Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ ഖാന് തലച്ചോറില്‍ അനൂറിസം; രക്തക്കുഴലുകള്‍ ബലൂണ്‍ പോലെ വീർക്കും: കഠിന വേദനയും

ബോളിവുഡിന്റെ സ്വന്തമാണ് സൽമാൻ ഖാൻ. ഷഷ്ടിപൂർത്തി ആഘോഷിക്കാൻ മാസങ്ങൾ മാത്രമാണ് ബാക്കി. എന്നാലും ഇപ്പോഴും ബോളിവുഡിന്റെ സ്വന്തം ഭായ്. ആക്ഷൻ ചെയ്യാനാണെങ്കിലും പ്രണയിക്കാനാണെങ്കിലും അതിൽ എല്ലാത്തിലും ചില്ലറ കോമഡി കലർത്താനും ഒക്കെ സല്ലുഭായ് മിടുക്കനാണ്. കഴിഞ്ഞ ചിത്രങ്ങൾ അത്ര വിജയിച്ചില്ല. എന്നാലും ബോളിവുഡിലെ ഖാൻത്രയത്തിൽ തലയെടുപ്പ് ഒട്ടും കുറയില്ല സൽമാൻ ഖാന്. ഇപ്പോൾ ഉടനെ റിലീസുകൾ ഒന്നും വരാനില്ലെങ്കിലും സൽമാൻ ഖാൻ വിനോദലോകത്തെ വാർത്തകളുടെ തലക്കെട്ടാണ്. വിവിധ ചാനലുകളിലും സൈറ്റുകളിലുമെല്ലാം ചർച്ചകൾക്ക് വിഷയം സൽമാൻ ഖാനാണ്. കാരണം സിനിമയുമായി ബന്ധമുള്ള ഘടകങ്ങളൊന്നുമല്ല. മറിച്ച് ആരോഗ്യപ്രശ്നമാണ്.

ട്രൈജെമിനൽ ന്യൂറെൾജിയ ( Trigeminal Neuralgia) എന്ന അസുഖം സൽമാൻ ഖാന് ഉണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുഖത്തെ നാഡീവ്യൂഹത്തിനുള്ള (ട്രൈജെമിനൽ നാഡി, മുഖത്ത് മരത്തിന്റെ വേരുകൾ പോലെ കെട്ടുപിണഞ്ഞ് വ്യാപിച്ചിരിക്കുന്ന നാഡി) തകരാർ കൊണ്ട് വരുന്ന അസുഖമാണത്. വല്ലാത്ത വേദനയാണ്. ആധുനിക വൈദ്യശാസ്ത്രം തന്നെ അതികഠിനം എന്ന് വിലയിരുത്തിയിട്ടുള്ള വേദന. ഒരു മിനിറ്റോ അതിൽ താഴെയോ ചിലപ്പോൾ രണ്ട് മിനിറ്റോ ഒക്കെ നീളുന്ന വേദന. പക്ഷേ അത് അതികഠിനം എന്ന് പറഞ്ഞാൽ മതിയാകില്ല. അതിഭയങ്കരമാണ്. ഷോക്കേറ്റ പോലെയോ കഠാര കൊണ്ട് കുത്തിയ പോലെയോ ഒക്കെ വേദനിക്കും. എന്താണത് ട്രിഗർ ചെയ്യുന്നത് അഥവാ വേദനയുണ്ടാക്കുന്നത് എന്നതിന് കൃത്യമായ മറുപടിയില്ല.

