ബേസിലിന്റെ വാക്ക്: യഥാർത്ഥ അജേഷ് വരികയാണെങ്കില്‍ നഷ്ടമായ സ്വർണത്തിന്റെ പൈസ ഞങ്ങള്‍ നല്‍കും
തിയേറ്ററില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും അർഹമായ വലിയ വിജയം ലഭിക്കാതെ പോയ ചിത്രമാണ് പൊന്മാന്‍. ഒടിടി ഇറങ്ങിയപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത തിയേറ്ററില്‍ ലഭിച്ചിരുന്നെങ്കില്‍ ബേസിലിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം എളുപ്പത്തില്‍ 100 കോടി ക്ലബ്ബില്‍ അതും അല്ലെങ്കില്‍ കുറഞ്ഞത് 75 കോടി ക്ലബ്ലിലെങ്കിലും എത്തുമായിരുന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ചിത്രം ട്രെന്‍ഡിംഗില്‍ ഒന്നാമതാണെങ്കില്‍ കന്നഡയില രണ്ടാമതും ഹിന്ദിയില്‍ നാലാമതുമാണ്. ഒടിടിയില്‍ ബഹുഭാഷാ ട്രെന്‍സ് സെറ്റര്‍ ആയി മാറിയ ചിത്രത്തിനും അതുപോലെ തന്നെ നായകന്‍ എന്ന നിലയിലുള്ള ബേസിലിന്റെ പ്രകടനത്തിനും നൂറില്‍ നൂറ് മാർക്ക് കാണികള്‍ നല്‍കുന്നു. 'എന്ത് ഒറിജിനലും, രസകരവുമാണ് ഈ ചിത്രം. ബേസിൽ ജോസഫ് ഇന്ന് നമുക്കുള്ളതിൽ വച്ച് ഏറ്റവും മികച്ച എവരിമാൻ ആക്ടറില്‍ ഒരാളാണ്. ഇഷ്ടപ്പെട്ടു' എന്നാണ് ചിത്രം കണ്ടതിന് ശേഷം സംവിധായകൻ അനുരാഗ് കാശ്യപ് കുറിച്ചത്.

ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ തീരദേശത്ത് നടന്ന ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്.
യഥാർത്ഥ അജേഷ് എന്നെങ്കിലും ബന്ധപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന് നഷ്ടമായ സ്വർണ്ണത്തിന്റെ വില തങ്ങള്‍ നല്‍കുമെന്ന് ചിത്രത്തിന്റെ പ്രമോഷനിടെ ബേസില്‍ പറഞ്ഞിരിന്നു. ചിത്രം ഒടിടിയില്‍ വന്‍ ഹിറ്റായി മാറിയതോടെ ബേസിലിന്റെ ഈ വാക്കുകളും വൈറലായിട്ടുണ്ട്. 'യഥാർത്ഥ അജേഷ് പിപിയെ അന്നത്തെ സംഭവത്തിന് ശേഷം നമ്മള്‍ ആരും കണ്ടിട്ടില്ല. ഇത് കാണുന്ന റിയൽ ലൈഫ് അജേഷ് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. അജേഷിന് കിട്ടാനുള്ള സ്വർണ്ണത്തിന്റെ അത്രയും പൈസ ഞങ്ങൾ അജേഷിന് കൊടുക്കുന്നതായിരിക്കും' എന്നാണ് ബേസില്‍ പറഞ്ഞത്.
