മോഹന്‍ലാല്‍ എംജി കോളേജിലെ എസ്എഫ്‌ഐക്കാരനായിരുന്നു, ഞാന്‍ സംഘപ്രവര്‍ത്തകനും; സന്തോഷ് പറയുന്നു
വില്ലന്‍ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ നടനാണ് സന്തോഷ് കെ നായര്‍. 1982 ല്‍ ഇത് ഞങ്ങളുടെ കഥ എന്ന സിനിമയിലൂടെയാണ് സന്തോഷ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളില്‍ അദ്ദേഹം പ്രതിനായകനായും സഹനടനായും തിളങ്ങി. ഇപ്പോഴിതാ തന്റെ കോളേജ് പഠനകാലത്തെ ഓര്‍മകള്‍ പങ്ക് വെക്കുകയാണ് അദ്ദേഹം.
കാന്‍ മീഡിയ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എംജി കോളേജില്‍ മോഹന്‍ലാല്‍ തന്റെ സീനിയറായിരുന്നു എന്നും ജഗദീഷ് താന്‍ പഠിക്കുന്ന സമയത്താണ് അവിടെ അധ്യാപകനായി എത്തുന്നത് എന്നും സന്തോഷ് പറയുന്നു. സന്തോഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഞാനും ലാലും ഒരേ കാലഘട്ടത്തിലാണ് എംജി കോളേജില്‍ പഠിക്കുന്നത്. ഞാന്‍ ബിഎസ് സി മാത്തമാറ്റിക്‌സ് ആയിരുന്നു. മോഹന്‍ലാല്‍ കൊമേഴ്‌സ് ആയിരുന്നു. പ്രീഡിഗ്രി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അത് കഴിഞ്ഞിട്ട് വേഗം എഞ്ചിനീയറാകാനുള്ള ത്വരയില്‍ ഞാന്‍ ചിന്മയ ക്ലാസില്‍ പോയി ചേര്‍ന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസിലായി എനിക്ക് അത് പറ്റില്ല എന്ന്. പിന്നെ തിരിച്ച് വന്ന് ബിഎസ്സിക്ക് ചേര്‍ന്നു.
അങ്ങനെ വന്നപ്പോള്‍ ലാല്‍ ഒരു വര്‍ഷം സീനിയറായി. ഞങ്ങള്‍ ഒരേ പ്രായമാണ്. നാലഞ്ച് മാസത്തിന്റെ വ്യത്യാസമേ ഉള്ളൂ. ഞാന്‍ അവിടെ മാഗസിന്‍ എഡിറ്ററൊക്കെ ആയിട്ടുള്ള ആളായിരുന്നു. അപ്പോള്‍ വേണമെങ്കില്‍ കോളേജില്‍ കുട്ടി ഹീറോ കളിച്ച് നടന്നു എന്നൊക്കെ പറയാം. ബുള്ളറ്റിലൊക്കെ കറക്കവുമൊക്കെ ആയിട്ട് പോയിരുന്നു. മോഹന്‍ലാല്‍ എസ്എഫ്‌ഐയുടെ ഭാഗമായിരുന്നു.
എസ്എഫ്‌ഐ എന്ന് പറയുമ്പോള്‍ ഇന്നത്തെ പോലെ തന്നെ അന്നും അതിന്റേതായിട്ടുള്ള ടെററൊക്കെ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ പാര്‍ട്ടിയുമായിട്ട് അധികം അടിയും പിടിയും നടന്നിട്ടില്ല. ഞാന്‍ ഡിഎസ്‌യു ആയിരുന്നു. അന്ന് എന്‍എസ്എസിന്റെ ഒരു പാര്‍ട്ടി ഉണ്ടായിരുന്നു എന്‍ഡിപി. അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു ഡിഎസ് യു. എബിവിപിയല്ല. എല്ലാവരും പറയും ഞാന്‍ എബിവിപിയാണ് എന്ന്.
എബിവിപി അന്നും ഉണ്ട്. പക്ഷെ അവര്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കില്ല. തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ ഡിഎസ്‌യുവില്‍ ആയത്. ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു. ഞാന്‍ ശാഖയിലുണ്ടായിരുന്നു. ശിക്ഷക്, മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു. പിന്നീട് സിനിമയില്‍ എത്തി. സിനിമയില്‍ എത്തിയതോടെ ദിവസും ശാഖയില്‍ വരാന്‍ പറ്റില്ലല്ലോ. കോളേജ് ജീവിതത്തില്‍ ഞാന്‍ ഹീറോയും മോഹന്‍ലാല്‍ വില്ലനുമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.
ഞാന്‍ അന്ന് പാര്‍ട്ടിയുടെ പ്രസിഡന്റാണ്. കാരണം നാലഞ്ച് പേരെ ഉള്ളൂ പാര്‍ട്ടിയില്‍. ഞാന്‍ ഫൈനല്‍ ഇയര്‍ പഠിക്കുമ്പോഴാണ് ജഗദീഷ് അവിടെ അധ്യാപകനായി വരുന്നത്. അദ്ദേഹം എംകോം കഴിഞ്ഞ് എസ്പിജിയില്‍ എങ്ങാനും വര്‍ക്ക് ചെയ്തിട്ടാണ് അവിടെ ലക്ചറര്‍ ആയി വന്നത്. കൊമേഴ്‌സ് ആയത് കൊണ്ട് അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷെ ഒരു ടൂര്‍ പോയപ്പോള്‍ ഞങ്ങളുടെ കൂടെ വന്നിരുന്നു.
അന്ന് എസ്എഫ്‌ഐക്കാര്‍ ടൂര്‍ നടത്തി. അവരുടെ കൂടെ പോകില്ല എന്നുള്ള എന്റെ വാശിയില്‍ പ്രിന്‍സിപ്പൡനോട് പോയി പറഞ്ഞു. അദ്ദേഹം പറഞ്ഞു നിങ്ങളെ പത്ത് പേരെ മാത്രമായി വിടാന്‍ പറ്റില്ല എന്ന്. അങ്ങനെ രണ്ട് സാറുമാര് വേണം എന്ന് പറഞ്ഞിട്ടാണ് ജഗദീഷിനെ കൂടി കൊണ്ടുപോയത്,' സന്തോഷ് പറഞ്ഞു.












Click it and Unblock the Notifications