salman-khan

ഷേവിങ്ങോ ഭക്ഷണം ചവക്കലോ എന്തിന് മുഖം വെറുതെ കഴുകുകയോ ചെയ്താൽ മതി. എപ്പോഴാണ് വേദനയുണ്ടാകുന്നതെന്ന് പറയാൻ പറ്റില്ല. അതാണ് ഈ അസുഖത്തിന്റെ വേറെ ഒരു കുഴപ്പം. വേദന സഹിക്കുക മാത്രമല്ല, എപ്പോൾ വേദന വരും , ഇപ്പോൾ വേദന വരുമോ എന്നൊക്കെ എപ്പോഴും ആശങ്കപ്പെട്ട് കൊണ്ടേയിരിക്കേണ്ടി വരും. ചിലപ്പോൾ വേദനയുടെ എപ്പിസോഡുകൾക്കിടയിൽ ഇടവേള വന്നിട്ടുണ്ടാകും. പക്ഷേ രോഗാവസ്ഥ മറികടന്നു എന്ന് പറയാൻ കഴിയില്ല. തിരിച്ചു വരും. നാഡികളിൽ എന്തെങ്കിലും കെട്ടുപിണഞ്ഞ് കിടക്കുകയാണെങ്കിൽ ചിലപ്പോൾ ശസ്ത്രക്രിയ ചെയ്യേണ്ടി വരും. വേദനസംഹാരികളാണ് പ്രധാന ചികിത്സ. പൂർണമായി മാറും എന്നുറപ്പില്ല. സൽമാൻ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. ഒന്നിലധികം തവണ. മരുന്നുകൾ ഒപ്പം കൊണ്ടു നടന്നാണ് സൽമാൻ അഭിനയം തുടർന്നിരുന്നത്.

സൽമാന് വേറെയും ഉണ്ട് അസുഖമെന്നും എല്ലാവർക്കും അറിയാം. AVM എന്ന arteriovenous malformation. ഇത് രക്തധമനികൾക്ക് ഉണ്ടാകുന്ന തകരാറാണ്. ധമനികളും സിരകളും ഇടക്ക് നേരിയ രക്തക്കുഴലുകൾ (ക്യാപില്ലറി) ഇല്ലാതെ ക്രമരഹിതമായി നേരിട്ട് ബന്ധപ്പെടുന്ന അവസ്ഥയാണിത്. ഇത് സാധാരണ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. അപ്പോൾ ചുറ്റുമുള്ള കോശങ്ങൾക്ക് ഓക്സിജൻ കിട്ടാതെ വരും. രക്തസ്രാവം തടയാനും സങ്കീർണതകൾ ഒഴിവാക്കാനും ഇടക്കിടെ ചികിത്സ വേണ്ടി വരുന്ന അവസ്ഥയാണിത്.

ഇതിനിടയിലാണ് തന്റെ ജീവിതം ദുസ്സഹമാക്കുന്ന മറ്റൊരു രോഗാവസ്ഥ കൂടിയുണ്ടെന്ന് സൽമാൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. brain aneurysm അഥവാ തലച്ചോറിലെ അനൂറിസം. എന്ന് വെച്ചാൽ മസ്തിഷ്കത്തിലെ അഥവാ തലച്ചോറിലെ രക്തക്കുഴലുകൾ ബലൂൺ പോലെ വീർക്കുന്ന അവസ്ഥ. രോഗാവസ്ഥ ലളിതമാണെങ്കിൽ വലിയ തകരാറുണ്ടാവില്ല. വലുതാണെങ്കിൽ അപകടകരമാകാവുന്ന അവസ്ഥയുണ്ട്. ചിലപ്പോൾ പൊട്ടി രക്തസ്രാവം ഉണ്ടാകാം. അത് നാഡീവ്യൂഹത്തിന് വലിയ ക്ഷതമേൽപ്പിക്കാം. ചിലപ്പോൾ ജീവന് തന്നെ ഭീഷണിയാകാം. അതാണ് കാരണം. ഈ രോഗാവസ്ഥയും രോഗിക്ക് നൽകുന്നത് വലിയ വേദനയാണ്. അതി കഠിനമായ തലവേദന മാത്രമല്ല കഴുത്തിലും താടിയെല്ലിലുമെല്ലാം വല്ലാത്ത വേദന വരാം.