എല്ലാവർക്കും റിയല്‍ ലൈഫ് അജേഷിനെ കാണാന്‍ ആഗ്രഹമുണ്ട്. ഇത് യഥാർത്ഥതില്‍ സംഭവിച്ച ഒരു കഥയാണ്. ഈ നാലഞ്ച് ചെറുപ്പക്കാരിലെ ഒരു ചെറുപ്പക്കാരന്‍ സംവിധായകന്‍ ജ്യോതിഷേട്ടനാണ്. ചിത്രത്തിലെ മറുത എന്ന ക്യാരക്ടറാണ് യഥാർത്ഥ കഥയിലെ അദ്ദേഹത്തിന്റെ ക്യാരക്ടർ. അത് മാത്രമല്ല, ചിത്രത്തില്‍ ദീപക് ചെയ്ത കഥാപാത്രം യഥാർത്ഥ കഥയില്‍ നടന്‍ രാജേഷ് ശർമ്മയായിരുന്നു. അദ്ദേഹം ഈ സിനിമയില്‍ പള്ളിയില്‍ അച്ഛനായി അഭിനയിക്കുന്നുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കുറിപ്പുകളും വിലയിരുത്തലുകളുമാണ് സോഷ്യല്‍ മീഡിയയിലെ സിനിമ ഗ്രൂപ്പുകളില്‍ ഇപ്പോഴും നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. കുറച്ചു കാലങ്ങൾക്ക് മുന്നേ വരെ ആയിരുന്നെങ്കിൽ, അല്ലെങ്കിൽ മറ്റൊരു രീതിയിൽ ആയിരുന്നു എങ്കിൽ വില്ലനാകേണ്ടിയിരുന്ന ഒരു കഥാപാത്രമായിരുന്നു അജേഷ് പിപിയെന്നാണ് ഏറെ ചർച്ചയായി മാറി കഴിഞ്ഞ ഒരു കുറിപ്പില്‍ ജസ്റ്റിന്റ് ജാക്കബ് എന്നയാള്‍ കുറിക്കുന്നത്. മൂവി സ്ട്രീറ്റ് എന്ന സിനിമാ പ്രേക്ഷക ഗ്രൂപ്പില്‍ പങ്കുവെക്കപ്പെട്ട ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കുറച്ചു കാലങ്ങൾക്ക് മുന്നേ വരെ ആയിരുന്നെങ്കിൽ, അല്ലെങ്കിൽ മറ്റൊരു രീതിയിൽ ആയിരുന്നു എങ്കിൽ വില്ലനാകേണ്ടിയിരുന്ന ഒരു കഥാപാത്രമായിരുന്നു പൊൻമാന്‍ സിനിമയിലെ അജേഷ്. ഒരു അമ്മയുടെയും കല്യാണപെണ്ണിന്റേയും കണ്ണീരിനോ ജീവിത സാഹചര്യങ്ങൾക്കോ യാതൊരു വിലയും കൽപ്പിക്കാതെ സ്വന്തം പൊന്നിന് വേണ്ടി മുറവിളികൂട്ടൂന്ന ഒരു വില്ലൻ കഥാപാത്രം.
എപ്പോളും ഒരു വശം മാത്രം ചിന്തിക്കുന്ന, സാഹചര്യങ്ങളാൽ വില്ലനാക്കപ്പെടുന്ന കഥാപാത്രങ്ങൾ അജേഷിന് മുന്നേ ഉണ്ടായിട്ടുണ്ട്. അവിടെ ആണ് അജേഷിന്റെ ഭാഗത്ത് നിന്ന് കൊണ്ട് സംവിധായകനും എഴുത്തുകാരും ചേർന്ന് അജേഷിനെ ഒരു നായകനിലേക്ക് മാറ്റിയെഴുതുന്നത്. നീയും നിന്റെ പെങ്ങളും കൂടെ എന്റെ ചോറിലാടാ മണ്ണ് വാരിയിട്ടത്. ആ ചോറ് തിന്നിട്ടായാലും ഞാൻ എന്റെ പൊന്ന് കൊണ്ട് വരും എന്ന് പറയുന്നിടത്ത് നിന്നും അജേഷ് ഒരിക്കലും ഒരു വില്ലനല്ല മറിച്ച് സ്വന്തം ജീവിതത്തിനും നിലനിൽപ്പിനും കുപ്പ തൊട്ടിയിൽ നിന്നും സ്വന്തം ഉണ്ടാക്കിയെടുത്ത വിശ്വാസത്തെ നിലനിർത്തുന്നതിനും വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരുവനായി മാറുന്നത്.
