ഈ സിനിമയെപ്പറ്റി തന്നെയാണോ ഇത്രയും മോശം പറയുന്നത്; മോഹന്‍ലാലും ലിജോയും ശരിക്കും ഞെട്ടിച്ചു: ആർജെ സലീം
മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്രമായ അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ലെന്ന് ഒരുവിഭാഗം അവകാശപ്പെടുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം എന്ന നിലയില്‍ പൂർണ്ണമായി തൃപ്തി നല്‍കുന്നുവെന്നാണ് മറ്റൊരു വിഭാഗം വ്യക്തമാക്കുന്നത്.
ചിത്രത്തിനെതിരെ വ്യാപക സൈബർ ആക്രമണവും നടന്ന് വരുന്നുണ്ട്. ഇതിനിടയിലാണ് ആർജെ സലീം എന്നയാള്‍ മലൈക്കോട്ടെ വാലിബനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി മാറുന്നത്. ശരിക്ക് പറഞ്ഞാൽ ഈ സിനിമയെപ്പറ്റി തന്നെയാണോ സോഷ്യൽ മീഡിയയിൽ ഇത്രയധികം മോശം പരാമർശങ്ങൾ വരുന്നത് എന്നാലോചിച്ചു അത്ഭുതപ്പെട്ടുപോയി എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. ആർജെ സലീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നൂറായിരം നെഗറ്റീവ് കമന്റുകളുടെയും കളിയാക്കലുകളുടെയും ഇടയിൽ മലൈക്കോട്ടൈ വാലിബൻ കണ്ടു. എന്തൊരു സിനിമയാണിത്. അബ്സോലിയൂട്ടിലി എ ഗ്രേറ്റ് ഫിലിം. ശരിക്ക് പറഞ്ഞാൽ ഈ സിനിമയെപ്പറ്റി തന്നെയാണോ സോഷ്യൽ മീഡിയയിൽ ഇത്രയധികം മോശം പരാമർശങ്ങൾ വരുന്നത് എന്നാലോചിച്ചു അത്ഭുതപ്പെട്ടുപോയി.
സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കീഴിലെ ആദ്യത്തെ കുറച്ചു കമന്റുകളാണ് പിന്നീടത്തെ ഓഡിയൻസ് റിയാക്ഷൻ സെറ്റ് ചെയ്യുന്നത് എന്ന് പറയാറുണ്ട്. അതുപോലെയാണ് വാലിബനും. ആദ്യം കണ്ട കുറേപ്പേർ പ്രതീക്ഷിച്ച് ചെന്നത് മറ്റെന്തിനോ വേണ്ടിയാണു.
പുലിമുരുകനോ ലൂസിഫറോ അല്ല വാലിബൻ. എന്നാൽ ഈ രണ്ടു സിനിമകളിലെയും പോലെ ഗൂസ്ബമ്പ് മൊമെൻസും എന്നാൽ അതിനുവേണ്ടി സിനിമയുടെ ക്വാളിറ്റിയിലോ മേക്കിങിലോ യാതൊരു വിധ കോംപ്രമൈസുകളും ചെയ്തിട്ടില്ലാത്ത ലക്ഷണമൊത്തൊരു ക്‌ളാസിക്കൽ മാസ് സിനിമയാണ് വാലിബൻ. കൃത്യമായ ബിൽഡ് അപ്പും, പേ ഓഫും കോൺഫ്ലിക്റ്റും ചേർന്ന് വരുന്ന, ഫാന്റസിയുടെ കൗതുകം ഉടനീളമുള്ള വണ്ടർഫുൾ ഫിലിം.
സിനിമയെപ്പറ്റി മോശം അഭിപ്രായം പറഞ്ഞവർ എല്ലാവരും നുണ പറഞ്ഞു എന്നല്ല പറഞ്ഞു വരുന്നത്. സിനിമയിഷ്ടപ്പെടാത്ത നല്ലൊരു ശതമാനം ആളുകളും അങ്ങനെയൊരു ആസ്വാദനം പ്രോത്സാഹിപ്പിക്കപ്പെടുന്ന ചുറ്റുപാടിലല്ല ഈ സിനിമ കണ്ടതെന്ന് വ്യക്തമാണ്.ഈ സിനിമയുടെ മാർക്കറ്റിങ് പാളി, ഇങ്ങനെയൊരു സിനിമയ്‌ക്കെന്തിന് ഫാൻസ് ഷോ എന്നൊക്കെ പറഞ്ഞാണ് ഞാനും സിനിമയ്ക്ക് പോയത്. പക്ഷെ ഇത് വെറുതെ ഇഴഞ്ഞു നീങ്ങുന്ന, സിനിഫൈലുകൾക്ക് മാത്രം ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് എന്ന എന്റെ ധാരണയാണ് അമ്പേ തെറ്റിപ്പോയത്. എണീറ്റ് നിന്ന് കൈയ്യടിച്ചുപോകുന്ന മാസ് മൊമെൻസും അത്ഭുതപ്പെടുത്തുന്ന പെർഫെക്ഷനോടെയുള്ള അവതരണവും എന്റെ മുൻധാരണകളെ അപ്പാടെ തിരുത്തി.