വേദന സഹിച്ചാണ് നിത്യജീവിതമെന്ന സൽമാന്റെ തുറന്നു പറച്ചിൽ ആരാധകരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. പക്ഷേ അതേസമയം, വിവിധ രോഗാവസ്ഥകളെ കുറിച്ച് ശ്രദ്ധ നൽകാനും നടന്റെ വാക്കുകൾ സഹായിച്ചു. അവബോധം നൽകാൻ മാത്രമല്ല താരപ്പകിട്ടിന് പിന്നിലും വേദനകളുണ്ടെന്നും പോരാട്ടമുണ്ടെന്നും അറിയുന്നത് സാധാരണക്കാർക്ക് ആത്മവിശ്വാസവും തിരിച്ചറിവും ഒക്കെ നൽകുന്ന കാര്യമാണ്. സൽമാൻ മാത്രമല്ല വിവിധ രോഗാവസ്ഥകളോട് പോരാടുന്ന താരങ്ങൾ. തുറന്ന് പറയുന്നവർ കുറവാണെന്ന് മാത്രം. പക്ഷേ ചിലർ പറയും. സാമന്തയെ പോലെ, ലിസ റേയെ പോലെ, സോണാലിയെ പോലെ, ദീപ കക്കറിനെ പോലെ.

തെന്നിന്ത്യയിലെ പ്രസിദ്ധ താരമായ സാമന്ത റൂത്ത് പ്രഭു മയോസൈറ്റിസ് രോഗവുമായുള്ള പോരാട്ടം തുറന്നു പറഞ്ഞിരുന്നു. രോഗപ്രതിരോധശേഷി വ്യവസ്ഥയിലെ തകരാർ കാരണം ശരീരപേശികളെ ബാധിക്കുന്ന രോഗമാണത്. ഒരു ലക്ഷം പേരിൽ നാലു മുതൽ 22 പേർക്ക് വരെ വരാവുന്ന രോഗം. അസുഖങ്ങൾ വെളിപ്പെടുത്താത്ത യുവ താരങ്ങൾക്ക് അപവാദമായിരുന്നു സാമന്ത. സോണാലി ബാന്ദ്രെയും മനീഷ കൊയ്രാളയും ഒക്കെ ക്യാൻസർ നേരിട്ട വിധം പറഞ്ഞിരുന്നു.

ലിസ ക്യാൻസർ പോരാട്ടത്തെ കുറിച്ച് മാത്രമല്ല പറഞ്ഞത്. ചികിത്സയുടെ ഭാഗമായി ഗർഭപാത്രം നീക്കേണ്ടി വന്നതോടെ ആർത്തവവിരാമം നേരത്തെ എത്തിയതും അത് ശാരീരികമായും മാനസികമായും നൽകിയ ബുദ്ധിമുട്ടുകളെ കുറിച്ചും ലിസ പറഞ്ഞു. ശരീരത്തിന് സംഭവിക്കുന്ന ഒറു പ്രക്രിയ മാത്രമായിട്ടല്ല അത് കാണേണ്ടതെന്നും . മിനി മാഥൂർ അത് സമ്മതിക്കുകയും ആർത്തവവിരാമത്തിന് പിന്നാലെ നേരിട്ട പ്രയാസങ്ങൾ വിശദീകരിക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് കുറേ സപ്പോർട്ട് ഗ്രൂപ്പുകൾക്കും തുറന്ന ചർച്ചകൾക്കും വഴിവെച്ചത് ഇത്തരം ചില തുറന്നു പറച്ചിലുകളാണ്. അപ്പോഴും, ഒപ്പം ജീവിക്കുന്ന സ്ത്രീകൾക്ക് പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം വീട്ടകങ്ങളിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ എന്നത് ഇതിനോട് ചേർത്ത് വായിക്കണം.

ഹോളിവുഡിൽ രോഗങ്ങളുടെ തുറന്നു പറച്ചിൽ കുറച്ച് കൂടി നടക്കാറുണ്ട്. ലൂപസ് എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ പറ്റി സെലേന ഗോമസ് ഇടക്കിടെ പറയാറുണ്ട്. കൃത്യമായി മരുന്നില്ലെങ്കിലും രോഗലക്ഷങ്ങൾ ചികിത്സിച്ച് സ്വസ്ഥത നേടാമെന്നും ബേജാറ് വേണ്ടെന്നും സെലേന പറയും. രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാർ കൊണ്ടു വരുന്ന അസുഖമാണത്. തുറന്ന മനസ്സോടെയുള്ള സമീപനമാണ് ഇത്തരം രോഗാവസ്ഥകളെ നേരിടുമ്പോൾ വേണ്ടതെന്ന് സെലേന സ്വന്തം ജീവിതം കൊണ്ടാണ് തെളിയിച്ചത്.