വേറെ ആരുടെ കൈയിൽ നിന്ന് പ്രതീക്ഷിച്ചാലും നിന്റെ കൈയ്യിൽ നിന്ന്. അതാണ് പപ്പക്ക് ഇത്രക്ക് ടെൻഷൻ ആയി പോയത്. ഈ വിശ്വാസം നിലനിർത്തുന്നതിന് വേണ്ടിയാണ് അജേഷ് ഇറങ്ങുന്നത്. അതിന് വേണ്ടി അയാൾ മറ്റാരെയും സമീപിക്കുന്നില്ല സഹായം തേടുന്നില്ല. അപകടത്തിലേക്കാണ് പോകുന്നത് എന്നറിഞ്ഞിട്ടും ആത്മവിശ്വാസവും ധൈര്യവും കൊണ്ട് അജേഷ് ചെന്ന് കേറുന്നത് പുറത്ത് നിന്ന് ആരും ചെല്ലാൻ ഭയക്കുന്ന തലവെട്ടിച്ചിറയിലേക്കാണ്. മല പോലുള്ളൊരു രാക്ഷസന്റെ മുന്നിലേക്കാണ്.
കൂടെ വരാൻ തയ്യാറായ കൂട്ടുകാരെ പിന്നാലെ വരരുത് അപകടമാണ് എന്ന് പറഞ്ഞ് അവൻ തടയുന്നുണ്ട്. മരിയാനോയ്ക്ക് മുന്നിൽ കൈക്കരുത്ത് കൊണ്ട് ജയിക്കാനാവില്ല എന്ന് അറിയാമെങ്കിലും അജേഷിന്റെ ആത്മവിശ്വാസമാണ് അവന്റെ ധൈര്യവും കൈക്കരുത്തും. അത്കൊണ്ട് തന്നെയാണ് ആ മല പോലുള്ള രാക്ഷസന്റെ കയ്യിൽ നിന്നും തന്റെ പൊന്ന് കൈക്കലാക്കി ശരീരത്തിൽ മണ്ണ് പറ്റാതെ പള്ളി മുറ്റത്ത് നിക്കുന്ന സ്റ്റെഫിയുടെ മുന്നിൽ അവൻ തിരിച്ചെത്തുന്നത്.
തന്റെ അവസ്ഥക്ക് കാരണക്കാരായ കൂട്ടുകാരെ ഒരിക്കൽ പോലും അജേഷ് കുറ്റം പറയുകയോ ശകാരിക്കുകയോ ചെയ്യുന്നില്ല. മറിച്ച് സ്റ്റെഫിയുടെ സഹോദരൻ ബ്രൂണോക്ക് ഒരു ജോലി ആക്കി കൊടുക്കുന്നുണ്ട്. താൻ കാരണം കീറിപ്പോയി മരിയാനോയുടെ ഷർട്ടിന് പകരമായി വലിയ വിലപിടിപ്പുള്ളതല്ലെങ്കിൽ കൂടെ ഒരു ഷർട്ട് വാങ്ങി നൽകുന്നുണ്ട് അയാൾ.
മരിയാനോയുടെ അടുത്ത് നിന്ന് ഓരോ അടി കൊള്ളുമ്പോളും അതിനെ മറികടന്ന് അജേഷ് ആ ചെമ്മീൻ കെട്ടിൽ പുറത്ത് വരണമെന്നും ആഗ്രഹിക്കുന്നതും, അയാൾ തന്റെ പൊന്നുമായി വിജയിച്ച് വരുമ്പോൾ കാണുന്ന പ്രേക്ഷകന്റെ ഉള്ളു നിറയുന്നതും ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന ഒരുപാട് ആളുകൾക്ക് തങ്ങളെ തന്നെ അജേഷിൽ കാണാൻ കഴിയുന്നത് കൊണ്ടാണ്. ബേസിൽ ജോസഫ് എന്ന നടന്റെ അഭിനയം കൊണ്ടാണ്. അയാൾ അജേഷിനെ അത്രമേൽ ആഴത്തിൽ ചെയ്ത് ഫലിപ്പിച്ചത് കൊണ്ടാണ്. ആത്മവിശ്വാസത്തിന് മറ്റൊരു വാക്ക് നൽകണമെങ്കിൽ അത് അജേഷ് എന്ന് പറഞ്ഞാലും തെറ്റില്ല. അജേഷ് ആട അജേഷ്.












Click it and Unblock the Notifications