'പൃഥ്വിരാജിന് ബുദ്ധിയുണ്ട്, എമ്പുരാനെ കുറിച്ച് അങ്ങനെ പറയരുത്'; സിനിമ കണ്ട് രാഹുൽ ഈശ്വർ പറയുന്നു
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ എമ്പുരാൻ എന്ന സിനിമയിലെ രാഷ്ട്രീയത്തെ ചൊല്ലി വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ചിത്രത്തിലെ ബിജെപി വിമർശനത്തിനെതിരെ സംഘപരിവാർ അനുകൂലികൾ രംഗത്തെത്തി കഴിഞ്ഞു. സിനിമ ബഹിഷ്കരിക്കണമെന്നാണ് ഇക്കൂട്ടരുടെ ആഹ്വാനം. അതിനിടയിൽ ഇപ്പോഴിതാ ഇത്തരത്തിലുള്ള ചർച്ചകളോട് പ്രതികരിക്കുകയാണ് സാമൂഹ്യനിരീക്ഷകനായ രാഹുൽ ഈശ്വർ. സിനിമ കണ്ടിറങ്ങിയതിന് പിന്നാലെ രാഹുൽ യുട്യൂബ് ചാനലിൽ പങ്കുവെച്ച അഭിപ്രായം വായിക്കാം.
'എമ്പുരാൻ കണ്ടു, സിനിമക്ക് നെഗറ്റീവും പോസിറ്റീവും ഉണ്ട്. സിനിമയിൽ ലാലേട്ടന്റെ പ്രകടനം ഗംഭീരമായിട്ടുണ്ട്, പൃഥ്വിരാജ് നന്നായിട്ടുണ്ട്. ലൂസിഫറിൽ കുറച്ച് ഡ്രാഗ് അടിച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ എമ്പുരാനിൽ മാറ്റാൻ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. അപ്ഫ്രണ്ടായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയവും നിലപാടുകൾ പറയുകയും അതിശക്തമായി തന്നെ തീവ്രവലതുപക്ഷം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് തന്റെ രാഷ്ട്രീയം മറച്ചുവെച്ചിട്ടില്ല.

ലൂസിഫറിൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് , ബിജെപി രാഷ്ട്രീയം ബാലൻസ് ചെയ്താണ് കൊണ്ടുപോയതെങ്കിൽ ഇത് കുറേക്കൂടി ബി ജെ പിയെ കടുത്ത രീതിയിൽ ആക്രമിച്ചിട്ടുണ്ട്. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്നും ഗുജറാത്ത് കലാപം നടത്തിയവരാണ് ഇന്ത്യ ഭരിക്കുന്നതെന്നുമൊക്കെ പറഞ്ഞിട്ടുണ്ട്. ബജ്റംഗി എന്ന പേര് വില്ലനിട്ട് കൊണ്ട് രാഷ്ട്രീയ നിലപാട് കൃത്യമായി പറഞ്ഞു. മഞ്ജു വാര്യർ പവർ പാക്ട് പെർഫോമൻസ് ആണ് കാഴ്ചവെച്ചത്. ടൊവിനോയും നന്നായിട്ടുണ്ട്. ഹോളിവുഡ് സ്റ്റൈൽ മൂവിയാണ്.
സയിദ് മൂസ എന്ന പൃഥ്വിരാജിന്റെ ക്യാരക്ടർ ഗുജറാത്ത് കലാപത്തിൽ അമ്മയേയും കുടുംബത്തേയും നഷ്ടപ്പെടുകയും ബലാത്സംഗത്തിനടക്കം ഇരയാക്കപ്പെടുന്നവരെയൊക്കെ റെപ്രസന്റ് ചെയ്ത് ആ അനീതിയിൽ നിന്നാണ് ഉയർത്തെഴുന്നേറ്റതായി കാണിക്കുന്നത്. അതുപോലെ സായിദ് മസൂദിനെ അടക്കമുള്ളവരെ പാകിസ്ഥാനിലെ ത്വയ്ബ പോലുള്ള സംഘടനകൾ കൊണ്ടുപോകുമ്പോൾ അവരിൽ നിന്നും രക്ഷിച്ചാണ് മോഹൻലാലിന്റെ കഥാപാത്രം അവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കുന്നത്. ആ അർത്ഥത്തിൽ ബാലൻസ്ഡ് ആയി തന്നെ നറേറ്റ് ചെയ്തിട്ടുണ്ട്.
