'ഞാനും ഒരു അതിജീവിത, ഹേമ കമ്മിറ്റിക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്', അത് സിനിമയായി വരുമെന്ന് പാർവ്വതി
താനും ഒരു അതിജീവിതയാണെന്ന് നടി പാര്‍വ്വതി തിരുവോത്ത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ പോയി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പറയാനുളളതൊക്കെ പറഞ്ഞുകൊണ്ടുളള ഒരു സിനിമ താന്‍ സംവിധാനം ചെയ്യുന്നുണ്ടെന്നും നാല് വര്‍ഷത്തോളമായി സിനിമ സംവിധാനം ചെയ്യാനുളള പരിശ്രമത്തിലാണെന്നും പാര്‍വ്വതി പറഞ്ഞു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാർവ്വതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സങ്കടം കലര്‍ന്ന സന്തോഷമാണ് ഉണ്ടായതെന്നും പാര്‍വ്വതി പറഞ്ഞു. നടി ആക്രമിക്കപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. 16 പേര്‍ മാത്രമുളള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അന്ന് സങ്കടം പങ്കുവെയ്ക്കുകയുണ്ടായി. അതില്‍ നിന്നാണ് പിന്നീട് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണം. മലയാള സിനിമയില്‍ ചരിത്രപരമായ മാറ്റം സംഭവിച്ചത് ഡബ്ല്യൂസിസിക്ക് മുമ്പും ശേഷവും അല്ല. അതിജീവിതയുടെ ഒരു തീരുമാനത്തിന് ശേഷമാണ് സിനിമാ രംഗത്തെ എല്ലാവരുടെ ജീവിതവും മാറിയത്.

ഓരോ തവണയും അമ്മ സംഘടനയുടെ യോഗത്തിന് പോയി പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍, അത് വിടൂ പാര്‍വ്വതീ.. നമ്മളൊരു കുടുംബമല്ലേ.. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസ്സൊക്കെ ഇട്ട് സദ്യയൊക്കെ കഴിച്ച് ഇങ്ങനെ പോകാം എന്നാണ് പറയുക. പഞ്ചായത്തിലൊക്കെ പണ്ടൊക്കെ കണ്ട് വരുന്ന രീതിയിലുളള വോട്ടെടുപ്പുകളാണ് അവിടെ നടക്കാറുളളത്.
അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ബാത്ത്‌റൂം സൗകര്യം നമ്മുടെ ജോലിസ്ഥലങ്ങളില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യാനും പെറ്റീഷനില്‍ അവര്‍ ഒപ്പുവെയ്ക്കാനുമൊക്കെ ഒരു കാരണമുണ്ട്. വളരെ സീനിയര്‍ ആയിട്ടുളള നടന്മാര്‍ക്ക് പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് ഇത് അവര്‍ക്ക് കൂടി ആവശ്യമുളള കാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് ആ ആവശ്യത്തെ പിന്തുണച്ചത്. അതുവരെ അത് അവരെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യം ആയിരുന്നില്ല. ഈ സംഭവത്തിന് ശേഷം തനിക്ക് ബാത്ത്‌റൂം പാര്‍വ്വതിയെന്ന് പേരും വീണെന്നും പാര്‍വ്വതി പറയുന്നു.












Click it and Unblock the Notifications