ലേഡി ഗാഗക്കും ഉണ്ട് ഗുരുതരമായ രോഗം. ഫൈബ്രോമയേള്‍ജിയ. അസഹ്യമായ പേശീവേദനയാണ് രോഗിക്കുണ്ടാവുക. ഉറങ്ങാന്‍ പറ്റിയില്ലെന്ന് വരും. ഭയങ്കര ക്ഷീണമുണ്ടാകും. ഗാഗയെ പോലെ ഗ്രാമിയും ഓസ്കറും ഒക്കെ നേടിയ ബില്ലി ഐലിഷിനും ഉണ്ട് വലിയൊരു അസുഖം. നാഡീവ്യൂഹത്തെ ബാധിക്കുന്ന Tourette syndrome. ചിലപ്പോൾ എന്തെങ്കിലും ശബ്ദം , അതല്ലെങ്കിൽ എന്തെങ്കിലും ഒരു ആക്ഷൻ. ഉദാഹരണത്തിന് ഒരു മൂളൽ. അതല്ലെങ്കിൽ കണ്ണടച്ച് കൊണ്ടേയിരിക്കുക. അത് ഇങ്ങനെ ആവർത്തിച്ച് കൊണ്ടേയിരിക്കും . അതാണ് രോഗം. ബില്ലി പൊതുവെ ചെയ്യാറുള്ളത് ചെവി പിടിച്ച് തിരിക്കലും പുരികം മേലോട്ടാക്കി വെക്കലുമൊക്കെയാണ്. പൊതുവേദിയിൽ നിൽക്കേണ്ട, സദസ്സുകളെ നേരിടേണ്ട ഒരാൾക്ക് ആണ് ഈ അവസ്ഥ എന്നാലോചിക്കണം. ബില്ലി പക്ഷേ സംഗതി വിട്ടു കളഞ്ഞ്, ആ പോട്ട്,,,എന്ന മട്ടിൽ ജീവിക്കുന്നു. വേദികളിൽ നിന്ന് വേദികളിലേക്കും പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കും നടക്കുന്നു.

അതേസമയം, ജസ്റ്റിൻ ബീബറിന് തന്റെ അസുഖം കാരണം സംഗീതപര്യടനം തന്നെ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. Ramsay Hunt syndrome ആണ് ബീബറിന്റെ അസുഖം. ഇതും മുഖത്തെ പേശിയെ ആണ് ബാധിക്കുന്നത്. ആദ്യം വേദനിപ്പിക്കുന്ന കുരുക്കൾ, പിന്നെ കഠിനായ ചെവി വേദന. കേൾവിശക്തിയെ ബാധിക്കാനിടയുള്ള മുഖം കോടാൻ വഴി വെക്കാവുന്ന അസുഖമാണിത്.

അസുഖം ആർക്കാണെങ്കിലും കഷ്ടമാണ്. വേദന സഹിക്കേണ്ടി വരുന്ന അവസ്ഥ അതാർക്കാണെങ്കിലും ദുരിതമാണ്. പക്ഷേ ആ മോശം അവസ്ഥയെ നമ്മൾ എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. സമീപനം രോഗത്തിന് എതിരെയുള്ള പോരാട്ടത്തിന്റെ ഗതിവിഗതികളെ ബാധിക്കുന്ന ഘടകമാണ്. പോസിറ്റീവ് മനോഭാവത്തോടെ രോഗാവസ്ഥകളോട് പൊരുതി മുന്നേറണം. ജനപ്രീതിയുടെ അളവുകോൽ ജോലിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന, ആളുകൾക്കിടയിൽ നിൽക്കുന്ന താരങ്ങളുടെ പോരാട്ടക്കഥകൾ രോഗത്തെ സമീപിക്കുന്ന രീതിയിൽ മാറ്റം വരുമെങ്കിൽ നല്ലത്. അതുകൊണ്ടാണ് ചുരുക്കമെങ്കിലും താരങ്ങൾ അവരുടെ രോഗാവസ്ഥ തുറന്ന് പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+