെക്ക്. ആറ് മാസം ഇനി നിങ്ങളുടെ പടം കവര്‍ അടിക്കില്ല''.
പ്രശ്‌നം ഉണ്ടെങ്കിലും ലാല്‍ ദ്രോഹിക്കില്ല. അങ്ങനെയൊരു ക്വാളിറ്റി അദ്ദേഹത്തിനുണ്ട്. വേറൊരു വാര്‍ത്തയും വന്നു. അത് കുറച്ച് കൂടി രൂക്ഷമായിരുന്നു. കടത്തനാടന്‍ അമ്പാടി ഷൂട്ട് നടക്കുമ്പോള്‍ തന്നെ വിളിച്ചു. ലാല്‍ ഉളളത് കൊണ്ട് താന്‍ വരുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍ വരൂ പ്രശ്‌നമൊക്കെ തീര്‍ക്കാം എന്ന് പറഞ്ഞത് കൊണ്ട് താന്‍ പോയി. ലാല്‍ പറഞ്ഞു, എനിക്ക് പല്ലിശ്ശേരിയോട് ഒരു പിണക്കവും ഇല്ല. ആ വാര്‍ത്ത പല്ലിശ്ശേരിക്ക് ആര് കൊടുത്തു. അത് മാത്രം അറിഞ്ഞാല്‍ മതി.
''ലാലേ അത് ഞാന്‍ പറയില്ല. അത് വിശ്വാസ വഞ്ചനയാണ്. നിങ്ങളും മമ്മൂട്ടിയും ഒക്കെ തനിക്ക് വാര്‍ത്ത തന്നിട്ടുണ്ട്. ഇന്നേ വരെ ആരുടെയെങ്കിലും പേര് പറഞ്ഞിട്ടുണ്ടോ''. അങ്ങനെ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ കൊച്ചിന്‍ ഹനീഫ വന്നു. ഇത് തീര്‍ക്കെഡേയ് എന്ന് പറഞ്ഞു. ഹനീഫയും ഞാനും സഹോദരന്മാരെ പോലെയാണ്. നിങ്ങളുടെ പേര് പറയട്ടേ ഞാന്‍ എന്ന് ഹനീഫയോട് ചോദിച്ചു. പേര് പറഞ്ഞാല്‍ ലാല്‍ പ്രതികാരം ചെയ്യുമെന്ന് എനിക്കറിയാം.
അവസാനം ലാല്‍ പറഞ്ഞു, ആ പേര് വേറെ ഒരാളോട് പറയില്ല എന്ന്. നമ്മള്‍ രണ്ട് പേരും മാത്രമേ അറിയൂ. അങ്ങനെ താന്‍ ആളുടെ പേര് പറഞ്ഞു. അപ്പോള്‍ ലാല്‍ പറഞ്ഞു, അയാള്‍ തന്നെ ആയിരിക്കുമെന്ന് എനിക്ക് മനസ്സിലായിരുന്നു. പക്ഷേ ഊഹം വെച്ച് പറയാന്‍ പാടില്ലല്ലോ എന്ന്. അത് കഴിഞ്ഞ് കുറേക്കാലത്തേക്ക് ആ നടന്‍ മോഹന്‍ലാലിന്റെ പടത്തില്‍ ഇല്ലായിരുന്നു. മോഹന്‍ലാലിന്റെ സിനിമയില്‍ സ്ഥിരമായി ഉണ്ടായിരുന്ന ഒരു നടന്‍ ആയിരുന്നു. ലാല്‍ അകറ്റി നിര്‍ത്തേണ്ടവരെ അകറ്റി നിര്‍ത്തും''.












Click it and Unblock the Notifications