സിനിമ എന്തായാലും രസകരമായിരുന്നു, കുറച്ചൂടെ നല്ല പാട്ടുകൾ ചേർക്കായിരുന്നു. സിനിമയ്ക്കെതിരെ രാഷ്ട്രീയപരമായി ചില എതിരഭിപ്രായങ്ങൾ ഉണ്ടാകും. എന്നാൽ പൃഥ്വിരാജും മോഹൻലാലും മുരളിഗോപിയുമൊക്കെ ചേർന്നൊരുക്കിയ ചിത്രത്തിന് ഇസ്ലാമിസ്റ്റ് ബന്ധമുണ്ടെന്നൊക്കെ ആരോപിക്കുന്നതിൽ അർത്ഥമില്ല.
സിനിമയോട് വിയോജിപ്പുള്ള സംഘപരിവാറുകാർ കാണും. സ്വാഭാവികമാണ്. കാരണം ബി ജെ പിയെ അതിശക്തമായി തന്നെ പേരെടുത്ത് പറഞ്ഞ് തന്നെ ആക്രമിച്ചിട്ടുണ്ട്. നാഷ്ണൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസിയേയും ഇഡിയേയുമൊക്കെ വിമർശിച്ചിട്ടുണ്ട്. ഇതൊക്കെ വലിയ ധൈര്യമാണ്. എന്തായാലും എമ്പുരാൻ കാരണം, അതൊരു സ്റ്റേറ്റ്മെന്റാണ്', രാഹുൽ ഈശ്വര പറഞ്ഞു.
അതേസമയം വീഡിയോക്ക് താഴെ രാഹുലിന്റെ വാക്കുകൾ ആവർത്തിക്കുകയാണ് പലരും. പൃഥ്വിരാജിന്റെ ധൈര്യം സമ്മതിക്കണമെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. ചില കമന്റുകൾ ഇങ്ങനെ-' ഇത് പൊളിക്കും,ഈ പടം വിജയിക്കാൻ നിങ്ങളെ പറഞ്ഞ കാര്യങ്ങൾ മാത്രം മതി, പൃഥ്വിരാജിന് ബുദ്ധിയുണ്ട്. ഒരു സിനിമയിൽ പറയുന്നുണ്ടല്ലോ ഈ രാജ്യം ഒരുത്തന്റെയും തന്തയുടെ വകയല്ല എന്ന്. അതിൽ നിന്ന് തന്നെ പൃഥ്വിരാജിനെ നമുക്ക് മനസ്സിലാക്കാം സുകുമാറിന്റെ മോൻ തന്നെയാണ്. ഉറച്ച നിലപാട്', ഒരാൾ കുറിച്ചു.
'ഉള്ള കാര്യം സിനിമയിലൂടെ അവതരിപ്പിച്ചതിന് എമ്പുരാൻ ടീമിന് ഇരിക്കട്ടെ ഒരു കുതിരപവൻ', എന്നായിരുന്നു മറ്റൊരു കമന്റ്. 'സംഘപരിവാറിന്റെ വർഗീയ കലാപകാരികളെ പച്ചക്ക് ചീന്തി പുറത്ത് കാണിച്ച ഈ കാലഘട്ടത്തിന്റെ അവിഭാജ്യ സിനിമയാണ് എമ്പുരാൻ', വേറൊരാൾ കമന്റിൽ പറഞ്ഞു.












Click it and Unblock the Notifications