മോഹൻലാലിനല്ലാതെ മറ്റൊരു നടനെയോ താരത്തിനെയോ സങ്കൽപ്പിക്കാനാവാത്ത വിധത്തിൽ അദ്ദേഹം വാലിബനെ അവതരിപ്പിച്ചിട്ടുണ്ട്. ലിജോ - മോഹൻലാൽ കോമ്പൊയ്ക്കല്ലാതെ പുൾ ഓഫ് ചെയ്യാൻ പറ്റാത്ത പ്രൊജക്റ്റാണ് വാലിബൻ. ലിജോയുടെ മാഗ്നം ഓപസ്. മോഹൻലാലിൻറെ കരിയറിലെ തന്നെ എടുത്തുപറയേണ്ടുന്ന സിനിമ. I am so proud of Mohanlal for adding this film to his filmography.
ഒരു ഫോക്‌ലോർ കഥ അവതരിപ്പിക്കുമ്പോൾ അതിനെ വിശ്വസനീയമാക്കുക, അതിലേക്ക് കാണികളെ ഇൻവോൾവ് ചെയ്യിപ്പിക്കുക, പ്രത്യേകിച്ച് മലയാളം പോലെയൊരു റീജ്യണൽ ഭാഷയിൽ അത്തരമൊരു അറ്റംപ്റ്റ് അതി കഠിനമായ ഒന്നാണ്. ഇതിനുമുൻപ് ഇങ്ങനെയൊരു ശ്രമത്തിൽ വിജയിച്ചത് ഒരുപക്ഷെ വേണുവിന്റെ ദയ മാത്രമാവും.
മലയാളികൾക്ക് അത്ര പരിചയമില്ലാത്ത നറേറ്റിവ് ശൈലിയാണ് ലിജോ ഉപയോഗിച്ചിരിക്കുന്നത്. വാലിബനും സംഘവും നിരന്തര യാത്രകളിലാണ്. അയാൾ എത്തിച്ചേരുന്ന സ്ഥലവും പരിസരങ്ങളുമാണ് ഘട്ടം ഘട്ടമായി സിനിമയുടെ ഉള്ളടക്കം. ഒരുപക്ഷെ അതാവാം പലരും സിനിമയ്ക്ക് നീളക്കൂടുതലുണ്ട് എന്ന് പരാതി പറയാൻ കാരണം. പക്ഷെ ആ ദൈർഖ്യം സിനിമ എല്ലാ വിധത്തിലും അർഹിക്കുന്നുണ്ട് എന്നതാണ് വസ്തുത.
ഞാൻ കണ്ട തീയറ്ററിലും ആളുകൾ കമന്റടിക്കുന്നുണ്ടായിരുന്നു, വളിപ്പൻ തമാശകൾ അങ്ങിങ്ങു പറയുന്നുണ്ടായിരുന്നു. എനിക്കവരുടെ മാനസികാവസ്ഥ മനസ്സിലാവുന്നേയില്ല. സിനിമയിലേക്ക് ഇൻവോൾവ് ആകാനുള്ള ഒരു ശ്രമവും നടത്താതെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അതേപടി നടപ്പിലാക്കുന്നവർ.
ഈ സിനിമ ഇഷ്ടപ്പെടാത്ത ഫാൻസിനോടും, മറ്റു താര ഫാൻസിനോടും മോഹൻലാൽ ഹേറ്റേഴ്സിനോടും ഒന്നും പറയാനില്ല. പക്ഷെ സിനിമയെ ഇഷ്ടപെടുന്ന, നല്ല സിനിമയെ ആസ്വദിക്കുന്നവരോട് പറയാനുള്ളത്, നിങ്ങൾ ഈ സിനിമ കണ്ടിട്ട് ഇഷ്ടപ്പെടാത്തത് നിങ്ങൾ സിനിമ കണ്ട ചുറ്റുപാടിന്റെ മാത്രം പ്രശ്നമാണ്, അല്ലാതെ സിനിമയുടെ കുഴപ്പമല്ല.
ഒരുപക്ഷെ നാളെ ഒരിക്കൽ ഈ സിനിമ, നിങ്ങളുടേതായ സൗകര്യങ്ങളോടെ കാണുമ്പോൾ നിങ്ങൾക്കത് മനസ്സിലാവും. ഇതിനെ മലങ്കൾട്ട് എന്നൊക്കെ വിളിക്കുന്ന കോക്കുമാർ സ്വന്തം നിലവാരമാണ് ഉറക്കെ വിളിച്ചുപറയുന്നത്. അല്ലാതെ സിനിമയുടേതല്ല. ഈ സിനിമ ഇനിയും കാണാത്തവരോട് പറയാനുള്ളത്, നിങ്ങൾ ഒരിക്കലും മിസ് ചെയ്തുകൂടാത്ത, മലയാളത്തിന്റെ അഭിമാനമെന്നു നമ്മൾ പറയേണ്ടുന്ന, ഒരു സിനിമയാണിത്. സിനിമയുടെ തീയറ്റർ വിധി എന്ത് തന്നെയാണേലും അതിൽ മാറ്റമില്ല. അതിനി ഭരദ്വാജ് രംഗൻ വന്നു പറയുന്നതുവരെ കാത്തിരിക്കണമെന്നില്ല. ഒരു നടനും സംവിധായകനും ഇതിനേക്കാൾ കൂടുതലൊന്നും പ്രേക്ഷകർക്ക് ഓഫർ ചെയ്യാനില്ല.












Click it and Unblock the Notifications